Wednesday, October 17, 2012

സീത


സീത


"അമ്മേ, എന്റെ മാത്സ് നോട്ട്.ബുക്ക്‌ എവിടെ? അമ്മ ഇന്നലെ നോക്കിയിട്ട് എവിടെയാ വെച്ചത്? "
ഇഡ്ഡലിത്തട്ടില്‍ നിന്ന് ശ്രദ്ധാപൂര്‍വ്വം ഇഡ്ഡലികള്‍ വേര്‍പെടുത്തി കാസറോളിലേക്ക് വെയ്ക്കുന്ന പ്രവൃത്തിയില്‍ വ്യാപൃതയായിരുന്ന സീതയ്ക്ക് തന്റെ മകന്റെ ചോദ്യം കേട്ടപ്പോള്‍ തെല്ലൊന്നരിശം വന്നു. എങ്കിലും, ആ അരിശം ഇഡ്ഡലികളിലേക്കോ, പറയുന്ന വാക്കുകളിലേക്കോ പടരാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ട് സീത പറഞ്ഞു. "ആ ടീപ്പോയിന്റെ മുകളില്‍ ഉണ്ടാവും അപ്പൂ, നേരെ നോക്കൂ"

ഇഡ്ഡലി ഒരാളുടെ ജീവിതത്തില്‍ ഇത്രയധികം സ്വാധീനം ചെലുത്തുന്ന ഒന്നാണോ? സീതയുടെ ഉത്തരം അതെ എന്നായിരിക്കും. ഓരോ ഇഡ്ഡലിയുടെയും ആകൃതി കിറുകൃത്യം ആകണമെന്ന കാര്യത്തില്‍ കണിശക്കാരനാണ് രാഘവേട്ടന്‍. വക്കുകള്‍ ചെറുതായി അടര്‍ന്നു പോയാലോ, ഇടയിലൂടെ ചെറിയ വിള്ളലുകള്‍ വന്നാലോ ഒക്കെ അദ്ദേഹം കണക്കിന് ശകാരിക്കും. ഇത്രേം മുന്‍ശുണ്‍ഠിയൊക്കെ കല്യാണത്തിന് മുന്‍പ് എവിടെയായിരുന്നു ആവോ!

  (Image Courtesy: Nina Paley - The poster of her film 'Sita Sings the Blues)

'
യഥാര്‍ത്ഥത്തില്‍ എന്തിനാ ഈ കല്യാണം എന്ന ഏര്‍പ്പാട്? സന്തോഷമായി നടക്കുന്ന രണ്ടാളുടെ ജീവിതങ്ങളിലെ സന്തോഷം കളയാനോ? വിവാഹത്തിന് മുന്‍പുള്ള ചിത്രങ്ങള്‍ കാണുമ്പോള്‍ ഞാന്‍ ഇത്രമാത്രം സന്തോഷവതിയായിരുന്നോ എന്ന് തോന്നിപ്പോവാറുണ്ട്. അല്ല, ഇപ്പോള്‍ സന്തോഷത്തിനു എന്താ ഒരു കുറവ്? സ്നേഹിച്ച ആള്‍ തന്നെ കൂടെയില്ലേ? മിടുക്കന്മാരായ രണ്ടു കുട്ടികളില്ലേ? സ്വന്തമായി വീടും കാറുമില്ലേ? വീട്ടിലെ പണിയ്ക്ക് വസുന്ധരാമ്മ ഇല്ലേ? രാഘവേട്ടന്‍ നിസാരകാര്യങ്ങള്‍ക്ക് വഴക്ക് പറയുമ്പോള്‍ വസുന്ധരാമ്മയാണ് സമാധാനിപ്പിക്കാറുള്ളത്. "മോളേ, സാക്ഷാല്‍ സീതാദേവിയുടെ പേരാണ് മോള്‍ക്ക്‌. ക്ഷമിക്കണം, ഭൂമിയോളം ക്ഷമിക്കണം."
ഭൂമിയോളം ക്ഷമിക്കാം, അതും കഴിഞ്ഞാലോ? ചില സമയത്ത് പോയി കിണറ്റില്‍ ചാടാന്‍ തോന്നും, ചട്നിയില്‍ ഉപ്പു കൂടിയെന്നും പുട്ടില്‍ തേങ്ങ പോരെന്നും ഒക്കെ പറഞ്ഞു വഴക്കുപറയുന്നത് കേള്‍ക്കുമ്പോള്‍. പിന്നെ തന്നോടല്ലേ ഇങ്ങനെയൊക്കെ പറയാന്‍ പറ്റൂ എന്നോര്‍ത്തു ക്ഷമിക്കും, സമാധാനിക്കും..

"
സീതേ, ഭക്ഷണം എടുത്തുവെച്ചോളൂ, എനിക്കിറങ്ങാന്‍ സമയമാവാറായി." രാഘവേട്ടന്റെ വാക്കുകള്‍ സീതയെ ചിന്തയില്‍ നിന്നുമുണര്‍ത്തി. ഭക്ഷണസാധനങ്ങള്‍ തീന്മേശയില്‍ കൊണ്ടുവെച്ചുകൊണ്ട് സീത അടുക്കളയിലേക്കു തിരിച്ചുനടന്നു.

