Monday, December 28, 2015

Aanmodderfakker Movie Review

ആന്‍മദ്ദര്‍ഫക്കര്‍ (Anmodderfakker, 2014, Dutch)
വളരെ പ്രശസ്തമായൊരു ഇംഗ്ലീഷ് തെറിയുമായി സാമ്യം പുലര്‍ത്തുന്ന പ്രത്യേകതയുള്ള ഒരു ടൈറ്റില്‍ തന്നെയാണ് ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ ഈ ചിത്രത്തിന് സഹായകമാകുന്നത്. Michiel ten Horn സംവിധാനം ചെയ്ത് Gijs Naber പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ Roos Wiltink, Markoesa Hamer തുടങ്ങിയവരും മറ്റുമുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുപ്പത്തിരണ്ട് വയസ്സായിട്ടും ഉത്തരവാദിത്വബോധമില്ലാതെ ജീവിക്കുന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്.
തൈജ്സ് ഭാര്യയെപ്പിരിഞ്ഞ് തന്റെ സുഹൃത്തിന്റെകൂടെ ഒരു വാടകവീട്ടില്‍ ജീവിക്കുന്ന ആളാണ്‌. മുപ്പത്തിരണ്ടുവയസ്സായിട്ടും പല അവസരങ്ങളിലും എങ്ങനെ പെരുമാറണം എന്ന് അറിയാത്ത ഒരാള്‍. ഒരു ഷോപ്പിംഗ്‌ മാളില്‍ ജോലിചെയ്യുന്ന തൈജ്സ് തന്റെ പകുതിയില്‍വെച്ച് നിന്നുപോയ ഡിഗ്രീ മുഴുമിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ഒരിക്കല്‍ തന്റെ സഹോദരിയുടെ വീട്ടില്‍ ചെല്ലുന്ന തൈജ്സ് അവിടെ സഹോദരിയുടെ കുട്ടികളെ നോക്കാനായി (babysitting) എത്തിയ ലിസയെ കാണുന്നു. തൈജ്സ്ന്റെ സഹോദരിയുടെ ഭര്‍ത്താവിന്റെ അര്‍ദ്ധസഹോദരിയായ പതിനാറുകാരി ലിസയുമായി തൈജ്സ് ഒരു relationshipല്‍ പെട്ടുപോകുന്നു. തന്റെ പഠനച്ചെലവുകള്‍ക്കായി വൈകുന്നേരങ്ങളില്‍ babysittingന് പോകുന്ന ലിസയുടെകൂടെ തൈജ്സും പോകാന്‍ തുടങ്ങുകയും മറ്റും ചെയ്യുന്നു. തുടര്‍ന്നുണ്ടാവുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തില്‍ കാണാന്‍ കഴിയുക. ഇതിന്റെ ഏറ്റവും വലിയൊരു പ്രത്യേകതയായി എനിക്ക് തോന്നിയത് സംവിധായകന് കഥാപാത്രങ്ങളോടുള്ള സമീപനമാണ്. സാധാരണ ഒട്ടുമിക്ക സിനിമകളിലും തുടക്കത്തില്‍ തലതെറിച്ച ഉത്തരവാദിത്വബോധമില്ലാത്ത ഒരു നായകകഥാപാത്രമാണെങ്കില്‍ക്കൂടി ചിത്രം അവസാനിക്കുമ്പോഴേക്കും ജീവിതാനുഭവങ്ങള്‍കൊണ്ട് അയാളെ മാറ്റിയെടുത്തിട്ടുണ്ടാവും സംവിധായകന്‍. ഇവിടെ അതിനൊന്നും ശ്രമിക്കാതെ ചിത്രത്തിലുടനീളം കഥാപാത്രങ്ങളെ അവരുടെ ഇഷ്ടത്തിനുതന്നെ ജീവിക്കാന്‍ അനുവദിച്ചത് വളരെ നന്നായിത്തോന്നി. വ്യത്യസ്തവും പുതുമയേറിയതുമായ പല ഹാസ്യരംഗങ്ങളും മറ്റും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. എന്നിരുന്നാലും ഒരു മുഴുനീള ഹാസ്യചിത്രമല്ല ഇത്, മെല്ലെനീങ്ങുന്ന രസകരമായൊരു ചിത്രമാണ്. രസകരമായൊരു ക്ലൈമാക്സും ചിത്രത്തിനുണ്ട്.
പ്രധാനനടീനടന്മാര്‍ എല്ലാവരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. ഒട്ടുമിക്ക കഥാപാത്രങ്ങളും എന്തെങ്കിലുമൊക്കെ വിചിത്രസ്വഭാവങ്ങള്‍ ഉള്ളവര്‍ ആയതിനാല്‍ വിചിത്രമായ പല രംഗങ്ങളും ചിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കും. പശ്ചാത്തലസംഗീതവും മികച്ചതായിരുന്നു. ആസ്വദിച്ച് കണ്ടിരിക്കാവുന്ന ഒരു നല്ലചിത്രമാണ് ആന്‍മദ്ദര്‍ഫക്കര്‍. കാണാന്‍ ശ്രമിക്കാം.

Sunday, December 27, 2015

Katyar Kaljat Ghusali Movie Review

കത്യാര്‍ കാല്‍ജത് ഘുസലി (Katyar Kaljat Ghusali, 2015, Marathi)
പുരുഷോത്തം ദര്‍വേക്കര്‍ 1967ല്‍ രചിച്ച് മറാത്തി നാടകാസ്വാദകര്‍ക്കിടയില്‍ അത്യന്തം പ്രശസ്തിയാര്‍ജിച്ച ഇതേ പേരിലുള്ള നാടകത്തെ ആസ്പദമാക്കി സുബോധ് ഭാവേ സംവിധാനം ചെയ്ത ചിത്രമാണ് കത്യാര്‍ കാല്‍ജത് ഘുസലി. പ്രശസ്ത മറാത്തി സിനിമാനടനായ സുബോധ് ഭാവേയുടെ ആദ്യ സംവിധാനസംരംഭമാണ് ഈ ചിത്രം. സച്ചിന്‍ പില്‍ഗാവോങ്കര്‍, ശങ്കര്‍ മഹാദേവന്‍ എന്നിവര്‍ക്കൊപ്പം സുബോധ് ഭാവേയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ശങ്കര്‍ മഹാദേവന്റെ അഭിനയരംഗത്തേക്കുള്ള കാല്‍വെപ്പുകൂടിയാണ് ഈ ചിത്രം. ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ അവസാനകാലങ്ങളില്‍ എപ്പോഴോ വിശ്രാംപുര്‍ എന്ന നാട്ടുരാജ്യത്തില്‍ രണ്ട് സംഗീതജ്ഞര്‍ തമ്മിലുള്ള ഒരു മത്സരത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
വിശ്രാംപുര്‍ മഹാരാജാവിന്റെ സഭയിലെ ഗായകശ്രേഷ്ഠനാണ് പണ്ഡിറ്റ്‌ ഭാനുശങ്കര്‍ ശാസ്ത്രി. ഒരിക്കല്‍ ശാസ്ത്രിയുടെ മുന്നില്‍ മറ്റൊരു സംഗീതജ്ഞനായ ഖാന്‍സാഹിബ്‌ വന്നുചേരുന്നു. മികച്ച ഗായകനാനെങ്കിലും ദരിദ്രനായ ഖാന്‍സാഹിബിന് ശാസ്ത്രികള്‍ താമസവും മറ്റും ഏര്‍പ്പാടുചെയ്തുകൊടുക്കുന്നു. രാജസദസ്സില്‍ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സംഗീതമത്സരത്തില്‍ ഖാന്‍സാഹിബ്‌ ശാസ്ത്രികളോട് ഏറ്റുമുട്ടുന്നു. ഈ മത്സരത്തിന്റെ പ്രത്യേകത എന്തെന്നുവെച്ചാല്‍ ഇതിലെ വിജയിയ്ക്ക് മഹാരാജാവ് ഒരു കഠാര സമ്മാനമായി നല്‍കും, ആ കഠാരയാല്‍ ചെയ്യപ്പെടുന്ന ഒരു കൊലയ്ക്ക് ശിക്ഷയൊന്നും നല്‍കുന്നതല്ല. മത്സരത്തില്‍ പരാജയപ്പെട്ട ഖാന്‍സാഹിബിനെ അപകര്‍ഷതയും ദുഃഖവും മാനസികമായി തളര്‍ത്തുകയും ശാസ്ത്രികളോടുള്ള ശത്രുത അദ്ദേഹത്തിന്റെ മനസ്സില്‍ വളര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ ശാസ്ത്രികള്‍ ഖാന്‍സാഹിബിനെ നല്ലൊരു സുഹൃത്തായിമാത്രമേ കണ്ടിരുന്നുള്ളൂ. പിന്നീട് ഇവര്‍ക്കിടയില്‍ സംഭവിക്കുന്ന മത്സരങ്ങളും മറ്റുമാണ് ചിത്രത്തിലൂടെ സംവിധായകന്‍ പ്രേക്ഷകനുമുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഇക്കാലത്ത് പഴയതെന്ന തോന്നല്‍ ഉളവാക്കുന്ന കഥയാണെങ്കിലും മറാത്തി കലാലോകത്ത് വളരെ പ്രധാനപ്പെട്ട ഒരു സൃഷ്ടിയായിരുന്നു ഈ നാടകം. 2011ല്‍ സുബോധ് ഭാവേ തന്നെ ഈ നാടകം വേദിയില്‍ പുനരാവിഷ്കരിക്കുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തിരുന്നു. അതാവാം ഇതൊരു ചലച്ചിത്രമാക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം. എന്തായാലും മികച്ചരീതിയില്‍ത്തന്നെ ചിത്രത്തെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ചിലയിടങ്ങളിലൊക്കെ ഒഴിവാക്കാനാകാത്ത melodrama ഉണ്ടെങ്കില്‍ക്കൂടി അത് സഹിക്കാവുന്നതേ ഉള്ളൂ. കഥ നടക്കുന്ന കാലഘട്ടത്തോട് നീതിപുലര്‍ത്തുന്നവിധത്തിലുള്ള മുന്തിയ കലാസംവിധാനവും മനോഹരമായ പശ്ചാത്തലസംഗീതവും ചിത്രത്തിന്‍റെ മാറ്റുകൂട്ടി.
ശങ്കര്‍ മഹാദേവന്‍ ഒരു തുടക്കക്കാരന്റെ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെതന്നെ ഭാനുശങ്കര്‍ ശാസ്ത്രിയുടെ വേഷം ഭംഗിയാക്കി. കുറച്ച് പ്രശ്നം വരുത്താന്‍ സാധ്യതയുള്ള ഷോട്ടുകളൊക്കെ wide ആക്കി സെറ്റ് ചെയ്തുകൊണ്ട് സംവിധായകന്‍ ആ പോരായ്മയ്ക്കും പരിഹാരമുണ്ടാക്കി. ഖാന്‍സാഹിബിനെ അവതരിപ്പിച്ച സച്ചിന്‍ പില്‍ഗാവോങ്കര്‍, ശാസ്ത്രികളുടെ ശിഷ്യനായ സദാശിവ് എന്ന ചെറുപ്പക്കാരനെ അവതരിപ്പിച്ച സുബോധ് ഭാവേ, മറ്റുവേഷങ്ങളില്‍ എത്തിയ അമൃത ഖന്‍വില്‍ക്കര്‍, മൃണ്‍മയി ദേശ്പാണ്ഡേ, സാക്ഷി തന്‍വര്‍ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയാക്കി.
അത്യന്തം മികച്ച ഒരുപിടി ഗാനങ്ങളും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. പൂര്‍ണ്ണമായും classical musicന് പ്രാധാന്യം നല്‍കിക്കൊണ്ട് ശങ്കര്‍-എഹ്സാന്‍-ലോയ് ത്രയം ഒരുക്കിയ ഗാനങ്ങള്‍ അവരുടെ കരിയറിലെതന്നെ മികച്ച ഗാനങ്ങളുടെ കൂട്ടത്തില്‍ ഇടംപിടിക്കുന്നവയാണ്. പഴയ നാടകത്തിനുവേണ്ടി ജിതേന്ദ്ര അഭിഷേകി ഈണംപകര്‍ന്ന ചില ഗാനങ്ങളും ചിത്രത്തിനായി പുനരാവിഷ്കരിച്ചിട്ടുണ്ട്. അവയും മികച്ച നിലവാരം പുലര്‍ത്തി. ശങ്കര്‍ മഹാദേവന്റെ ഇളയമകനായ ശിവം മഹാദേവന്‍ ആലപിച്ച ഒരു ഗാനവും ചിത്രത്തിന്‍റെ പ്രത്യേകതയാണ്.
ഇക്കാലത്ത് വലിയ പ്രസക്തിയൊന്നും ഇല്ലാത്തൊരു കഥ ആണെങ്കില്‍ക്കൂടി മികച്ച സംവിധാനവും ഗാനങ്ങളും അഭിനേതാക്കളുടെ പ്രകടനങ്ങളുംകൊണ്ട് നല്ലൊരു അനുഭവമായിമാറിയൊരു ചിത്രമാണിത്. കാണാന്‍ ശ്രമിക്കുക.

