Tuesday, December 27, 2016

The Autopsy of Jane Doe Movie Review

ദ ഒട്ടോപ്സി ഓഫ് ജെയ്ന്‍ ഡോ (The Autopsy of Jane Doe, 2016, English)
ട്രോള്‍ഹണ്ടര്‍ എന്ന നോര്‍വീജിയന്‍ ചിത്രത്തിലൂടെ അന്താരാഷ്‌ട്രശ്രദ്ധ പിടിച്ചുപറ്റിയ സംവിധായകന്‍ André Øvredalന്റെ പുതിയചിത്രമാണ് ഓട്ടോപ്സി ഓഫ് ജെയ്ന്‍ ഡോ. സംവിധായകന്റെ ആദ്യത്തെ ഇംഗ്ലീഷ് ചിത്രം എന്ന പ്രത്യേകതകൂടി ജെയ്ന്‍ ഡോയ്ക്കുണ്ട്. ഹൊറര്‍ ചിത്രങ്ങളുടെ ശ്രേണിയില്‍ പെടുത്താവുന്ന ജെയ്ന്‍ ഡോയില്‍ Emile Hirsch, Brian Cox എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ദുരൂഹസാഹചര്യത്തില്‍ കണ്ടെടുത്ത അജ്ഞാതയായൊരു യുവതിയുടെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം വിദഗ്ദ്ധരായ ഒരച്ഛന്റെയും മകന്റെയും കൈകളില്‍ എത്തിപ്പെടുന്നു. തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത മൃതദേഹങ്ങളെ ജോണ്‍ ഡോ എന്നോ ജെയ്ന്‍ ഡോ എന്നോ പേരിട്ടുവിളിക്കണം എന്ന കീഴ്വഴക്കം പാലിച്ചുകൊണ്ട്‌ അവര്‍ മൃതയായ യുവതിയെ ജെയ്ന്‍ ഡോ എന്ന് വിളിക്കുന്നു. ജെയ്ന്‍ ഡോയുടെ മൂന്നുഘട്ടങ്ങളിലായുള്ള പോസ്റ്റ്‌മോര്‍ട്ടം നടത്താനാരംഭിച്ച ഇവരുടെമുന്നില്‍ മുന്‍പെങ്ങും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്തവിധത്തിലുള്ള സംഭവവികാസങ്ങളാണ് പിന്നീട് അരങ്ങേറിയത്. പ്രധാനകഥാപാത്രങ്ങളില്‍ ഒരാളുടെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍ 'സംഭവ്യമായതിലും ഒരുപാടപ്പുറത്തുള്ള' കാര്യങ്ങളാണ് ഭീതി തളംകെട്ടിനിന്ന, മരണം മണക്കുന്ന ആ പോസ്റ്റ്‌മോര്‍ട്ടം മുറിയില്‍ ആ സായഹ്നത്തില്‍ സംഭവിച്ചത്. ഒരുഘട്ടത്തിനപ്പുറം പോകുമ്പോള്‍ കഥയിലെ പുതുമ ഒരുപരിധിവരെയെങ്കിലും നഷ്ടപ്പെടുന്നുണ്ടെങ്കിലും വളരെ മിനിമലായ പശ്ചാത്തലസംഗീതത്തിലൂടെയും വിരസതതോന്നാത്ത രംഗങ്ങളിലൂടെയും മറ്റും വിദഗ്ധമായി പ്രേക്ഷകരെ ആ ഹൊറര്‍ മൂഡില്‍ പിടിച്ചിരുത്താന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. പേടിയ്ക്കൊപ്പംതന്നെ ഉള്ളിലെന്തോ ഇഴയുന്നതുപോലെയുള്ളൊരുതരം അസ്വസ്ഥത, അഥവാ ഒരു ക്രീപ്പി ഫീലിംഗ് പ്രേക്ഷകമനസ്സുകളില്‍ സൃഷ്ടിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു എന്നത് പ്രശംസനീയമാണ്.
അഭിനേതാക്കള്‍ എണ്ണത്തില്‍ കുറവായിരുന്നെങ്കിലും എല്ലാവരും കഥാപാത്രങ്ങള്‍ക്ക് ചേരുംവിധമുള്ള പ്രകടനങ്ങള്‍തന്നെയാണ് കാഴ്ചവെച്ചത്. ജെയ്ന്‍ ഡോയെ അവതരിപ്പിച്ച Olwen Kellyയും, ചിത്രത്തിന്റെ ആര്‍ട്ട്‌ ഡയറക്ടറും പ്രത്യേകപ്രശംസ അര്‍ഹിക്കുന്നു. മറ്റുസാങ്കേതികമേഖലകളിലും ചിത്രം മികച്ചുനിന്നു.
ഒരുഘട്ടത്തിനുശേഷം കതാപരമായി ചില ക്ലീഷേകള്‍ കാണാമെങ്കിലും നിലവാരമുള്ള അവതരണശൈലിയിലൂടെ അതിനെയൊക്കെ മറികടന്നുകൊണ്ട് മികവുറ്റൊരു ചലച്ചിത്രാനുഭവമാവുന്നുണ്ട് ജെയ്ന്‍ ഡോ. ഹൊറര്‍ പ്രേമികള്‍ കാണാന്‍ ശ്രമിക്കുക. ഈ ചിത്രം നിങ്ങളെ തൃപ്തരാക്കാന്‍ ഉതകുന്നതാണ്.