രാഘവേട്ടന്റെയും കുട്ടികളുടെയും ഭക്ഷണം കഴിയുമ്പോഴേക്കും ഉച്ചഭക്ഷണം പാത്രങ്ങളിലാക്കണം. അവരെ പറഞ്ഞയച്ചതിനു ശേഷം വസുന്ധരാമ്മയ്ക്ക് എന്തെങ്കിലും ഭക്ഷണം കൊടുത്തു സ്വയം എന്തെങ്കിലും കഴിച്ചെന്നു വരുത്തിയിട്ട് വേണം ഓഫീസില്‍ പോകാന്‍ .
"അമ്മേ, ഈ ഉണ്ണി കാര്‍ട്ടൂണ്‍ കാണാന്‍ സമ്മതിക്കുന്നില്ല" ഊണ്‍മേശയില്‍ കുട്ടികളുടെ വഴക്കിന്റെ ശബ്ദം കേട്ട സീത തലയ്ക്കു കൈ വെച്ചുകൊണ്ട് അവര്‍ക്കടുത്തേക്ക്  ഓടി. "മിണ്ടാതിരുന്നു കഴിച്ചോളൂ രണ്ടാളും, അച്ഛന്‍ വന്നാല്‍ നല്ല വഴക്ക് കേള്‍ക്കും. ഇരട്ടകളാണെന്നു പറഞ്ഞിട്ടെന്താ, എപ്പോഴും തമ്മില്‍തല്ലാ രണ്ടാളും"  പകുതി കുട്ടികളോടും പകുതി തന്നോടുതന്നെയും പറഞ്ഞുകൊണ്ട് സീത അടുക്കളയിലേക്കു നടന്നു.
ചോറ്റുപാത്രങ്ങളില്‍ ഭക്ഷണം നിറയ്ക്കുകയായിരുന്ന സീത  എന്തോ ഉടയുന്ന ശബ്ദം കേട്ട് ഞെട്ടിത്തിരിഞ്ഞു. "സീതേ, സീതേ!" എന്ന അലര്‍ച്ച പിന്നാലെ വരുന്നതുകെട്ട സീത ഹാളിലെക്കോടി. ങ്ങും, ഇത്തവണ പ്ലേറ്റ് ആണ് പൊട്ടിച്ചിരിക്കുന്നത്.

"
നിന്നോട് എത്ര തവണ പറയണം ഇഡ്ഡലി നേരെ ഉണ്ടാക്കാന്‍? എത്രവര്‍ഷമായി ഇത് തുടങ്ങിയിട്ട്? ഇത്രേം കാലമായി ഇതുകൂടി നേരെ ചെയ്യാന്‍ വയ്യ! എന്തൊരു കഷ്ടാ ഇത്! ഞാന്‍ വെറുതെ രാത്രിയും പകലും അധ്വാനിച്ചിട്ടു ഒരു നല്ല ഭക്ഷണം പോലും കിട്ടുന്നില്ലെങ്കില്‍ പിന്നെന്തിനാ ഇങ്ങനെ ജീവിക്കുന്നത്? രണ്ടു കുട്ടികളുടെ അമ്മയായി, എന്നിട്ടും ഒരു വസ്തു നേരാംവണ്ണം ചെയ്യാന്‍ വയ്യ, നാശം!"

സീത വിക്കിവിക്കി പറഞ്ഞു, "ശ്ര.. ശ്രദ്ധിച്ചിട്ടാ ഉണ്ടാക്കിയത്.."

"ങ്ങും, ശ്രദ്ധിച്ചിട്ടാണത്രേ! ഇത് കണ്ടില്ലേ? ഇതെന്താ ഈ ഇഡ്ഡലി ഇങ്ങനെ? ഇതിന്റെ നടുവില്‍ ഇതാ ഒരു വിള്ളല്!" രാഘവേട്ടന്‍ ആ ഇഡ്ഡലി എടുത്ത് നിലത്തേക്ക് എറിഞ്ഞു.

"ഒരിത്തിരി ചായ കിട്ടിയിരുന്നെങ്കില്‍ അതെങ്കിലും കുടിച്ചിട്ട് പോവാമായിരുന്നു, നാശം! ഏതു മറ്റവനെ ഓര്‍ത്തു നിന്നിട്ടാണാവോ ഉണ്ടാക്കുന്ന ഇഡ്ഡലിയൊക്കെ ഇങ്ങനെ കേടുവരുന്നത്!"
സീത വീണുകിടക്കുന്ന ഇഡ്ഡലിയിലേക്ക് സൂക്ഷിച്ചുനോക്കി. എല്ലാവരും സീതയെ ഉറ്റുനോക്കുന്നുണ്ടായിരുന്നു. സാധാരണ പേടിയോടെയും ഈര്‍ഷ്യയോടെയും മാത്രം അച്ഛനെ നോക്കുന്ന മക്കള്‍ അവരുടെ അച്ഛന് ഫ്ലാസ്കില്‍ നിന്ന് ചായ പകര്‍ന്നുകൊടുക്കുന്നത് അതിനിടെ സീത കണ്ടു. വസുന്ധരാമ്മയെ നോക്കിയ സീതയ്ക്ക് അവരുടെ കണ്ണുകളില്‍ ഒരുതരം വാത്സല്യമാണ് കാണാന്‍ കഴിഞ്ഞത്.