Thursday, December 17, 2015

Room Movie Review

റൂം (Room, 2015, English)
Emma Donoghueയുടെ റൂം എന്ന നോവലിനെ ആസ്പദമാക്കി ലെനി എബ്രഹാംസണ്‍ സംവിധാനം ചെയ്ത ചിത്രമാണ് റൂം. 2008ല്‍ പുറത്തുവന്ന വിവാദമായ Fritzl caseല്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടിട്ടാണ് ആ നോവല്‍ എഴുതപ്പെട്ടത്. Brie Larson, Jacob Tremblay എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഒരു emotional thriller drama ആണ്.
അഞ്ചുവയസ്സുള്ള ഒരു കുട്ടിയും കുട്ടിയുടെ അമ്മയും ഒരു റൂമില്‍ അടയ്ക്കപ്പെട്ടിരിക്കുകയാണ്. കുട്ടി ജനിച്ചപ്പോള്‍ത്തൊട്ടേ അവിടെ ആണെങ്കില്‍ അമ്മ കഴിഞ്ഞ ഏഴുവര്‍ഷമായി അവിടെ തടങ്കലില്‍ ആണ്. അമ്മയും താനും, പിന്നെ രാത്രികളില്‍ അമ്മയെക്കാണാന്‍ വരുന്ന ഒരാളും മാത്രമാണ് യഥാര്‍ത്ഥം, ഇതാണ് ലോകം എന്നാണ് കുട്ടിയുടെ വിശ്വാസം. അങ്ങനെ വീട്ടുതടങ്കലില്‍ പെട്ടിരിക്കുന്ന അവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും, തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിന്റെ കഥയെപ്പറ്റി നിങ്ങള്‍ എത്രകുറച്ച് അറിയുന്നുവോ, അത്രയും നിങ്ങളുടെ ആസ്വാദനത്തിന് അത് ഗുണം ചെയ്യും. അതിനാല്‍ കൂടുതല്‍ പറയാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ല, ഇത്രയും പറഞ്ഞതുതന്നെ അധികമായോ എന്നും സംശയമുണ്ട്‌.
ത്രില്ലര്‍ എന്നൊക്കെ പറഞ്ഞാല്‍ അന്യായ ത്രില്‍ ആണ് ചിത്രം ആദ്യപകുതിയില്‍ നല്‍കുന്നത്. സത്യം പറഞ്ഞാല്‍ എനിക്ക് ടെന്‍ഷന്‍ കാരണം ബോധം പോകുമോ എന്നുവരെ തോന്നിപ്പോയി. ഭയങ്കര അസ്വസ്ഥത ഉളവാക്കുന്ന ചില രംഗങ്ങളില്‍ നിന്ന് അത്യന്തം സംഘര്‍ഷഭരിതമായ രംഗങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം രണ്ടാംപകുതിയില്‍ മറ്റൊരു ദിശയിലേക്ക് സഞ്ചരിക്കുന്നു. ആ മാറ്റവും ചിത്രത്തിന്റെ മാറ്റുകൂട്ടാന്‍ ഉതകുന്നതായിരുന്നു. ഇപ്പോഴും ചിത്രം നല്‍കിയ ഷോക്കില്‍നിന്ന് വിട്ടുമാറാനായിട്ടില്ല.. സംവിധായകനും രചയിതാവായ Emma Donoghueയും വളരെ മികച്ചൊരു ചിത്രമാണ് പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. അതും പ്രേക്ഷകരെ കഥാപാത്രങ്ങളുടെ വികാരങ്ങളുമായി സംവേദനം ചെയ്യിക്കുന്ന രീതിയില്‍. ഇനിയും ഏറെ മികച്ച ചിത്രങ്ങള്‍ സംവിധായകനില്‍നിന്ന് പ്രതീക്ഷിക്കാം.
പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച Brie Larson, Jacob Tremblay എന്നീ രണ്ടുപേരും അസാധ്യപ്രകടനങ്ങള്‍ ആണ് കാഴ്ചവെച്ചത്. ഒരു ചെറിയകുട്ടിയ്ക്കൊക്കെ ഇത്ര flawless performance സാധിക്കുമോ എന്നുതോന്നിപ്പിക്കുന്നവിധത്തിലായിരുന്നു Jacob Tremblayയുടെ പ്രകടനം. ഇത്തവണത്തെ കുറച്ച് അവാര്‍ഡുകള്‍ എങ്കിലും ഈ ചിത്രം കൊണ്ടുപോകും എന്നകാര്യത്തില്‍ അധികം സംശയമൊന്നും വേണ്ട, സാങ്കേതികപരമായും ഉയര്‍ന്ന നിലവാരമാണ് ചിത്രം പുലര്‍ത്തിയത്.
ഇനി റൂം എന്ന നോവല്‍ രചിക്കാന്‍ Emma Donoghueയെ പ്രേരിപ്പിച്ച Fritzl caseലേക്ക് വരാം. Josef Fritzl എന്നയാള്‍ തന്റെ മകളെ വീടിന്റെ ബേസ്മെന്റിന്റെ ഒരുഭാഗത്ത്‌ 24 വര്‍ഷം അടച്ചുപാര്‍പ്പിക്കുകയും, അവരുമായി പലതവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട് ഏഴുകുഞ്ഞുങ്ങളെ ഉണ്ടാക്കുകയും ചെയ്തു. ഒടുവില്‍ 24 വര്‍ഷങ്ങള്‍ക്കുശേഷമാണ് അവര്‍ രക്ഷപ്പെടുകയും പുറംലോകം കാണുകയും ഉണ്ടായത്. റൂം എന്ന സിനിമകാണുന്ന അത്രയുംതന്നെ ഷോക്ക് ഈ സംഭവത്തെക്കുറിച്ച് വായിച്ചപ്പോഴും ഉണ്ടായി. Fritzl Case എന്ന് ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്‌താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതാണ്.
മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന, അത്യന്തം മികവുറ്റ ഒരു ചിത്രമാണ് റൂം. അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒന്ന്. എല്ലാവരും കാണുക. വീണ്ടും പറയട്ടെ, ഇതിന്റെ കഥ എത്രകുറച്ച് നിങ്ങള്‍ അറിയുന്നോ, അത്രയുമധികം ആസ്വദനീയമാകും നിങ്ങള്‍ക്ക് ഈ ചിത്രം.