Sunday, August 14, 2016

Ozhivudivasathe Kali Movie Review

ഒഴിവുദിവസത്തെ കളി (Ozhivudivasathe Kali, 2016, Malayalam)
സ്ഥിരംവഴികളില്‍നിന്ന് വിട്ടുമാറിയുള്ള സഞ്ചാരം എന്നും മനുഷ്യനെ ആവേശംകൊള്ളിക്കുന്ന ഒരുകാര്യമാണ്. അതിനാല്‍ അവന്‍ പരീക്ഷണങ്ങളില്‍ ആനന്ദംകണ്ടെത്തുന്നു. പുറമേ വിരസമായ ദൈനംദിനജീവിതം തുടരുന്നവര്‍പോലും ഒരു adventureനുള്ള സാധ്യത എവിടെയെങ്കിലും കാണുന്നുണ്ടെങ്കില്‍ അതിലേക്ക് കൂപ്പുകുത്താന്‍ ത്വരിതപ്പെടുന്നവരാണ്. അതേപോലെ തങ്ങളുടെ സിനിമാസ്വാദനശീലങ്ങളില്‍ ഒരു സാഹസികത, ഒരു adventure വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി പരീക്ഷിക്കാവുന്ന ഒരു കൊച്ചുചിത്രം ഇതാ, നമ്മുടെ സ്വന്തം നാട്ടില്‍ത്തന്നെ ഒരുങ്ങിയിരിക്കുന്നു! ഒഴിവുദിവസത്തെ കളി! പ്രേക്ഷകര്‍ക്കുമുന്നിലെത്തുന്ന മിക്കസിനിമകളെയും പോലെ രണ്ടുമണിക്കൂര്‍ അലസമായി കാണാനും കേള്‍ക്കാനും, ശേഷം മറന്നുകളയാനുമുള്ള മറ്റൊരു സിനിമയല്ല ഒഴിവുദിവസത്തെ കളി. അലസമായി കാണാം എന്ന മുന്‍ധാരണയോടെ തനിക്കുമുന്നിലെത്തുന്ന പ്രേക്ഷകനെ അത് സിനിമയ്ക്കുള്ളിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കുന്നു, കേള്‍ക്കുന്നതിനുപകരം ശ്രദ്ധിക്കാന്‍ പ്രേരിപ്പിക്കുന്നു, പ്രേക്ഷകനോദ് സംവേദിക്കുകയും, സ്വയം ഒരു കഥാപാത്രമാണെന്ന തോന്നല്‍ പ്രേക്ഷകനില്‍ ഉളവാക്കുകയും ചെയ്യുന്നുണ്ട് ഈ ചിത്രം. അതുതന്നെയാണല്ലോ സിനിമയുടെ ആത്യന്തികലക്ഷ്യവും!