 'ഭൂമിയോളം ക്ഷമിക്കാം, അതും കഴിഞ്ഞാലോ?' സീത അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു, എന്നിട്ട് കണ്ണടച്ച് കൈകള്‍ കൂപ്പി. അപ്പോള്‍ നിലത്ത്, താഴെ കിടക്കുന്ന ഇഡ്ഡലിയിലേതുപോലെയുള്ള ഒരു വിള്ളല്‍ പ്രത്യക്ഷപ്പെട്ടു. ക്രമേണ ആ വിള്ളല്‍ വിടര്‍ന്നുവന്നു ഒരു ഗര്‍ത്തമായി മാറി. അതില്‍നിന്ന് അഗ്നിസ്ഫുലിംഗങ്ങള്‍ ബഹിര്‍സ്ഫുരണം ചെയ്യുന്നുണ്ടായിരുന്നു. പൊടുന്നനെ അതില്‍നിന്ന് ഒരു പ്രകാശഗോളം ഉയര്‍ന്നുവന്നു. സീത സ്വന്തം അമ്മയെയെന്നോണം അതിനെ ആലിംഗനം ചെയ്തു. സീതയെ തന്റെയുള്ളിലേക്കെടുത്തുകൊണ്ട് ആ പ്രകാശഗോളം ഒരമ്മയുടെ ഗര്‍ഭപാത്രത്തിലേക്കെന്നവണ്ണം ആ ഗര്‍ത്തത്തിന്റെ അടിയിലേക്ക് കടന്നുപോയി.

ക്രമേണ അഗ്നിസ്ഫുലിംഗങ്ങള്‍ നിലച്ചു, ആ വിള്ളല്‍ ചെറുതായിച്ചെറുതായി ഒടുവില്‍ ഇല്ലാതായി. ഒന്നും നടന്നിട്ടില്ലെന്ന വിധം അവിടം ശാന്തമായി. സ്തബ്ധരായി രാഘവേട്ടനും കുട്ടികളും പരസ്പരം നോക്കി.

അതിനിടെ നിലത്ത് കിടക്കുന്ന ഇഡ്ഡലിയിലേക്ക് നോക്കിക്കൊണ്ട്‌ ഉണ്ണി പറഞ്ഞു, "അച്ഛാ, ഇഡ്ഡലിയില്‍ ആ വിള്ളല്‍ കാണാനില്ല!! "

Friday, May 11, 2012

രഹസ്യമല്ലാത്ത ചില പരസ്യ രഹസ്യങ്ങള്‍ !!



Poster 
 


കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളായി എല്ലാവരും ധാത്രി, ഇന്ദുലേഖ, ശ്രീധരീയം തുടങ്ങിയ മരുന്ന്(?) കമ്പനികള്‍ക്കും അവരുടെ പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്ന ചാനലുകള്‍ക്കും എതിരെ  ഫേസ്ബുക്കിലും മറ്റും വാളോങ്ങുന്നത്‌ കണ്ടു. ഒരു സംശയം. ഇതെന്താ ആദ്യമായാണോ ചാനലുകാരും അവര്‍ സംപ്രേക്ഷണം ചെയ്യുന്ന പരസ്യങ്ങളും നമ്മളെ പറ്റിക്കുന്നത്