Pyaar Ka Punchnama 2 Movie Review

പ്യാര്‍ കാ പഞ്ച്നാമ 2 (Pyaar Ka Punchnama 2, 2015, Hindi)
ഹിറ്റ്‌ ആയ ചിത്രങ്ങളുടെ ചുവടുപിടിച്ച് അവയുടെ രണ്ടാംഭാഗം ഇറക്കി നശിപ്പിക്കുക എന്നത് സിനിമാമേഖലയില്‍ പൊതുവേ കണ്ടുവരുന്ന ഒരു പ്രവണതയാണ്. അങ്ങനെ ആദ്യഭാഗത്തിന്റെ പേരുകളയാത്ത തുടര്‍ച്ചകള്‍ ചുരുക്കം ചിലതേ ഉള്ളൂ എന്ന് പറയാം. ആദ്യഭാഗത്തിന്റെ അത്രതന്നെ മികച്ചുനില്‍ക്കുന്ന രണ്ടാംഭാഗങ്ങളോ, അവ അതിലും കുറവാണ് എണ്ണത്തില്‍. അത്തരമൊരു തുടര്‍ച്ചയാണ് ഈ ചിത്രം. 2011ല്‍ ഒരു പ്രതീക്ഷയും ഇല്ലാതെ തീര്‍ത്തും പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട്‌ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തതും പുതുമുഖമായിരുന്ന ലവ് രഞ്ജന്‍ ആയിരുന്നു. യുവാക്കള്‍ക്കിടയില്‍ നല്ല അഭിപ്രായം നേടിയ ചിത്രം തീയറ്ററുകളില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെയ്ക്കുകയും ഡിവിഡി ഇറങ്ങിയതിനുശേഷം ഗംഭീര അഭിപ്രായം നേടുകയും ചെയ്തിരുന്നു. എന്റെ ഓഫീസിലെ പലരും മൂന്നും നാലും വട്ടം ഈ ചിത്രം കണ്ടതായി ഓര്‍ക്കുന്നു. അതിനുശേഷം ഇതിലെ പ്രധാനകഥാപാത്രങ്ങളില്‍ രണ്ടുപേരെ അവതരിപ്പിച്ച കാര്‍ത്തിക് ആര്യനെയും നശ്രത് ഭറുച്ചയെയും നായികാനായകന്‍മാരാക്കി ലവ് രഞ്ജന്‍ ആകാശ്-വാണി ഒരുക്കിയെങ്കിലും ആ ചിത്രം വമ്പന്‍ പരാജയമായിരുന്നു. ആ പരാജയത്തില്‍നിന്ന് കരകേറാനായി ലവ് രഞ്ജന്‍ അധികം വൈകാതെതന്നെ പ്യാര്‍ കാ പഞ്ച്നാമയുടെ രണ്ടാംഭാഗം announce ചെയ്യുകയും ഉണ്ടായി. ചിത്രത്തിന്റെ ട്രെയിലറും മറ്റും പുറത്തുവന്നപ്പോള്‍ത്തന്നെ ഏറെ negative vibe ചിത്രത്തെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നു. ആദ്യഭാഗത്തിലെ മൂന്നുനായകന്മാരില്‍ രണ്ടുപേരെയും ഒഴിവാക്കി പുതിയ രണ്ടുപേരെ കൊണ്ടുവന്നതായിരുന്നു ഏറെ വിമര്‍ശിക്കപ്പെട്ടത്. എന്നാല്‍ ചിത്രം റിലീസ് ആയശേഷം മികച്ച അഭിപ്രായം നേടുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു. ആദ്യചിത്രത്തിന്റെ അതേ പാറ്റേണില്‍ത്തന്നെയാണ് ഈ ചിത്രവും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.
മൂന്നുചെറുപ്പക്കാര്‍, അവരുടെ ജീവിതങ്ങളിലേക്ക് മൂന്നുപെണ്‍കുട്ടികള്‍ കടന്നുവരുന്നു, അവര്‍ relationshipല്‍ ആകുന്നു. ബന്ധത്തിന്റെ തുടക്കത്തിലുള്ള ഊഷ്മളതയും മറ്റും കുറച്ചുനാള്‍ കഴിയുമ്പോഴേക്കും ആവിയായി പോവുകയും പ്രശ്നങ്ങള്‍ മുളപൊട്ടുകയും ചെയ്യുന്നു. തുടര്‍ന്ന് ഉണ്ടാകുന്ന കാര്യങ്ങളും മറ്റുമാണ് ചിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കുക. ചില cinematic liberties എടുത്തെന്നൊഴിച്ചാല്‍ ഇന്നത്തെ സമൂഹത്തില്‍ സംഭവിക്കാവുന്നരീതിയില്‍ത്തന്നെയാണ് സംവിധായകന്‍ ചിത്രത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളും ഒരുക്കിയിട്ടുള്ളത്. പ്രത്യേകിച്ച് വീട്ടുകാരെപ്പിരിഞ്ഞ് മറ്റൊരു നഗരത്തിലോ മറ്റോ ജീവിക്കുന്നവര്‍ക്ക് ഏറെ relate ചെയ്യാനാകുന്ന ഒരുപാട് സംഗതികള്‍ ചിത്രത്തിലുണ്ട്. ഒരു ബന്ധം അതിന്റെ മാധുര്യത്തില്‍നിന്ന് കയ്പ്പിലേക്ക് വഴിമാറുന്നതും മറ്റും കഴിവതും സ്വാഭാവികതയോടെത്തന്നെയാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. കുറേ സീന്‍സ് ഒക്കെ നല്ലോണം ചിരിയുണര്‍ത്തി. യുവത്വത്തിന്റെ pulse മനസ്സിലാക്കി സിനിമകള്‍ ചെയ്യുന്ന ലവ് രഞ്ജനില്‍നിന്ന് ഇനിയും ഏറെ പ്രതീക്ഷിക്കാനുള്ള വകയുണ്ട്.
നായകകഥാപാത്രങ്ങളെ അവതരിപ്പിച്ച കാര്‍ത്തിക് ആര്യന്‍, ഓംകാര്‍ കപൂര്‍, സണ്ണി സിംഗ് എന്നീ മൂന്നുപേരും മികച്ചപ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യഭാഗത്തില്‍ ദിബ്യേന്ദു ശര്‍മ അവതരിപ്പിച്ച ലിക്വിഡ് എന്ന ഹാസ്യകഥാപാത്രത്തിനുപകരം വെയ്ക്കാന്‍ രണ്ടാം ഭാഗത്തില്‍ ആരായിരിക്കും എന്നതായിരുന്നു ചിത്രം പുറത്തിറങ്ങുന്നതിനുമുന്‍പുള്ള പ്രധാനസംശയം. ആ ജോലി സണ്ണി സിംഗ് ഭംഗിയായിത്തന്നെ നിര്‍വഹിച്ചു. മൂന്നുനായകന്മാര്‍ക്കും തുല്യപ്രാധാന്യംതന്നെ ആയിരുന്നു എന്ന കാര്യവും അഭിനന്ദനീയമായിരുന്നു. കാര്‍ത്തിക് ആര്യന്റെ എഴുമിനിറ്റ് നീണ്ടുനിന്ന സംഭാഷണശകലം മികച്ചുനിന്നു. ആദ്യചിത്രത്തിലെ നായികമാരെ അവതരിപ്പിച്ച നുശ്രത് ഭറുച്ച, സൊനാലി സെഹ്ഗാള്‍, ഇഷിത ശര്‍മ എന്നിവര്‍തന്നെയാണ് ഇതിലും നായികമാരെ അവതരിപ്പിച്ചത്. മൂന്നുപേരും നന്നായിത്തന്നെ തങ്ങളുടെ വേഷങ്ങള്‍ അവതരിപ്പിച്ചു. ഇവരെക്കൂടാതെ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ച നടീനടന്മാരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. ഗാനങ്ങള്‍ ആദ്യചിത്രത്തിലെ അത്ര ആസ്വദനീയമായിരുന്നില്ലെങ്കിലും ചിത്രത്തിന്റെ മൂഡിനോട് യോജിച്ചുനിന്നു. മറ്റുസാങ്കേതികമേഖലകളിലും ചിത്രം നല്ല നിലവാരം പുലര്‍ത്തി.
ഒരു relationshipല്‍ ഏറെ സഹനശക്തിയും സഹകരണമനോഭാവവും ക്ഷമയും ഒക്കെ ആവശ്യമാണ്‌, അതിനുസാധിക്കാത്തവര്‍ ഒരു serious relationshipല്‍ ഇടപെടാതിരിക്കുക, അല്ലെങ്കില്‍ ഈ ഗുണങ്ങള്‍ തന്നില്‍ ഉണ്ടാക്കാന്‍ ശ്രമിക്കുക. ഇതാണ് ഈ ചിത്രവും ഇതിന്റെ ആദ്യഭാഗവും കണ്ടപ്പോള്‍ എനിക്ക് ലഭിച്ച സന്ദേശം. ചിലപ്പോള്‍ നിങ്ങള്‍ക്ക് വേറെ എന്തെങ്കിലും സന്ദേശമായിരിക്കും ലഭിക്കുക. എന്തായാലും ഒരുനിമിഷംപോലും ബോര്‍ അടിപ്പിക്കാത്ത വളരെ entertaining ആയ, പലപ്പോഴും നമ്മുടെയോ നമ്മുടെ സുഹൃത്തുക്കളുടെയോ ജീവിതവുമായി relate ചെയ്യാവുന്ന കഥാസന്ദര്‍ഭങ്ങള്‍ ഉള്ള രസമുള്ളൊരു ചിത്രമാണിത്. കാണാന്‍ ശ്രമിക്കാം. ചിത്രം മൊത്തം സ്ത്രീവിരുദ്ധത ആണെന്ന് പറയുന്നവര്‍ ഒന്ന് ചുറ്റും നോക്കിയാല്‍ ചിത്രത്തില്‍ കാണുന്നപോലത്തെ പലരെയും കാണാന്‍ സാധിക്കും. ഇതിനൊക്കെ ഒരു എതിര്‍വശവും ഉണ്ട്, പക്ഷേ എല്ലാംകൂടി ഒരു ചിത്രത്തില്‍ കാണിക്കാന്‍ ഒരുപക്ഷേ ലവ് രഞ്ജന് താല്പര്യം ഇല്ലായിരിക്കാം. അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ സ്ത്രീകള്‍ ഏറെ അപമാനിക്കപ്പെടുന്നു എന്ന് പരാതിയുള്ളവര്‍ അദ്ദേഹത്തിന്റെ മികച്ച മറ്റൊരു സൃഷ്ടിയായ ആകാശ്-വാണി കൂടി ഒന്ന് കണ്ടുനോക്കുന്നത് നന്നായിരിക്കും.