നാലഞ്ച് സുഹൃത്തുക്കള്‍ ഒരു ഇലക്ഷന്‍ദിവസം ഒത്തുകൂടുന്നു. Political correctnessഓ, സംസാരിക്കുമ്പോള്‍ പാലിക്കപ്പെടണം എന്ന് വിശ്വസിക്കുന്ന മറ്റെന്തുനിബന്ധനകളോ ഇല്ലാതെ അവര്‍ ഉല്ലസിക്കുന്നു, മറ്റൊരുരീതിയില്‍പ്പറഞ്ഞാല്‍ അടിച്ചുപൊളിക്കുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളാണ് ഒഴിവുദിവസം മുന്നോട്ടുപോവുമ്പോള്‍ പ്രേക്ഷകന് അനുഭവവേദ്യമാവുക. കൂട്ടുകാര്‍ചേര്‍ന്ന് ഒരു കളിയില്‍ ഏര്‍പ്പെടുമ്പോള്‍ തുടര്‍ന്ന്‍ എന്തുണ്ടാവുമെന്ന ആകാംക്ഷ പ്രേക്ഷകമനസ്സില്‍ ഉളവാകുന്നു. ഒടുവില്‍ കളി കാര്യമാവുമ്പോള്‍ ഉണ്ടാവുന്നതിനെക്കാളേറെ‍, കളി കാര്യമായെന്ന ബോധം കളിക്കുന്നവരില്‍ മിക്കവര്‍ക്കും ഉണ്ടായിട്ടില്ലെന്ന് മനസ്സിലാക്കുമ്പോഴുള്ള ഞെട്ടലില്‍ പ്രേക്ഷകനെ 'തൂക്കിയിട്ടു'കൊണ്ട് ചിത്രം അവസാനിക്കുന്നു. ഉണ്ണീയാറിന്റെ ചെറുകഥയെ ആസ്പദമാക്കി നിര്‍മിച്ചതാണെങ്കില്‍പ്പോലും, സാമ്പ്രദായികരീതിയില്‍ വലിയൊരു കഥയൊന്നും അവകാശപ്പെടാനില്ലാത്ത ഒരു ചിത്രമാണ് ഈ കളി. പക്ഷേ ആ കഥയില്ലായ്മയ്ക്കിടയിലെ കഥതന്നെയാണ് ചിത്രത്തിനെ ശക്തിയും. പ്രേക്ഷകന്റെ മുഴുവന്‍ ശ്രദ്ധയും ആവശ്യപ്പെടുന്ന ഒരു ചിത്രമാണിത്. പശ്ചാത്തലത്തില്‍ കേള്‍ക്കാവുന്ന ടിവി വാര്‍ത്തവരെ കഥാഗതിയിലേക്ക് contribute ചെയ്യുന്നുണ്ട്, spot recording, നീണ്ടഷോട്ടുകള്‍ തുടങ്ങിയ ഘടങ്ങളിലൂടെ സംവിധായകന്‍ പ്രേക്ഷകന്റെ മുഴുവന്‍ ശ്രദ്ധയും ആവശ്യപ്പെടുന്നു. ഫലം എന്തെന്നാല്‍ അലസമായി, ഇടയ്ക്ക് മൊബൈലിലും മറ്റും നോക്കിയിരുന്നുകൊണ്ട് ചിത്രം കണ്ടാല്‍ അത് ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കും.
ആദ്യചിത്രത്തില്‍നിന്ന് ശ്രീ.സനല്‍കുമാര്‍ ശശിധരന്‍ ഏറെ മുന്നോട്ടുപോയിരിക്കുന്നു എന്ന് നിസംശയം പറയാനാവും. ചിത്രത്തിലുടനീളം ആ മേന്മ പ്രതിഫലിക്കുന്നുണ്ട്. മികച്ച ആഖ്യാനത്തോടുചേര്‍ന്നുപോവുന്ന പശ്ചാത്തലനാദങ്ങളും ദൃശ്യങ്ങളും ഒരുമിച്ചപ്പോള്‍ അത് ചിത്രത്തിന്റെ മാറ്റുകൂട്ടി. ചിത്രത്തില്‍ വിവിധവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടവരെ അഭിനേതാക്കള്‍ എന്നുവിളിക്കുന്നതിനേക്കാള്‍ performers എന്ന് വിളിക്കുന്നതാവും ഉചിതം. ആരധികം മികച്ചുനിന്നു എന്ന് തീരുമാനിക്കാനാകാത്തവിധത്തിലുള്ള അവരുടെ പ്രകടനങ്ങളെക്കുറിച്ച് കൂടുതല്‍ പറയുന്നത് വിടുവായത്തം മാത്രമേ ആവൂ.
ചുരുക്കിപ്പറഞ്ഞാല്‍ ഇന്നിന്റെ സിനിമയാണ് ഒഴിവുദിവസത്തെ കളി. സിനിമയെ സീരിയസ് ആയി കാണുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്ന്. Reelmonk.com ലൂടെ legal ആയി ചിത്രം കാണാനുള്ള സംവിധാനം ലഭ്യമാണ്, ഈയവസരം പ്രയോജനപ്പെടുത്തുക.