വര്‍ഷങ്ങളായി നാം ഫെയര്‍ ആന്‍ഡ്‌ ലവ്‌ലി, ഫെയര്‍ ആന്‍ഡ്‌ ഹാന്‍ഡ്‌സം തുടങ്ങിയവയുടെ പരസ്യം കാണുന്നുണ്ടല്ലോ, ഇവര്‍ ഒക്കെ പരസ്യത്തില്‍ പറയുന്നപോലെയുള്ള ചര്‍മകാന്തി ഇതുപയോഗിച്ചവര്‍ക്ക് കിട്ടിയതായി എനിക്കറിവില്ല. പിന്നെ ഉയരം കൂട്ടാനും വളര്‍ച്ചക്കും ഒക്കെ വേണ്ടി ഉള്ള ഹോര്‍ലിക്ക്സ്, കോംപ്ളാന്‍, ബൂസ്റ്റ്‌ ഇവയുടെ കാര്യം. നല്ല രുചിയും, കുടിച്ചുകഴിയുമ്പോള്‍ ഉള്ള ഒരു ഉന്മേഷവും ഉണ്ടെന്നൊഴിച്ചാല്‍ ഇവ ആരോഗ്യം മെച്ചപ്പെടുത്താന്‍ എത്രമാത്രം സഹായിക്കുന്നുണ്ട്? നിങ്ങളുടെ പല്ലുകള്‍ വെളുപ്പിക്കും എന്ന് പറഞ്ഞു വരുന്ന ഏതെങ്കിലും ടൂത്ത്‌ പേസ്റ്റ് ഉപയോഗിച്ച് ആരുടേയും പല്ല് വെളുത്തതായി ഞാന്‍ കേട്ടിട്ടില്ല. പല്ലിന്‍റെ സ്വാഭാവികമായ നിറം അതിന്‍റെ പുറത്തെ ഇനാമലിന്‍റെയാണ്. അത് തൂവെള്ളയാകണമെങ്കില്‍ ഇനാമല്‍ ചുരണ്ടിക്കളയുകയോ പല്ലില്‍ കുമ്മായം പൂശുകയോ ചെയ്യേണ്ടിവരും. പിന്നെ മുണ്ടുകള്‍. ഉടുത്തിരിക്കുന്ന മുണ്ടിന്‍റെ ബ്രാന്‍ഡ്‌ നോക്കി ആളുകളെ ആദരിക്കുന്ന പരിപാടി കേരളത്തില്‍ തുടങ്ങിയതായി എനിക്ക് അറിവില്ല. രാവിലെ കുളിക്കാന്‍ ഉപയോഗിച്ച സോപ്പിന്‍റെയോ, അതുകഴിഞ്ഞ് പൂശിയ പെര്ഫ്യൂമിന്റെയോ മണം കാരണം ടു പീസ്‌ വസ്ത്രം ധരിച്ച സ്ത്രീകള്‍ ആരെയെങ്കിലും വന്നു പൊതിഞ്ഞതായും കേട്ടുകേള്‍വി ഇല്ല. ഒന്നര മിനുട്ടുകൊണ്ട് തയ്യാറാകും എന്ന് പറയുന്ന മാഗി തയ്യാറാക്കാന്‍ അതിലധികം സമയം വേണമെന്നും, വസ്ത്രങ്ങള്‍ക്ക് നിറം കിട്ടാന്‍ നാല് തുള്ളി ഉജാല പോരെന്നും നമുക്ക്‌ നന്നായറിയാം. സന്തോഷ്‌ ബ്രഹ്മിയോ ജ്യോതിഷ് ബ്രഹ്മിയോ കഴിച്ചതുകൊണ്ട് ഏതെന്കിലും കുട്ടി പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ?


ചാനലുകാരുടെ കാര്യം നോക്കിയാല്‍, ഏതു തല്ലിപ്പൊളി സിനിമയെയും ബ്ലോക്ക്‌ബസ്റ്റര്‍ എന്ന പേരില്‍ പ്രദര്‍ശിപ്പിക്കാന്‍ അവര്‍ക്ക് ഒരു ഉളുപ്പും ഇല്ല. കുടുംബബന്ധങ്ങളുടെ നേര്‍ക്കാഴ്ച്ച എന്നുപറഞ്ഞ് നാടൊട്ടുക്ക് കുടുംബങ്ങളിലെ അപഥസഞ്ചാരങ്ങളുടെ കഥകള്‍ വിളമ്പാനും ഇവര്‍ക്ക് മടിയില്ല. ഇത്തരത്തില്‍ ഒട്ടുമിക്ക ബ്രാന്‍ഡുകളും, ചാനലുകളും നമ്മളെ വര്‍ഷങ്ങളായി പറ്റിക്കുകയല്ലേ? അപ്പോള്‍ ഇതൊന്നും വഞ്ചനയില്‍ പെടില്ലേ? എവിടുന്നാ പിന്നെ പെട്ടെന്ന്‍ ഈ ധാര്‍മ്മികരോഷം തിളച്ചുപൊങ്ങിയത്? 