Bengaloored Movie Review

ബെംഗലൂര്‍ഡ് (Bengaloored, 2010, English)
സ്വരൂപ്‌ കാഞ്ചി എന്ന independent സംവിധായകന്‍ ഒരുക്കിയ 2010 ചിത്രമാണ് ബെംഗലൂര്‍ഡ്. ഹരീഷ് രാജ്, മേഘ്ന മുദിയം, ശ്രീനിവാസപ്രഭു തുടങ്ങിയവരാണ് ചിത്രത്തില്‍ മുഖ്യവേഷങ്ങളില്‍ എത്തിയത്. ഫ്രാന്‍സില്‍നിന്ന് പത്തുവര്‍ഷങ്ങള്‍ക്കുശേഷം ബാംഗ്ലൂരില്‍ തിരിച്ചെത്തുന്ന ബബ്ബു എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.
ബഭ്രുവാഹന, അഥവാ ബബ്ബു എന്ന ചെറുപ്പക്കാരന്‍ ബാംഗ്ലൂരില്‍ ജനിച്ചുവളര്‍ന്ന ഒരാളാണ്. തന്റെ ജീവിതത്തിലെ ചില താളപ്പിഴകളില്‍നിന്ന് മാറിനില്‍ക്കാനായി കൌമാരത്തിന്റെ അവസാനദശയില്‍ത്തന്നെ ഫ്രാന്‍സിലേക്ക് പോകുന്ന ബബ്ബു ഒരു എഴുത്തുകാരനായാണ് പത്തുവര്‍ഷങ്ങള്‍ക്കുശേഷം ബാംഗ്ലൂരില്‍ തിരിച്ചെത്തുന്നത്. തനിക്ക് വേണ്ടപ്പെട്ടവരെ കാണാനും മറ്റുമുള്ള പദ്ധതികള്‍ തയ്യാറാക്കുന്ന ബബ്ബു അവ ഓരോന്നായി പൂര്‍ത്തീകരിയ്ക്കുന്നു. അതിനിടെ അപ്രതീക്ഷിതമായ പലതിലൂടെയും ബബ്ബുവിന് കടന്നുപോകേണ്ടിവരുന്നു. ഒടുവില്‍ ജീവിതത്തിന്റെ യഥാര്‍ത്ഥ അര്‍ഥം ബബ്ബുവിന് മനസ്സിലാവുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. ബബ്ബുവിന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന പലരിലൂടെയുമാണ് ചിത്രം മുന്നോട്ടുപോവുന്നത്. ചെറുപ്രായംതൊട്ടേ ബബ്ബുവിന് ഏറെ ഇഷ്ടമുള്ള പെണ്‍കുട്ടി രാധ, ബബ്ബുവിന്റെ കണ്ണില്‍ എന്നും ക്രൂരതയുടെ പര്യായമായിരുന്ന ബബ്ബുവിന്റെ അച്ഛന്‍, ബബ്ബുവിന് എഴുതാന്‍ പ്രേരണയായ അദ്ധ്യാപകന്‍ രമണ, സന്യാസജീവിതത്തിലേക്ക് തിരിഞ്ഞ ബബ്ബുവിന്റെ ഉറ്റചങ്ങാതി സിദ്ധാര്‍ഥ് അങ്ങനെ പല കഥാപാത്രങ്ങളുമായുള്ള ബബ്ബുവിന്റെ ബന്ധവും അവര്‍ തമ്മിലുള്ള രംഗങ്ങളുമാണ് ചിത്രത്തെ മുന്നോട്ടുകൊണ്ടുപോവുന്നത്. ശക്തമായൊരു കഥയിലുമുപരി മനുഷ്യബന്ധങ്ങളുടെ തീവ്രത വെളിവാക്കുന്ന പല സന്ദര്‍ഭങ്ങളാണ് ചിത്രത്തിന്റെ നട്ടെല്ല്.
ചിത്രത്തില്‍ ഒരു കഥാപാത്രം പറയുന്നു, 'You can take a man out of Bangalore but you cannot take Bangalore out of a man' എന്ന്. പല നഗരങ്ങളെപ്പറ്റിയും മുന്‍പ് കേട്ടിട്ടുള്ള ഡയലോഗ് ആണെങ്കിലും നാലുവര്‍ഷത്തെ ബാംഗ്ലൂര്‍ ജീവിതം തന്ന അനുഭവങ്ങള്‍മൂലം ആ ഡയലോഗ് ഏറെ സന്തോഷമേകി. ബാംഗ്ലൂര്‍ ഒരു അനുഭൂതിയാണ്, എങ്കിലും ബാംഗ്ലൂര്‍ എന്ന നഗരത്തിന് അത്രയധികം പ്രാധാന്യമൊന്നും ഇല്ല ചിത്രത്തില്‍. പൂനെയിലോ ഹൈദരാബാദിലോ ഇതേ കഥ പറിച്ചുനട്ടാലും പ്രത്യേകിച്ച് വ്യത്യാസം ഒന്നും ഉണ്ടാവാന്‍ പോകുന്നില്ല.
പ്രധാനനടീനടന്മാരൊക്കെ തെറ്റില്ലാത്ത പ്രകടനങ്ങള്‍ കാഴ്ചവെച്ചു. കെങ്കേമം എന്ന് പറയാന്‍മാത്രമുള്ള പ്രകടനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല ചിത്രത്തില്‍. ചുരുങ്ങിയ ബജറ്റ് പലപ്പോഴും ചിത്രത്തില്‍ മുഴച്ചുനിന്നു, എങ്കിലും ചില തുടക്കക്കാരുടെ ശ്രമം എന്നനിലയില്‍ അതൊക്കെ മറക്കാവുന്നതേ ഉള്ളൂ. മികച്ച ഗാനങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. അവ മിക്കതും പശ്ചാത്തലതിലേ വന്നുപോകുന്നുള്ളൂവെങ്കില്‍പ്പോലും. രഘു ദീക്ഷിത്തിന്റെ സഹോദരന്‍ വാസു ദീക്ഷിത് ആണ് സംഗീതസംവിധാനം‍. പിന്നെ സിനിമ ഒന്നും ചെയ്തിട്ടില്ല എന്താണാവോ. വെറും ഊളപ്പടങ്ങള്‍ ചെയ്യുന്ന സംവിധായകര്‍ക്കൊക്കെ പിന്നേം പിന്നേം producersനെ കിട്ടുമ്പോള്‍ ഇവരൊക്കെ തഴയപ്പെടുന്നതുകണ്ടിട്ട് സങ്കടം തോന്നുന്നു.
ചിത്രത്തില്‍ അവിടെയും ഇവിടെയുമായി ചിലപ്പോഴൊക്കെ അസ്വാഭാവികതയുടെ കല്ല്‌ കടിക്കുന്നുണ്ടായിരുന്നെങ്കിലും മൊത്തത്തില്‍ ശരാശരിയിലും ഉയര്‍ന്നുനില്‍ക്കുന്ന ഒരു സൃഷ്ടിതന്നെയാണ് ബെംഗലൂര്‍ഡ്. അത്യന്തം മികച്ചത് എന്നൊന്നും പറയാനില്ല, കാണാന്‍ ശ്രമിക്കാം.
ചിത്രം കാണാന്‍:

Tuesday, December 15, 2015

Dongala Mutha Movie Review

ദൊങ്കല മുഠ (Dongala Mutha, 2011, Telugu)
രാം ഗോപാല്‍ വര്‍മ്മയുടെ പരീക്ഷണചിത്രങ്ങളില്‍ ഒന്ന്. അഞ്ചുദിവസംകൊണ്ട് 7 ക്രൂ മെമ്പര്‍മാരെ മാത്രം വെച്ച് ഷൂട്ട്‌ ചെയ്ത പടം. അഞ്ച് Canon 5D ക്യാമറകള്‍ ഉപയോഗിച്ച് പൂര്‍ണ്ണമായും handheld ആയാണ് ചിത്രീകരിക്കപ്പെട്ടത്. സംവിധായകന്‍ camera departmentല്‍ കൈകടത്താതെ ക്യാമറ കൈകാര്യം ചെയ്യുന്നവരോട് artificial lighting ഒന്നും ഉപയോഗിക്കാതെ അവര്‍ക്ക് ഇഷ്ടമുള്ള ആംഗിളില്‍ വെച്ച് ഷൂട്ട്‌ ചെയ്യാന്‍ പറഞ്ഞ ചിത്രം. Editing നിര്‍വഹിച്ചതോ, മൂന്നുപുതുമുഖങ്ങള്‍, ഷിഫ്റ്റ്‌ ബേസിസില്‍ പണി എടുത്തിട്ടാണത്രേ. ഈ ചിത്രത്തിന്റെ പ്രത്യേകതകള്‍ പറഞ്ഞാല്‍ തീരില്ല. ഇങ്ങനെയൊക്കെ ചെയ്തിട്ടും അത്യാവശ്യം നിലവാരം പുലര്‍ത്തുന്നരീതിയില്‍ത്തന്നെയാണ് അദ്ദേഹം ഈ ചിത്രം ഒരുക്കിയത്. രവി തേജ, ചാര്‍മി കൗര്‍, ലക്ഷ്മി മഞ്ചു, സുനില്‍, പ്രകാശ്‌ രാജ്, ബ്രഹ്മാനന്ദം തുടങ്ങി 9 നടീനടന്മാര്‍ മാത്രമാണ് ചിത്രത്തില്‍ ഉള്ളത്.


















ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി കാറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ദമ്പതികള്‍ കാര്‍ കേടുവന്നതിനെത്തുടര്‍ന്ന് അടുത്തുള്ള ഒരു റിസോര്‍ട്ടില്‍ ഒരു മെക്കാനിക്കിനെ അന്വേഷിച്ചുചെല്ലുന്നു. മെക്കാനിക്കിനെ കിട്ടാത്തതിനാല്‍ അവര്‍ അവിടെ ഒരു മുറി വാടകയ്ക്കെടുത്ത് അല്‍പനേരം വിശ്രമിക്കാം എന്ന് തീരുമാനിക്കുന്നു, പക്ഷേ റിസോര്‍ട്ടിന്റെ നടത്തിപ്പുകാരുടെ പെരുമാറ്റത്തില്‍ പന്തികേടുതോന്നുന്ന അവര്‍ അവിടെനിന്ന് പോകാന്‍ ശ്രമിക്കുകയും പക്ഷേ ഗേറ്റ് അടച്ചതിനാല്‍ അവിടെ പെട്ടുപോവുകയും ചെയ്യുന്നു. ആ റിസോര്‍ട്ടിന്റെ നടത്തിപ്പുകാര്‍ ആരാണ്? അടച്ചിട്ട ഒരു മുറിയില്‍നിന്ന് കേട്ട ശബ്ദങ്ങള്‍ ആരുടേതാണ്? ഇതിനൊക്കെയുള്ള ഉത്തരങ്ങളാണ് ഒന്നരമണിക്കൂറില്‍ താഴെമാത്രം ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്.
പൂര്‍ണ്ണമായും ഒരു ത്രില്ലര്‍ ആക്കാതെ പലയിടത്തും absurd humour കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട് സംവിധായകന്‍. അതൊക്കെ ഒരുപരിധിവരെ രസകരമായിരുന്നെങ്കിലും ചിലതൊക്കെ വല്ലാത്ത മണ്ടത്തരംപോലെ തോന്നി. കഥ തുടങ്ങുമ്പോള്‍ വേക്കന്‍സി എന്ന ഇംഗ്ലീഷ് ത്രില്ലര്‍ പോലെ ആകുമോ എന്ന് കരുതിയെങ്കിലും തികച്ചും വേറിട്ടൊരു പാതയിലൂടെയാണ് ചിത്രം സഞ്ചരിച്ചത്. തിരക്കഥയിലും മറ്റും പല പോരായ്മകള്‍ ഉണ്ടെങ്കിലും ഒരു പരീക്ഷണചിത്രമായതിനാല്‍ അതൊക്കെ ക്ഷമിക്കാവുന്നതേ ഉള്ളൂ. സാമ്പ്രദായികരീതിയില്‍നിന്ന് വിട്ടുമാറിയുള്ള ചിത്രീകരണംമൂലം പലരംഗങ്ങളിലും കഥാപാത്രങ്ങളുടെ ഒപ്പം സഞ്ചരിക്കുന്ന പ്രതീതിയാണ് ഉണ്ടായത്, ചിലയിടങ്ങളില്‍ തലവേദനയും. ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും മോശം നിലവാരം പുലര്‍ത്തുന്നതായിരുന്നു അധികസമയവും.
രവി തേജയും ചാര്‍മിയും തന്നെയാണ് കൂടുതല്‍ screen space ലഭിച്ചവര്‍. അവര്‍ തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. ലക്ഷ്മി മഞ്ചുവും പ്രകാശ്‌ രാജും നന്നായിരുന്നു. സുനില്‍ എന്ന ഹാസ്യനടന് കാര്യമായൊന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. ബ്രഹ്മാനന്ദം വെറുപ്പിച്ചില്ല. റിസോര്‍ട്ട് നടത്തിപ്പുകാരെ അവതരിപ്പിച്ച നടന്മാര്‍ അത്യാവശ്യം നന്നായിത്തന്നെ അവരുടെ വേഷങ്ങള്‍ ചെയ്തു.
സാങ്കേതികമേഖലകളില്‍ എന്നും പുതിയരീതികള്‍ പരീക്ഷിച്ചുനോക്കുന്ന രാംഗോപാല്‍ വര്‍മയുടെ മോശം പറയാനില്ലാത്ത ഒരു ശ്രമം. ഇതില്‍ സിനിമയില്‍ ഒരുമുന്‍പരിചയവും ഇല്ലാത്ത അഞ്ച് പുതുമുഖങ്ങളെക്കൊണ്ട് ക്യാമറ ചെയ്യിപ്പിച്ച സംവിധായകന്‍ തന്റെ പിന്നീടുവന്ന ഹിന്ദി ചിത്രമായ Departmentല്‍ കുറേ രംഗങ്ങളിലൊക്കെ അഭിനയിക്കുന്നവരെക്കൊണ്ടുതന്നെ ക്യാമറ കൈകാര്യം ചെയ്യിപ്പിച്ചിരുന്നു. സഞ്ജയ്‌ ദത്തും മറ്റും ആണ് ആ പരീക്ഷണത്തിന്‌ ഇരയായത്. അത് അത്ര സ്വീകാര്യമാകാതെപോയ ഒരു പരീക്ഷണമായിരുന്നു എന്ന് പറയേണ്ടല്ലോ. എന്തായാലും പരീക്ഷണചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരുവട്ടം കണ്ടുനോക്കാവുന്ന ചിത്രമാണ് ദൊങ്കല മുഠ. കാണാന്‍ ശ്രമിക്കാം.

The Peanuts Movie Review

ദ പീനട്ട്സ് മൂവി (The Peanuts Movie, 2015, English) Charles Monroe Schulzന്റെ ലോകപ്രശസ്തമായ പീനട്ട്സ് കോമിക് സ്ട്രിപ്പുകളെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെട്ട ആനിമേഷന്‍ ചിത്രമാണ് പീനട്ട്സ് മൂവി. Horton hears a who?, Ice Age: Continental Drift എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ സ്റ്റീവ് മാര്‍ട്ടിനോ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പീനട്ട്സിനെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെട്ട ആറാമത്തെ മുഴുനീളചലച്ചിത്രമാണ് ഇത്. മുപ്പത്തഞ്ചുവര്‍ഷങ്ങള്‍ക്കുമുന്‍പാണ് ഈ സീരീസിലെ ഇതിനുമുന്‍പത്തെ ചലച്ചിത്രം പുറത്തിറങ്ങിയത്. അതുകൊണ്ടുതന്നെ സാങ്കേതികപരമായി മറ്റുചിത്രങ്ങളില്‍നിന്ന് ഏറെ മുന്നിലാണ് ഈ ചിത്രം.ചില രാജ്യങ്ങളില്‍ Snoopy and Charlie Brown: The Peanuts Movie എന്നപേരിലാണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്.
ചാര്‍ലി ബ്രൌണ്‍ എന്ന കുട്ടിയുടെയും ചാര്‍ലിയുടെ വളര്‍ത്തുനായ സ്നൂപ്പിയുടെയും ജീവിതത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം മുന്നോട്ടുപോവുന്നത്. കൂട്ടുകാര്‍ക്കിടയിലും സ്കൂളിലും അപഹാസ്യനായ ചാര്‍ലി ഒരുദിവസം അടുത്തവീട്ടിലേക്ക് താമസംമാറിയ ചുവപ്പുമുടിയുള്ള പെണ്‍കുട്ടിയില്‍ അനുരക്തനാകുന്നു. എന്നാല്‍ അവരോട് സംസാരിക്കുന്നതില്‍നിന്ന് ചാര്‍ലിയുടെ അപകര്‍ഷത ചാര്‍ലിയെ പിന്നോട്ടുവലിയ്ക്കുന്നു. സ്നൂപ്പിയും ചാര്‍ലിയുടെ ഇളയസഹോദരിയായ സാലിയും ചാര്‍ലിയെ പ്രോത്സാഹിപ്പിക്കാന്‍ കഴിവത് പരിശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ല. അങ്ങനെ രസകരമായ പലവിധ misadventuresലൂടെയും മറ്റും ചിത്രം മുന്നോട്ടുപോകുന്നു. വളരെ light ആയി നീങ്ങുന്ന കഥ ഒരിക്കല്‍പ്പോലും ഒരുപരിധിയില്‍ അപ്പുറം സീരിയസ് ആകുന്നില്ല. കുട്ടികളുടെ ജീവിതവും മറ്റും നല്ലരീതിയില്‍ത്തന്നെ വരച്ചുകാട്ടിയിരിക്കുന്നു സംവിധായകന്‍. എന്നാല്‍, പ്രധാനകഥയില്‍നിന്നുമാറി സ്നൂപ്പിയുടെ ചില ഭാവനകളും സാങ്കല്‍പ്പികയാത്രകളും മറ്റും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത് എന്തിനാണെന്ന് മനസ്സിലായില്ല. ഇതിനുമുന്‍പത്തെ പീനട്ട്സ് ചിത്രങ്ങളോ കാര്‍ട്ടൂണുകളോ കണ്ടാല്‍ ഒരുപക്ഷേ ഇതിന്റെ കാരണം മനസ്സിലായേക്കാം. പൂര്‍ണ്ണമായും കുട്ടികളുടെ രീതിയില്‍ ചിന്തിച്ചുകൊണ്ട് നിര്‍മ്മിക്കപ്പെട്ട ചിത്രമാണ് ഇതെന്ന് കുട്ടികളെപ്പോലെത്തന്നെ പെരുമാറുന്ന കഥാപാത്രങ്ങളെ കാണുമ്പോള്‍ മനസ്സിലാക്കാം. അവരുടെ നിഷ്കളങ്കതയോ കൗതുകമോ ഒന്നും നഷ്ടപ്പെടുത്താതെയുള്ള പാത്രസൃഷ്ടി മികച്ചുനിന്നു. എല്ലാ കുട്ടികളും ഏറെ loveable ആയിരുന്നു. രണ്ടുപേരുടെ ശബ്ദങ്ങള്‍ ഒഴിച്ച് ചിത്രത്തിലുടനീളം ഒരു adult പോലും ഇല്ലെന്നതും ഒരു പ്രത്യേകതയായിരുന്നു. കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയവര്‍ എല്ലാവരും തങ്ങളുടെ ജോലി ഭംഗിയാക്കി. സ്നൂപ്പിയുടെയും സ്നൂപ്പിയുടെ വളര്‍ത്തുപക്ഷിയായ വുഡ്സ്റ്റോക്കിന്റെയും ശബ്ദങ്ങള്‍ നല്‍കിയത് മരിച്ചുപോയ voice artist Bill Melendez ആണ്. അദ്ദേഹത്തിന്റെ ശബ്ദം ചിത്രത്തിനായി പഴയ പീനട്ട്സ് റെക്കോര്‍ഡിംഗുകളില്‍നിന്ന് എടുക്കുകയാണ് ഉണ്ടായത്. വളരെ മികച്ച പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ പ്രത്യേകതയാണ്. കുട്ടികളുടെ ഷൂസ് അണിഞ്ഞ് ഒരു പുഞ്ചിരിയോടെ കാണാവുന്ന രസകരമായൊരു ചിത്രമാണ് പീനട്ട്സ് മൂവി. പല രംഗങ്ങളും നിങ്ങളില്‍ നൊസ്റ്റാള്‍ജിയ ഉണര്‍ത്തിയേക്കാം. ആനിമേഷന്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ കാണാന്‍ ശ്രമിക്കുക.