Friday, April 22, 2016

Vetrivel Movie Review

വെട്രിവേല്‍ (Vetrivel, 2016, Tamil)
നവാഗതനായ വസന്തമണിയുടെ സംവിധാനത്തില്‍ പുറത്തുവന്ന പുതിയചിത്രമാണ് വെട്രിവേല്‍. ശശികുമാര്‍, പ്രഭു, വിജി ചന്ദ്രശേഖര്‍, ശശികുമാര്‍, അനന്ത് നാഗ്, മിയാ ജോര്‍ജ്, നിഖിലാ വിമല്‍ തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം തമിഴ്നാട്ടിലെ രണ്ടുഗ്രാമങ്ങളിലെ ചില കുടുംബങ്ങളിലെ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടുപോകുന്നത്.
പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്ത സാധാരണക്കാരനായൊരു ചെറുപ്പക്കാരനാണ് വെട്രിവേല്‍. അയാള്‍ ഒരുനാള്‍ തന്റെ അനുജന്‍ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന് മനസ്സിലാക്കുന്നു. ആ പെണ്‍കുട്ടി മറ്റൊരുജാതിയില്‍പ്പെട്ടവരായതിനാല്‍ പല പ്രശ്നങ്ങളും ഉണ്ടാകുമെന്ന് മനസ്സിലാക്കിയതിനാല്‍ വെട്രിവേല്‍ തന്റെ അനുജന്റെ പ്രണയം സാക്ഷാത്കരിക്കാനായി ചില പദ്ധതികള്‍ രൂപീകരിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സന്ദര്‍ഭങ്ങളും ഇവ കഥാപാത്രങ്ങളുടെ ജീവിതങ്ങളില്‍ ഉണ്ടാക്കുന്ന സംഭവവികാസങ്ങളും മറ്റുമാണ് ചിത്രത്തിലൂടെ സംവിധായകന്‍ പ്രേക്ഷകരോട് പറയുന്നത്. മുന്‍പുപലചിത്രങ്ങളിലായി കണ്ടുമറന്ന പല കഥാസന്ദര്‍ഭങ്ങളും അവയുടെ അവതരണരീതിയും മറ്റും ഈ ചിത്രത്തിലും നമുക്ക് കാണാന്‍ സാധിക്കുമെങ്കിലും ചില്ലറ വ്യത്യസ്തകള്‍ കൊണ്ടുവരാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത കഥയാണെങ്കില്‍പ്പോലും കണ്ടിരിക്കാവുന്ന ഒരു ചിത്രമായി വെട്രിവേലിനെ ഒരുക്കാന്‍ അദ്ദേഹത്തിനായി. വൈകാരികരംഗങ്ങള്‍ പ്രേക്ഷകമനസ്സുകളെ സ്പര്‍ശിക്കുന്നതില്‍ പൂര്‍ണ്ണവിജയം കണ്ടോ എന്നകാര്യം സംശയമാണെങ്കിലും 'നാടോടികള്‍' എന്നചിത്രത്തിലെ കഥാപാത്രങ്ങളെ പരാമര്‍ശിക്കുന്നതുള്‍പ്പെടെയുള്ള പല ഹാസ്യരംഗങ്ങളും പ്രേക്ഷകരില്‍ പൊട്ടിച്ചിരിയുണര്‍ത്തുന്നവയാണ്.
വെട്രിവേലായി വേഷമിട്ട ശശികുമാര്‍ തുടക്കത്തില്‍ ഒരു മിസ്‌കാസ്റ്റ് ആയി തോന്നിയെങ്കിലും മോശമല്ലാത്തരീതിയില്‍ത്തന്നെ അദ്ദേഹം തന്റെ വേഷം അവതരിപ്പിച്ചു. ടൈറ്റില്‍ കഥാപാത്രമാണെങ്കിലും ഒരിക്കല്‍പ്പോലും അദ്ദേഹത്തിന്റെ ഒരു വണ്‍മാന്‍ഷോ ആയിരുന്നില്ല ചിത്രം. സീനിയര്‍ നടീനടന്മാരായ പ്രഭു, വിജി ചന്ദ്രശേഖര് എന്നിവരുടെ പ്രകടനങ്ങള്‍ പ്രത്യേകപരാമര്‍ശം അര്‍ഹിക്കുന്നവയാണ്. കഴിഞ്ഞവര്‍ഷം പ്രേമത്തിലൂടെ നമുക്കുമുന്നിലെത്തിയ അനന്ത് നാഗ് വെട്രിവേലിന്റെ അനുജന്‍വേഷം ഭംഗിയാക്കി. നായികമാരില്‍ മിയ തന്റെ വേഷം മോശമാക്കിയില്ല. മറ്റൊരുനായികയായ നിഖിലാ വിമലും ലവ് 24x7നുശേഷമുള്ള തന്റെ അടുത്തചിത്രത്തിലെ വേഷം താരതമ്യേന ചെറുതെങ്കില്‍പ്പോലും ഭംഗിയാക്കി. തമ്പി രാമയ്യ, പ്രവീണ, രേണുക തുടങ്ങിയവരും തങ്ങളുടെ വേഷങ്ങള്‍ സ്വാഭാവികമായരീതിയില്‍ അവതരിപ്പിച്ചു. ചിത്രത്തിലെ ഗാനങ്ങള്‍, പശ്ചാത്തലസംഗീതം, മറ്റുസാങ്കേതികവിഭാഗങ്ങള്‍ എല്ലാം ശരാശരിനിലവാരം പുലര്‍ത്തി.
ചുരുക്കിപ്പറഞ്ഞാല്‍ വലിയ പ്രതീക്ഷകളൊന്നുമില്ലാതെ ഏതുവിഭാഗം പ്രേക്ഷകര്‍ക്കും കണ്ടിരിക്കാവുന്ന തെറ്റില്ലാത്തൊരുചിത്രമാണ് വെട്രിവേല്‍. അതിവൈകാരികതയുടെ ചുവ ഏറെയൊന്നുമില്ലാത്ത, എന്നാല്‍ ചിലപ്പോഴെങ്കിലും നാടകീയതചുവയ്ക്കുന്ന ഒരു സാധാരണചിത്രം. കാണാന്‍ ശ്രമിക്കാം.