എന്താണിവിടെ സംഭവിച്ചത് എന്നുവെച്ചാല്‍, മേല്‍പ്പറഞ്ഞ പരസ്യങ്ങള്‍ ഒട്ടുമിക്കതും അതിഭാവുകത്വം നിറഞ്ഞതായിരുന്നു, അല്ലെങ്കില്‍ ഒരു അണ്‍റിയലിസ്റ്റിക് ഫീല്‍ അവയ്ക്ക് ഉണ്ടായിരുന്നു. അവയില്‍ ഗ്രാഫിക്സ് ഉപയോഗിച്ചിരുന്നു, പ്രശസ്ത സിനിമാതാരങ്ങളെ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഈയിടെയായി വന്ന പല പരസ്യങ്ങളും റിയാലിറ്റി പരസ്യങ്ങള്‍ ആയാണ് ഇറക്കിയിരിക്കുന്നത്. നമുക്ക് പരിചിതമല്ലാത്ത, പ്രശസ്തമല്ലാത്ത ഒരു മുഖം, അയാള്‍ വന്ന് ‘ഫ്രണ്ട്സ്‌ പറഞ്ഞിട്ടാ ഇതിനെ പറ്റി അറിയണേ, മൂന്നാഴ്ച്ചോണ്ട് ഫലണ്ടായി, വളരെ നല്ല പ്രോഡക്റ്റ് ആണ് ട്ടോ, നിങ്ങളും ഉപയോഗിച്ചോളൂ!’ എന്നൊക്കെ പറയുന്നു. അപ്പോള്‍ താഴെ ‘ബിജു, 26 വയസ്സ്, ഒറ്റപ്പാലം’ എന്ന് എഴുതിക്കാണിക്കുന്നു. അല്ലെങ്കില്‍ ജനങ്ങളോട് അടുത്ത് നില്‍ക്കുന്ന ഏതെങ്കിലും സെലിബ്രിറ്റി കാഷ്വല്‍ ആയി ഈ പ്രോഡക്ടിനെ പറ്റി പറയുന്നു. ഇതുകൊണ്ട് എന്താണ് സംഭവിക്കുന്നത്? നമുക്കിടയില്‍ ഉള്ള ഒരാളുടെ അഭിപ്രായം ആണ് ഇതെന്ന് ഒരു മിഥ്യാധാരണ നമ്മുടെ മനസ്സിനുള്ളില്‍ ഉറവെടുക്കുകയാണ്! അതുകൊണ്ടാണ് പിന്നീട് ഫലം കാണുന്നില്ല എന്ന് പറയുമ്പോള്‍ നമ്മുടെ ചോര തിളയ്ക്കുന്നത്. 

സുഹൃത്തുക്കളേ, ബ്രാന്‍ഡുകളുടെ പുതിയ കച്ചവടതന്ത്രമാണ് റിയാലിറ്റി പരസ്യങ്ങള്‍. ഇവ മറ്റു പരസ്യങ്ങളെക്കാളും ഒട്ടും മുന്നില്‍ നില്‍ക്കുന്നില്ല. ടി.വി കാണുന്നതിനിടയില്‍ വെള്ളം കുടിക്കാനോ, ചോറ് വെന്തുവോ എന്ന് നോക്കാനോ വേണ്ടി പോവാനുള്ള ഒരു സമയമായി ഇടവേളകളെയും പരസ്യങ്ങളെയും കണക്കാക്കിയാല്‍ മതി! അവര്‍ എന്ത് പരസ്യം വേണമെങ്കിലും ഇറക്കിക്കോട്ടേന്നേ! വാങ്ങി ഉപയോഗിക്കണോ, വേണ്ടയോ എന്ന് നമ്മള്‍ തീരുമാനിച്ചാല്‍ മതിയല്ലോ!


ടിപ്പ്: എന്നും അതിരാവിലെ നല്ല കാച്ചിയവെളിച്ചെണ്ണയോ, നീലിഭൃംഗാദിയോ മുടിയില്‍ തേയ്ച്ച് കുളിച്ചാല്‍ മതി, മുടി തഴച്ചു വളരാന്‍! 

Sunday, April 15, 2012

എം.ടിയില്‍ നിന്ന് ഭാസ്കറിലേക്ക് എത്ര ദൂരം?

വിനീത് എംടിയും ഞാനും

























“ഛായാഗ്രാഹകര്‍ : വിനീത്.എം.ടി, ജിജോ ജോസ്” 
“ഡോ, ഇങ്ങനെ പോരേന്നു നോക്കൂ!”

കമ്പ്യൂട്ടറില്‍ ഏതോ നവദമ്പതികളുടെ വിവാഹ സീഡിയുടെ മിനുക്കുപണികള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്ന വിനീത്.എം.ടിയോട്‌ ഞാന്‍ ലാപ്ടോപ്പിന്റെ മോണിട്ടര്‍ അദ്ദേഹത്തിന്റെ നേരെ നീട്ടിക്കൊണ്ടു ചോദിച്ചു. 

“ഡാ ശ്യാമാ, അന്റെ മണ്ടക്ക് ഒന്ന് തന്നാണ്ടലോ, വിനീത് ഭാസ്കര്‍ എന്നാക്കാന്‍ ഞാന്‍ പറഞ്ഞതല്ലേ?”

ഓ, ശരിയാണ്, വൈകുന്നേരം കുളത്തില്‍ നീന്തിക്കൊണ്ടിരിക്കുമ്പോള്‍ അങ്ങനെ പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു.

“മര്യാദക്ക് അത് മാറ്റിക്കോട്ടാ എക്കാ”
  
എന്റെ ഓര്‍മ്മ പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് പിന്നോട്ടോടി. അച്ഛനുമമ്മയ്ക്കുമൊപ്പം കറുത്ത ട്രങ്ക് പെട്ടിയുടെ അകമ്പടിയോടെ സ്കൂള്‍ ഗേറ്റിനു മുന്‍പില്‍ നില്‍ക്കുന്ന അനേകം കുട്ടികള്‍ക്കിടയില്‍ ഒരു കുട്ടിയുടെ പെയിന്റ് അടിക്കാത്ത പെട്ടിയില്‍ വെളുത്ത പെയിന്റ് കൊണ്ട് എഴുതിയിരിക്കുന്നത് ഞാന്‍ വായിച്ചു. “Vineeth M.T, Roll No: 1181, Udayagiri House”
 
“അമ്മേ, ദാ നോക്കൂ, ആ കുട്ടീം ഉദയഗിരി ആണ്”.