Friday, December 11, 2015

Comet Movie Review

കോമറ്റ് (Comet, 2014, English)
സാം ഇസ്മയില്‍ സംവിധാനം ചെയ്ത് Justin Long, Emmy Rossum എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് കോമറ്റ്. ഒരു സാങ്കല്‍പ്പികപശ്ചാത്തലത്തില്‍ രണ്ടുപേരുടെ ജീവിതത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.
നമ്മുടെ ഇന്നത്തെ സമൂഹത്തില്‍ നടക്കാന്‍ സാധ്യത കുറവായരീതിയിലുള്ള ഒരു സംഭാഷണത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. തുടര്‍ന്ന് നായികയും നായകനും കണ്ടുമുട്ടുന്നു, പിന്നീട് നായകന്‍റെ viewpointല്‍ നിന്ന് അവരുടെ കഥ നമ്മള്‍ കാണുകയാണ്. മുന്‍പ് സംഭവിച്ചതായോ, അതോ നായകന്‍ സ്വപ്നം കണ്ടതായോ ഉള്ള പല സംഭവങ്ങളും വീണ്ടും നടക്കുന്നത് നമ്മള്‍ കാണുന്നു, ഒന്ന് ചിന്തിച്ചാല്‍ ഇതൊക്കെ സത്യമാണോ അതോ അയാളുടെ സങ്കല്പം മാത്രമാണോ എന്ന് നമുക്ക് തോന്നിപ്പോകും, അങ്ങനെ അവരുടെ ജീവിതങ്ങളിലൂടെ മുന്നോട്ടുപോകുന്ന ചിത്രത്തില്‍ യാഥാര്‍ത്ഥ്യം ഏത്, സങ്കല്പം ഏത് എന്നറിയാതെ നമ്മള്‍ കുഴങ്ങാല്‍ സാധ്യതയുണ്ട്. ഒടുവില്‍ ഏറെ ഞെട്ടിപ്പിക്കുന്ന ഒരു രംഗത്തിലൂടെയാണ്‌ ചിത്രം അവസാനിക്കുന്നത്. കാലിന്റെ പെരുവിരലില്‍നിന്ന് സംഭ്രമത്തിന്റെ ഒരു തരിപ്പ് എന്റെ സിരകളിലേക്ക് ഇരച്ചുകയറി, പ്രഥമദൃഷ്ട്യാ വളരെ സാധാരണമെന്ന് തോന്നിപ്പിക്കുന്ന ആ രംഗത്തിന്റെ പശ്ചാത്തലത്തില്‍ ഞെട്ടിപ്പിക്കുന്ന ഒരു കാര്യം കണ്ടപ്പോള്‍. ഇതെല്ലാം നായകന്‍റെ സങ്കല്പം മാത്രമായിരുന്നോ അതോ മറ്റൊരു സമാന്തരലോകത്ത് സംഭവിക്കുന്ന കഥയാണോ ഇത് എന്നൊക്കെയുള്ള സംശയത്തിന് ആക്കം കൂട്ടിക്കൊണ്ടുള്ള, ambiguous ആയൊരു അവസാനമായിരുന്നു ചിത്രത്തിന്. മാധവിക്കുട്ടിയുടെ പേരോര്‍മ്മയില്ലാത്ത ഒരു ചെറുകഥയുണ്ട്, പണ്ട് പ്രണയിച്ചിരുന്ന രണ്ടുപേര്‍ കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം ഒരു സായാഹ്നത്തില്‍ ഒരു പാര്‍ക്കില്‍ വെച്ച് കണ്ടുമുട്ടുന്നതിനെക്കുറിച്ച്. ആ കഥയുമായി കൂട്ടിവായിക്കാവുന്ന ഒരു ക്ലൈമാക്സ് പോലെ തോന്നി എനിക്ക് ഇത്. ചിത്രത്തിന്റെ പേര് comet എന്നായത്തിന്റെ കാരണവും ഒരുരീതിയില്‍ ഊഹിക്കാം അവസാനരംഗവുമായി ചേര്‍ത്തുവെയ്ക്കുമ്പോള്‍.
വൈകാരികമുഹൂര്‍ത്തങ്ങള്‍ അതിന്റെ warmth നഷ്ടപ്പെടാതെ കൈകാര്യം ചെയ്യുന്നതില്‍ പുതുമുഖസംവിധായകനായ സാം ഇസ്മയില്‍ പരിപൂര്‍ണ്ണമായും വിജയിച്ചു എന്നുതന്നെ പറയാം. പ്രണയത്തിന്റെയും melancholyയുടെയും മറ്റും തീവ്രത പ്രേക്ഷകനെക്കൂടി അനുഭവിപ്പിക്കുക എന്നത് എല്ലാവര്‍ക്കും സാധിക്കുന്ന ഒരു കാര്യമല്ല.. പ്രധാനനടീനടന്മാരായ Justin Long, Emmy Rossum എന്നിവരില്‍നിന്ന് ഏറ്റവും മികച്ച പ്രകടനങ്ങള്‍ തന്നെ deliver ചെയ്യിക്കാനും അദ്ദേഹത്തിന് സാധിച്ചു. ചിത്രത്തില്‍ 90-95%ഉം ഇവര്‍ രണ്ടുപേരും മാത്രമേ ഉള്ളൂ, എന്നിട്ടും ഒരുനിമിഷംപോലും മടുപ്പിക്കാതെ മികച്ചരീതിയില്‍ അവര്‍ തങ്ങളുടെ വേഷങ്ങള്‍ കൈകാര്യം ചെയ്തു. ഏറെ ഹൃദ്യമായ, അകാരണമായ വേദനയുടെ കാറ്റുവീശുന്ന പശ്ചാത്തലസംഗീതവും ഉയര്‍ന്നനിലവാരമുള്ള ഛായാഗ്രഹണവും ചിത്രത്തിന്റെ മാറ്റുകൂട്ടി.
Emotionally strong ആയ, പ്രണയത്തെക്കുറിച്ചുള്ള മികച്ച ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ miss ചെയ്യരുതാത്ത ഒരു ചിത്രമാണ് കോമറ്റ്. കാണാന്‍ ശ്രമിക്കുക.