അമ്മ ഒരു പുഞ്ചിരി സമ്മാനിച്ച് അച്ഛനുമായുള്ള സംഭാഷണത്തില്‍ വ്യാപൃതയായി. 
 
പിന്നീട് ഡിവിഷന്‍ തിരിച്ചപ്പോള്‍ ‘VI – A’ ക്ലാസ്സില്‍ ഉദയഗിരി ഹൗസിലെ രണ്ട് ആണ്‍കുട്ടികള്‍ മാത്രം. ഞാനും വിനീത്.എം.ടിയും. ബാക്കി പത്തുപേരും ‘VI – B’ യില്‍ , എന്റെ ഉറ്റമിത്രമായ നവീന്‍ അടക്കം.

ആദ്യ യൂനിറ്റ്‌ ടെസ്റ്റ്‌ കഴിഞ്ഞപ്പോള്‍ വിനീത്.എം.ടിയുടെ മാര്‍ക്കിന്റെ വൈഭവം കാരണം സ്വാഭാവികമായും അദ്ദേഹം ‘റെമഡിയല്‍ ’ ലിസ്റ്റില്‍ അകപ്പെട്ടു. അന്ന് ക്ലാസ്സ്‌ ഫസ്റ്റായിരുന്ന (അതെ, ഞാന്‍ അന്നൊക്കെ ഒരു സംഭവം ആയിരുന്നു!!) എന്റെ കൈകളിലാണ് അന്ന് മോളി മാഡം വിനീത്.എം.ടിയെ ഏല്‍പ്പിച്ചത്‌.

VI – A യില്‍ രണ്ടു വിനീത് ഉണ്ട്. വിനീത്.എം.ടിയും വിനീത് വിജയന്‍ . ടി.പി.എസ്സും. ടി.പി.എസ്സിനെ എല്ലാവരും വിനീത് വിജയന്‍ എന്നും തമിഴ്നാട് പോലിസ്‌ സര്‍വീസ്‌’ എന്നും ഒക്കെ വിളിച്ചപ്പോഴും വിനീത്.എം.ടിക്ക് എന്നും ഒരേ പേരായിരുന്നു, വിനീത്.എം.ടി എന്നുതന്നെ.

പിന്നീട് ഏഴിലും എട്ടിലും ഒക്കെ എത്തിയപ്പോഴേക്കും പേരുകളുടെ എണ്ണം കൂടിയിരുന്നു, ശ്യാം ചാമി, ചാമിക്കൊറ്റന്‍ , ചൈന ക്ലേ ഇവയൊക്കെ ആയപ്പോള്‍ വിനീത്.എം.ടിയെ മട്ടി, മട്ടന്‍ , സുദര്‍ശന്‍ എന്നൊക്കെയാണ് ബാക്കി ഉള്ളവര്‍ വിളിച്ചിരുന്നത്. പക്ഷെ ഞാന്‍ വിനീത്.എം.ടിക്കായി സ്വന്തമായി പേരുകള്‍ സൃഷ്ടിച്ചു. മോടിഷ്, മോടിഷ് ബാബു, ബോശന്‍ , മോടിഷ് ബോശന്‍ , എന്നൊക്കെ ആയിരുന്നു അവ. ‘വിനീതമോടിഷ് ബാബു’ എന്ന് ഈണത്തില്‍ പറയാന്‍ എന്തൊരു രസമാണെന്നോ!

ബോശന്‍ എന്നതിന്റെ അര്‍ഥം എനിക്ക് ഇന്നേവരെ അറിയില്ല. പലപ്പോഴും അങ്ങനെ വിളിക്കുന്നതില്‍ നിന്ന് വിനീത്.എം.ടി എന്നെ വിലക്കിയിരുന്നു, ആ വിലക്കുകള്‍ ഒന്നും വകവെക്കാതെ ആ വിളി തുടര്‍ന്ന എന്നെ ഒരിക്കല്‍ വിനീത്.എം.ടി അച്ഛനു വിളിച്ചു. അതിനു ഞങ്ങള്‍ കുറെ നേരം അടി കൂടുകയും ചെയ്തു. പക്ഷെ എത്ര അടി കൂടിയാലും ഞങ്ങള്‍ പെട്ടെന്നുതന്നെ ഇണങ്ങുമായിരുന്നു (ക്ലീഷേ, പക്ഷെ സത്യമാണ്!!).

ആ വഴക്കിനു ശേഷം ഞാന്‍ ബോശന്‍ വിളി നിര്‍ത്തി. ബോശന്‍ എന്നത് അവരുടെ പ്രദേശത്തെ വല്ല ആരാധനാമൂര്‍ത്തിയുടെയും പേരായിരിക്കും എന്ന് ഞാന്‍ വിചാരിച്ചു. ഈയിടെ വിനീത്.എം.ടിയെ കണ്ടപ്പോള്‍ ഞാന്‍ ബോശന്റെ അര്‍ഥം ചോദിച്ചു. “ആവേ” എന്നാ മറുപടിയായിരുന്നു എനിക്ക് കിട്ടിയത്‌.. ഓഹോ, അപ്പൊ അങ്ങനെ ഒരു വാക്കില്ലല്ലേ! ഇല്ലാത്ത ഒരു വാക്കിന്റെ പേരിലായിരുന്നു അപ്പൊ അത്രയും വഴക്ക് നടന്നത്.

പറഞ്ഞുവന്ന കാര്യം അതല്ല. സന്ധ്യാ മാഡത്തിന്റെ SUPW പിരീഡില്‍ ഒന്നിച്ച് പുല്ലുപറിച്ചും, സ്റ്റഡി ടൈമില്‍ വിനീത്.എം.ടിക്ക് പഠിപ്പിച്ചുകൊടുക്കുക എന്ന വ്യാജേന മലയാള പദ്യങ്ങള്‍ ചൊല്ലിയും, പാരഡികള്‍ ഉണ്ടാക്കിയും, രാത്രി ഡോര്‍മട്രിയിലെ സ്റ്റഡി ടൈമില്‍ സംസാരിച്ചതിന് റഫീക്ക്‌ ഏട്ടന്റെ കയ്യില്‍ നിന്ന് അടി വാങ്ങിയും, അതിരാവിലെ രവീന്ദ്രന്‍ സാറിന്റെ “ഡോ ഡോ എണീക്കെടോ” എന്ന വിളി കേട്ടുണര്‍ന്നും ഞങ്ങള്‍ വളര്‍ന്നു. ടൈഗര്‍ , പാര്‍ലെ-ജി, ചായ്‌ ബിസ്കൂട്ട് തുടങ്ങിയ അമൂല്യവസ്തുക്കള്‍ പരസ്പരം പങ്കുവെച്ചും, പലപ്പോഴും ആരും കാണാതെ ഒറ്റയ്ക്ക് ‘മണുങ്ങി’ കഴിച്ചും ഞങ്ങള്‍ വളര്‍ന്നു. അപ്പോഴും വിനീത്.എം.ടിയെ ഞാന്‍ വിനീത്.എം.ടി എന്നുതന്നെയാണ് വിളിച്ചിരുന്നത്.

കാലം കടന്നുപോയി. പത്താം ക്ലാസിനു ശേഷം വിനീത്.എം.ടി അദ്ദേഹത്തിന്റെ നാട്ടിലെ ഒരു സ്കൂളില്‍ ചേര്‍ന്നു. പതിനൊന്നാം ക്ലാസ്സ്‌ നവോദയയില്‍ തുടങ്ങിയെങ്കിലും ചില കാരണങ്ങളാല്‍ രണ്ടു മാസത്തിനു ശേഷം ഞാനും നവോദയ വിട്ട് ചെര്‍പ്പുളശ്ശേരി ഇംഗ്ലീഷ് മീഡിയം സെന്‍ട്രല്‍ സ്കൂളില്‍ ചേര്‍ന്നു.

പിന്നെ ഞങ്ങള്‍ കാണുന്നത് 2006ലാണ്. അന്ന് എന്റെ വീട്ടിലേക്ക്‌ വന്ന വിനീത്.എം.ടി ചെമ്പൈ വൈദ്യനാഥഭാഗവതരുടെ ചിത്രം കണ്ട് “ഇതാരാ, മുത്തശ്ശനാ?”എന്ന് ചോദിച്ചത് എന്റെ അച്ഛനെയും അമ്മയെയും ഒരുപാട് ചിരിപ്പിച്ചു. അന്നാണ് ഞങ്ങള്‍ ‘കൊമാല’ എന്ന കഥ ഒരു ഷോര്‍ട്ട് ഫിലിം ആക്കാന്‍ തീരുമാനിച്ചതും ഞാന്‍ അതിന്റെ തിരക്കഥ എഴുതാന്‍ തുടങ്ങിയതും. എന്തായാലും അത് നടന്നില്ല. പക്ഷെ അന്നും വിനീത്.എം.ടി വിനീത്.എം.ടി തന്നെയായിരുന്നു.