Thursday, December 10, 2015

Ghost theater Movie Review

ഘോസ്റ്റ് തീയറ്റര്‍ (Ghost Theater aka Gekijourei, 2015, Japanese)
റിംഗ്, അതിന്റെ തുടര്‍ച്ചകള്‍ തുടങ്ങി ചില ഹൊറര്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്ത Hideo Nakataയുടെ പുതിയ ചിത്രമാണ് ഘോസ്റ്റ് തീയറ്റര്‍. Haruka Shimazaki പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഹൊറര്‍ ഗണത്തില്‍ പെടുത്താവുന്ന ഒന്നാണെന്ന് ചിത്രത്തിന്റെ പേരില്‍നിന്നുതന്നെ മനസ്സിലാക്കാവുന്നതേ ഉള്ളൂ. Don't Look Up എന്ന 1996 ജാപ്പനീസ് ചിത്രത്തിന്റെ remake ആണ് ഈ ചിത്രം. 2009ല്‍ ഹോളിവുഡിലേക്കും ചിത്രം remake ചെയ്യപ്പെട്ടിരുന്നു.
പ്രേതബാധയേറ്റ ഒരു മനുഷ്യപ്പാവ (കുഞ്ഞുപാവ അല്ല, സാധാരണ മനുഷ്യന്റെ വലിപ്പമുള്ള പാവ) തന്റെ രണ്ടുമക്കളെയും കൊല്ലുന്നത് കാണുന്ന പാവയുടെ ശില്‍പി അതിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു, പക്ഷേ അതിനുമുന്‍പ്‌ കൊലക്കുറ്റത്തിന് അയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നു. ഇരുപതുവര്‍ഷങ്ങള്‍ക്കുശേഷം ഒരു നാടകട്രൂപ്പ് ആ പാവയെ അവരുടെ നാടകത്തിനായി ഉപയോഗിക്കുന്നു, തുടര്‍ന്ന് ദുര്‍മരണങ്ങളും മറ്റും സംഭവിക്കുന്നു. എന്താണ് ആ പാവയുടെ പിന്നിലുള്ള രഹസ്യം? എന്തിനാണ് ആ പാവ ആളുകളെ വധിക്കുന്നത്? പ്രേക്ഷകരുടെ മനസ്സില്‍ ഉണ്ടായേക്കാവുന്ന ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് പിന്നീട് ചിത്രത്തില്‍ കാണാന്‍ സാധിക്കുക.
ചിത്രത്തിന്റെ ടൈറ്റില്‍ കണ്ടപ്പോള്‍ത്തന്നെ ഒരു ഹൊറര്‍ പടമാണെന്ന് തോന്നിയേക്കാമല്ലോ, അതുപോലെത്തന്നെയാണ് ചിത്രത്തിന്റെ പോക്കും. ഇതൊരു ഹൊറര്‍ പടമാണ് എല്ലാവരും പേടിക്കണം എന്ന ഉദ്ദേശത്തില്‍ ഉള്ള രംഗങ്ങള്‍. വെറുതെ അവിടെയും ഇവിടെയും jump scare ഇടുന്ന പരിപാടി ഇവര്‍ എന്ന് നിര്‍ത്തും ആവോ. പ്രവചനാതീതമോ മുന്‍പ് കണ്ടിട്ടില്ലാത്തതോ ആയ ഒന്നും ചിത്രത്തിലില്ല. മടുത്ത് ഇറങ്ങിപ്പോയാലോ എന്നുവരെ തോന്നി പകുതി ആയപ്പോഴേക്കും. പിന്നെ പ്രധാനനദിയുടെ തെറ്റില്ലാത്ത പ്രകടനം ഒന്നുകൊണ്ടുമാത്രമാണ് മുഴുവനും കണ്ടത്. സാധാരണ പ്രേതചിത്രങ്ങള്‍ തീയറ്ററില്‍ കാണുമ്പോള്‍ ചുറ്റും ഉണ്ടാവാറുള്ള കുറേപ്പേരൊക്കെ ഓരോ സീനുകളില്‍ പേടിച്ച് കരയുന്നതൊക്കെ കേള്‍ക്കാം. പക്ഷേ ഇതിലെ മിക്ക ഹൊറര്‍ രംഗങ്ങളും പ്രേക്ഷകര്‍ ചിരിയോടെയാണ് വരവേറ്റത്. ഒട്ടും പുതുമ ഇല്ലാത്ത ഒരു ഹൊറര്‍ ചിത്രം, അത്രേ ഉള്ളൂ ഇത്. Hideo Nakataയുടെ കടുത്ത ഫാന്‍ ആണ്, അതുകൊണ്ട് കണ്ടേതീരൂ എന്നൊക്കെ വാശി ഉള്ളവര്‍ക്ക് വേണമെങ്കില്‍ കാണാം.
ട്രെയിലര്‍ ഇവിടെ:

Tuesday, December 8, 2015

Before I Disappear Movie Review

ബിഫോര്‍ ഐ ഡിസപ്പിയര്‍ (Before I Disappear, 2014, English)
മികച്ച ഹ്രസ്വചിത്രത്തിനുള്ള അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ Curfew എന്ന short filmനെ അടിസ്ഥാനമാക്കി അതിന്റെതന്നെ സംവിധായകന്‍ Shawn Christensen സംവിധാനം ചെയ്ത ചിത്രമാണ് ബിഫോര്‍ ഐ ഡിസപ്പിയര്‍. സംവിധായകനോടൊപ്പം മുഖ്യവേഷത്തില്‍ എത്തിയത് Dora the Explorerലെ ഡോറയ്ക്ക് ശബ്ദം നല്‍കുന്ന പെണ്‍കുട്ടിയായ Fátima Ptacek ആണ്. പല അന്താരാഷ്‌ട്രചലച്ചിത്രമേളകളിലും നിരവധി പുരസ്കാരങ്ങള്‍ ചിത്രം കരസ്ഥമാക്കിയിരുന്നു.
റിച്ചി എന്ന യുവാവ് ജീവിതം എല്ലാ അര്‍ത്ഥത്തിലും മടുത്തെന്നുതോന്നിയതിനാല്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നു. എന്നാല്‍ റിച്ചി മരിക്കുന്നതിനുമുന്‍പ് റിച്ചിയ്ക്ക് അയാളുടെ സഹോദരിയുടെ ഫോണ്‍കോള്‍ ലഭിക്കുന്നു. ചില തിരക്കുകളാല്‍ മകള്‍ സോഫിയയെ സ്കൂളില്‍നിന്ന് കൊണ്ടുവരാന്‍ അവര്‍ക്ക് കഴിയില്ലെന്നും അതിനാല്‍ റിച്ചി ആ കുട്ടിയെ സ്കൂളില്‍നിന്ന് വീട്ടിലേക്ക് കൊണ്ടുവരണം എന്നും അവര്‍ അഭ്യര്‍ത്ഥിക്കുന്നു. അങ്ങനെ വര്‍ഷങ്ങള്‍ക്കുശേഷം തന്റെ മരുമകളെ കണ്ടുമുട്ടുന്ന റിച്ചിയുടെ ജീവിതത്തില്‍ ആ സായാഹ്നം ഏറെ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. പല തിരിച്ചറിവുകളും റിച്ചിയ്ക്ക് ഉണ്ടാകുന്നു. ഇതൊക്കെയാണ് ചിത്രത്തിലൂടെ സംവിധായകന്‍ പ്രേക്ഷകരോട് പറയുന്നത്.
തന്റെ ഷോര്‍ട്ട് ഫിലിമിന് ലഭിച്ച അന്താരാഷ്‌ട്ര അംഗീകാരങ്ങള്‍മൂലം വലിയൊരു ബാധ്യതയാണ് സംവിധായകന് ഈ ചിത്രം ചെയ്യുമ്പോള്‍ നേരിടേണ്ടിവന്നിട്ടുണ്ടാവുക. മികച്ചൊരു കലാസൃഷ്ടി വികസിപ്പിച്ച് കൂടുതല്‍ മാനങ്ങള്‍ നല്‍കി ഒരു മുഴുനീളചിത്രം ആക്കിയപ്പോള്‍ ആ ഷോര്‍ട്ട് ഫിലിമിന്റെ അന്തസത്ത ചോര്‍ന്നുപോകാതെ നല്ലരീതിയില്‍ത്തന്നെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അതുകൊണ്ടുതന്നെ Emotionally ഏറെ സ്ട്രോങ്ങ്‌ ആയ ഒരു കലാസൃഷ്ടി ആയിമാറി ഈ ചിത്രം. 19 മിനിറ്റുള്ള ഹ്രസ്വചിത്രം 99 മിനിറ്റ് നീളമുള്ള ചിത്രമായി വികസിപ്പിച്ചപ്പോള്‍ ചേര്‍ക്കേണ്ടിവന്ന ചില ഉപകഥകള്‍ അത്രയ്ക്ക് convincing അല്ലാതെ തോന്നിയേക്കാമെങ്കിലും ആകെമൊത്തം നോക്കിയാല്‍ മികച്ചൊരു അനുഭവംതന്നെയാണ് ബിഫോര്‍ ഐ ഡിസപ്പിയര്‍. ഷോര്‍ട്ട് ഫിലിമിലെ അതേ നടീനടന്മാരെത്തന്നെ സിനിമയിലും ഉപയോഗിച്ചതും ഗുണകരമായി.
രചനയും സംവിധാനവും കൂടാതെ ചിത്രത്തിലെ പ്രധാനകഥാപാത്രമായ റിച്ചിയെ അവതരിപ്പിച്ചതും Shawn Christensen തന്നെയാണ്. മികച്ചൊരു അഭിനേതാവുകൂടിയാണ് അദ്ദേഹം എന്ന് ഈ ചിത്രത്തിലെ നല്ല പ്രകടനത്തിലൂടെ അദ്ദേഹം തെളിയിച്ചിരിക്കുന്നു. വളരെ മിതത്വം പാലിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രകടനം പ്രശംസനീയമായിരുന്നു. സോഫിയയെ അവതരിപ്പിച്ച Fátima Ptacek എന്ന കുട്ടിയും മികച്ച പ്രകടനം കാഴ്ചവെച്ചു. കാണാനും ഏറെ സുന്ദരിയായിരുന്നു ഈ കൊച്ചുമിടുക്കി. മറ്റുനടീനടന്മാരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി.
മികച്ച പ്രകടനങ്ങള്‍കൊണ്ടും ശക്തമായ കഥാസന്ദര്‍ഭങ്ങള്‍കൊണ്ടും പ്രേക്ഷകമനസ്സുകളെ സ്പര്‍ശിക്കുന്നവിധത്തിലുള്ള നല്ലൊരു ചിത്രമാണ് ബിഫോര്‍ ഐ ഡിസപ്പിയര്‍. കാണാന്‍ ശ്രമിക്കുക.
കര്‍ഫ്യൂ എന്ന ഷോര്‍ട്ട്ഫിലിം ഇവിടെ കാണാം:

Monday, December 7, 2015

Bad Roomies Movie Review

ബാഡ് റൂമീസ് (Bad Roomies, 2015, English)
Jason Schnell എന്ന സംവിധായകന്റെ സംവിധാനത്തില്‍ പുറത്തുവന്ന പുതിയചിത്രമാണ് ബാഡ് റൂമീസ്. Patrick Renna, Tommy Savas, Annie Monroe തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രം ഒരു absurd comedy ആണ്.