പിന്നെ വിനീത്.എം.ടി ആനിമേഷന്‍ കോഴ്സിനു ചേര്‍ന്നു, ഡിഗ്രിക്ക് ചേര്‍ന്നു, കല്യാണ വീഡിയോ വര്‍ക്ക്‌ ചെയ്യുന്നുണ്ട് എന്നൊക്കെ പലപ്പോഴായി അറിയാന്‍ കഴിഞ്ഞു. പിന്നീടൊരിക്കല്‍ ഞങ്ങള്‍ സംവിധായകന്‍ /നടന്‍ എം.ജി.ശശിയുടെ വീട്ടില്‍ ചെന്ന് അദ്ദേഹത്തിന്റെ ‘ജാനകി’ എന്ന സിനിമ കണ്ടു. അന്നും ഞാന്‍ ശശി സാറിനെ കണ്ട ഉടനെ പറഞ്ഞത്‌ ‘ഞാന്‍ ശ്യാം, ഇത് വിനീത്.എം.ടി’ എന്നായിരുന്നു. എന്തിനേറെ, രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ്‌ ഞങ്ങളുടെ സുഹൃത്തായ രശ്മിയെ കണ്ടപ്പോഴും ഞാന്‍ അവരോട് പറഞ്ഞത്  ‘ഞങ്ങള്‍ ഒരു ഷോര്‍ട്ട് ഫിലിം ചെയ്യുന്നുണ്ട്, വിനീത്.എം.ടിയും ഉണ്ട് കൂടെ’ എന്നായിരുന്നു.


“ഡാ, നിന്നോട് മാറ്റാനല്ലേ പറഞ്ഞത്‌?” വിനീത്.എം.ടിയുടെ ഗര്‍ജനം എന്നെ ചിന്തകളില്‍ നിന്നുണര്‍ത്തി. ഇതാ, വിനീത്.എം.ടി എന്നോട് വിനീത്.എം.ടി എന്നത് വിനീത് ഭാസ്കര്‍ ആക്കാന്‍ പറയുന്നു!! പന്ത്രണ്ടു കൊല്ലമായി വിനീത്.എം.ടി, വിനീത്.എം.ടി എന്ന് മാത്രം വിളിക്കുന്ന എന്നോട്!!.

ഞാന്‍ സംവിധാനം ചെയ്ത് വിനീത്.എം.ടിയും ജിജോയും ക്യാമറകള്‍ ചലിപ്പിച്ച ഞങ്ങളുടെ ആദ്യത്തെ ഷോര്‍ട്ട് ഫിലിമിന്റെ ടൈറ്റില്‍ എഴുതാന്‍ എനിക്ക് ഒരു സ്വാതന്ത്ര്യവും ഇല്ലേ?

ഞാന്‍ പറഞ്ഞു, “എടോ എം.ടിയാണ് നല്ലത്. അതാണ്‌ ഭാഗ്യം.എം.ടി. വാസുദേവന്‍ നായര്‍ തന്നെ ഉദാഹരണം. ഭാസ്കര്‍ വെച്ചാല്‍ അധികം ശ്രദ്ധിക്കപ്പെടില്ല. ‘കറന്‍സി’യുടെ സംവിധായകന്‍ സ്വാതി ഭാസ്കറിനെ അറിയില്ലേ?” (ഇവിടെ ഗാനരചയിതാവ്‌/സംവിധായകന്‍ പി. ഭാസ്കരന്റെ ആത്മാവും, വിഷ്ണു പി ഭാസ്കരനും എന്നോട് ക്ഷമിക്കുക, നിങ്ങളെ സൗകര്യപൂര്‍വ്വം ഒഴിവാക്കിയതാണ്!!)

“പോടാ അവിടുന്ന്, അതൊന്നും പറ്റില്ല, ഭാസ്കര്‍ മതി”

ഓ, ഒരു ഭാസ്കര്‍ ! കാര്യം ഭാസ്കരന്‍ എന്നത് ഇദ്ദേഹത്തിന്റെ അച്ഛന്‍റെ പേരാണെങ്കിലും ‘മുളയന്‍തൊടി’ എന്ന വീട്ടുപേരിന്റെ ചുരുക്കമായ ‘എം.ടിക്ക് തന്നെയാണ് അതിന്റെ ഒരു ‘ഇത്’. പക്ഷേ ആ കാര്യം ഈ മഹാന് മനസ്സിലാവണ്ടേ!

മനസ്സില്ലാമനസ്സോടെ ഞാന്‍ എം.ടി മാറ്റി ഭാസ്കര്‍ എന്ന് ടൈപ്പ് ചെയ്തു, ആ ടൈറ്റിലില്‍ മാത്രം! എന്റെ മനസ്സില്‍ വിനീത്.എം.ടി എന്നും വിനീത്.എം.ടി തന്നെ ആണ്. വിനീത് ഭാസ്കര്‍ പോയി പണി നോക്കട്ടെ! ഒരു ഷോര്‍ട്ട് ഫിലിം ചെയ്തപ്പോഴേക്കും പേര് മാറ്റാന്‍ നടക്കുന്നു!

ഞാന്‍ ചിന്തിച്ചു, ബാംഗ്ലൂരില്‍ ചെന്ന ശേഷം ഞാന്‍ ആണല്ലോ ഇതിന്റെ പോസ്റ്റര്‍ ഉണ്ടാക്കുക. അപ്പൊ കാണിച്ചു തരാം!! അതില്‍ ഞാന്‍ വിനീത്.എം.ടി എന്നേ വെക്കുള്ളൂ! എന്നോടാ കളി!!