ചില കാരണങ്ങളാല്‍ തങ്ങളോടൊപ്പം വീട് ഷെയര്‍ ചെയ്തിരുന്നയാളെ പറഞ്ഞുവിടേണ്ടിവന്നശേഷം ബോബിയും റെയ്മണ്ടും വീട് ഷെയര്‍ ചെയ്യാന്‍ പുതിയൊരാളെ അന്വേഷിക്കുന്നു. ക്ലോയി എന്ന യുവതി ഇവരുടെകൂടെ ആ വീട്ടില്‍ താമസിക്കാനായി എത്തുന്നു. തുടര്‍ന്നുണ്ടാകുന്ന അപ്രതീക്ഷിതമായ കാര്യങ്ങളാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക. അധികമൊന്നും സംഭവിക്കാന്‍ ഇടയില്ലാത്ത തരത്തിലുള്ള കുറേ കാര്യങ്ങള്‍ ആണ് തുടര്‍ന്നുണ്ടാവുന്നത്. നമ്മള്‍ പ്രതീക്ഷിക്കുന്നതിലും വിപരീതമായാണ് കാര്യങ്ങള്‍ മുന്നോട്ടുപോവുന്നത്. പ്രതീക്ഷിക്കാത്തരീതിയിലുള്ള ഒരു ക്ലൈമാക്സും ചിത്രത്തിനുണ്ട്.
സംവിധാനം, അഭിനയം തുടങ്ങിയ കാര്യങ്ങള്‍ മോശമാക്കാതെ എല്ലാവരും ചെയ്തു, എടുത്തുപറയാന്‍ ഒന്നുംതന്നെയില്ല. പശ്ചാത്തലസംഗീതവും ഗാനങ്ങളും മികച്ചതായിരുന്നു. വെറുതെ കണ്ടിരിക്കാവുന്ന കുറച്ച് വ്യത്യസ്തമായ ഒരു ഹാസ്യചിത്രം അത്രതന്നെ. വേണമെങ്കില്‍ കാണാം.
ചിത്രത്തിലെ ഒരു conversation എനിക്ക് നന്നായി ഇഷ്ടപ്പെട്ടു, അതിങ്ങനെയാണ്:
I can make your life very uncomfortable.
Is that a threat?
It is a promise

Titli Movie Review

തിത്തലി (Titli, 2015, Hindi)
LSDയുടെ രചന നിര്‍വഹിച്ച കാനു ബേല്‍ സംവിധാനം ചെയ്ത ആദ്യചലച്ചിത്രമാണ് തിത്തലി. യാഷ്രാജ് ഫിലിംസും സംവിധായകന്റെ ഗുരുകൂടെയായ ദിബാകര്‍ ബാനര്‍ജിയും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തില്‍ ശശാങ്ക് അറോറ, രണ്‍വീര്‍ ഷോരേ, അമിത് സിയാല്‍, ശിവാനി രഘുവംശി, ലളിത് ബേല്‍ തുടങ്ങിയവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ ചില സംഭവങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
പിടിച്ചുപറിയും അല്ലറചില്ലറ തട്ടിപ്പുകളും നടത്തി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന രണ്ടേട്ടന്മാരുടെയും നിര്‍ഗുണപരബ്രഹ്മമായ അച്ഛന്റെയും കൂടെ ജീവിക്കുന്ന തിത്തലി എന്ന അന്തര്‍മുഖനായ ചെറുപ്പക്കാരന്‍ ഒരിക്കല്‍ ഇവരുടെ ജീവിതശൈലികളുമായി ഒത്തുപോവാന്‍ സാധിക്കില്ല എന്ന് തോന്നിയതിനാല്‍ വീട്ടില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. ആ ശ്രമം വിഫലമാകുന്നതോടെ ഏട്ടന്മാരും അച്ഛനും ചേര്‍ന്ന് ഒരു തീരുമാനം എടുക്കുന്നു, തിത്തലിയെ ഒരു വിവാഹം കഴിപ്പിക്കാം. തിത്തലിയ്ക്ക് ഒന്നുകൂടെ ഉത്തരവാദിത്വബോധം ഉണ്ടാവുകയും ചെയ്യും, തങ്ങളുടെ പിടിച്ചുപറി/മോഷണനീക്കങ്ങളില്‍ ഒരു കൈസഹായവും ആകും. അങ്ങനെ തിത്തലിയുടെ വിവാഹം നീലുവുമായി നടത്തപ്പെടുന്നു. എന്നാല്‍ തുടര്‍ന്നും തിത്തലിയ്ക്ക് കഷ്ടകാലം തന്നെ ആയിരുന്നു. അങ്ങനെ മുന്നോട്ടുപോകുന്ന തിത്തലിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ഒരു വഴിത്തിരിവും തുടന്നുണ്ടാവുന്ന സംഭവങ്ങളും മറ്റുമാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഏറെ കയ്യടക്കത്തോടെ അവതരിപ്പിക്കപ്പെട്ട ചിത്രം ഒട്ടും അതിഭാവുകത്വ]മില്ലാത്ത രീതിയില്‍ത്തന്നെയാണ് അവസാനിപ്പിച്ചിക്കുന്നത്.
ഒരു പുതുമുഖസംവിധായകന്റെ കുറവുകള്‍ ഏതുമില്ലാതെ ഈ കാലഘട്ടത്തിന്റെ നേര്‍ക്കാഴ്ചതന്നെയായ ഇത്തരമൊരു ചിത്രം ഒരുക്കിയതിന് കാനു ബേലിനെ എത്ര അഭിനന്ദിച്ചാലും മതിയാകുമെന്ന് തോന്നുന്നില്ല. വളരെ sensitive ആയ പല കാര്യങ്ങളും മിതത്വംപാലിച്ചുകൊണ്ട്‌ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ഒട്ടും അതിഭാവുകത്വമോ അസ്വാഭാവികതയോ ഒന്നും ഇല്ലാത്ത അവതരണം. മുഴുവന്‍ ചിത്രവും തിത്തലിയുടെ കാഴ്ചപ്പാടില്‍ത്തന്നെയാണ് പോവുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്. തിത്തലിയ്ക്ക് അറിയാത്ത കാര്യങ്ങള്‍ പിന്നീട് പ്രേക്ഷകന് മനസ്സിലാക്കിക്കൊടുക്കാനായി സംവിധായകന്‍ കാണിച്ചുതരുന്നൊന്നും ഇല്ല. വ്യക്തിത്വമുള്ള കഥാപാത്രങ്ങളും ചിത്രത്തിന്റെ പ്രത്യേകതയായിരുന്നു. ഇനിയും മികച്ച ചിത്രങ്ങള്‍ ഒരുക്കുവാന്‍ സംവിധായകന് സാധിക്കട്ടെ. കാനു ബേലിനോടൊപ്പം ചേര്‍ന്ന് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ ശരത് കടാരിയയും ഏറെ പ്രശംസ അര്‍ഹിക്കുന്നു. ദം ലഗാകെ ഹൈഷാ, 10ML ലവ് എന്നീ മികച്ചചിത്രങ്ങളുടെ സംവിധായകന്‍കൂടിയാണ് അദ്ദേഹം,
ഒന്നുരണ്ടുചിത്രങ്ങളില്‍ അപ്രധാനവേഷങ്ങള്‍ ചെയ്തതിനുശേഷം യുവനടന്‍ ശശാങ്ക് അറോറയ്ക്ക് ലഭിച്ച മികച്ചൊരു വേഷംതന്നെയാണ് തിത്തലി. മറ്റാരെയും ആ വേഷത്തിലേക്ക് സങ്കല്‍പ്പിക്കാന്‍പോലും സാധിക്കാത്തവിധത്തില്‍ അയാള്‍ തിത്തലിയെ ഭംഗിയാക്കി. തിത്തലിയുടെ ഏട്ടന്മാരെയും അച്ഛനെയും അവതരിപ്പിച്ച രണ്‍വീര്‍ ഷോരേ, അമിത് സിയാല്‍, ലളിത് ബേല്‍ എന്നിവരും തങ്ങളുടെ വേഷങ്ങള്‍ മനോഹരമാക്കി. സംവിധായകന്റെ അച്ഛന്‍കൂടിയാണ് ലളിത് ബേല്‍. പുതുമുഖനായിക ശിവാനി രഘുവംശി തന്റെ വേഷത്തോട് നീതിപുലര്‍ത്തി. മറ്റ് നടീനടന്മാരും നന്നായിത്തന്നെ ചെയ്തു.
യാഥാര്‍ത്ഥ്യത്തോടടുത്തുനില്‍ക്കുന്ന ഒട്ടും കലര്‍പ്പില്ലാത്ത അവതരണശൈലിയും, മികച്ച പ്രകടനങ്ങളും മൂലം വളരെ മികച്ചൊരു അനുഭവമായി മാറി തിത്തലി. എല്ലാവരും കാണാന്‍ ശ്രമിക്കുക, പ്രത്യേകിച്ച് ബോളിവുഡില്‍ നല്ല സിനിമകള്‍ വരുന്നില്ല എന്ന് പറയുന്നവര്‍.