Thursday, April 14, 2016

Theri Movie Review

തെറി (Theri, 2016, Tamil)
അറ്റ്‌ലീ എന്നസംവിധായകന്റെ ആദ്യചിത്രമായ രാജാറാണി ഞാന്‍ കണ്ടിട്ടില്ല. എന്തായാലും കന്നിച്ചിത്രത്തിലൂടെ നിരൂപകപ്രശംസയും ജനപ്രീതിയും ആര്‍ജ്ജിച്ച സംവിധായകന്‍ വിജയ്‌ എന്ന സൂപ്പര്‍താരത്തോടൊപ്പം ഒരു ചിത്രം ചെയ്യുന്നു എന്നറിഞ്ഞപ്പോള്‍ ഏറെ അതിഭാവുകത്വങ്ങള്‍ ഒന്നുമില്ലാത്ത, യാഥാര്‍ത്ഥ്യത്തോടടുത്തുനില്‍ക്കുന്ന ഒരു ചിത്രമാണ് പ്രതീക്ഷിച്ചത്. എന്നാല്‍ സ്ഥിരം ഫോര്‍മുലപ്പടങ്ങളുടെ ലിസ്റ്റിലേക്ക് ചേര്‍ക്കാവുന്ന മറ്റൊരുചിത്രം മാത്രമായിരിക്കും തെറി എന്ന സൂചന നല്‍കുന്നതായിരുന്നു ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും. എന്തായാലും റിലീസിനുമുന്‍പുണ്ടാക്കിയ ഹൈപ്പുകാരണം പടം കാണാമെന്നുതന്നെ ഉറപ്പിച്ചിരുന്നു. ഇന്നലെ രാത്രി പത്തുമണിമുതല്‍ പ്രിവ്യൂ ഷോസ് ഉണ്ടായിരുന്നെങ്കിലും ടിക്കറ്റ് കിട്ടാത്തതിനാല്‍ ഇന്നാണ് ചിത്രം കാണാന്‍ സാധിച്ചത്. ഒരുവിധം നിറഞ്ഞസദസ്സില്‍ ആര്‍പ്പുവിളികളോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ വരവേറ്റത്.
ഒരു ചിത്രം പ്രേക്ഷകന് ആസ്വാദ്യകരമാകണമെങ്കില്‍ ഒന്നുകില്‍ പുതിയൊരു കഥ ചിത്രത്തില്‍ കൊണ്ടുവരണം. അപ്പോഴുള്ള റിസ്ക്‌ ആ കഥ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്നതിലുള്ള ആശങ്കയാണ്. അല്ലെങ്കില്‍പ്പിന്നെ അടുത്തവഴി പറഞ്ഞുപഴകിയ ഒരു കഥയില്‍ പുതുമയുള്ള കുറച്ചുസീക്വന്‍സുകള്‍ ചേര്‍ത്ത് വളരെ സ്റ്റൈലിഷ് ആയി പ്രേക്ഷകരെ ത്രസിപ്പിക്കുന്നരീതിയില്‍ ഒരു ചിത്രമൊരുക്കുക എന്നതാണ്. അങ്ങനെചെയ്യുന്നത് ഏറെ പരിശ്രമമുള്ള കാര്യമാണെങ്കിലും സംവിധായകന് കുറച്ചുകൂടി സേഫ് പ്ലേ ആണ്.  പ്രേക്ഷകന് കണക്റ്റ് ചെയ്യാനും റിലേറ്റ് ചെയ്യാനും സാധിക്കുന്ന കഥ ചിത്രത്തിന്‍റെ അടിത്തറയായി പ്രവര്‍ത്തിക്കും. അപ്പോഴുള്ള അടുത്തവെല്ലുവിളി കണ്ടുമറന്ന ശൈലികളില്‍നിന്ന് വേറിട്ട എന്തെങ്കിലും ചെയ്യുക എന്നതാണ്. പല സംവിധായകരും പരാജയപ്പെടുന്ന ഈ ഘട്ടത്തിലാണ് അറ്റ്‌ലീ തന്റെ കഴിവുതെളിയിക്കുന്നത്. പഴയൊരുകഥയെ രസകരമായ രീതിയില്‍, പുതുമയേറിയ ഒരു പാക്കേജായാണ് അദ്ദേഹം തെറിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫലം എന്തെന്നാല്‍, ചിത്രത്തിന്റെ തുടക്കത്തില്‍ 'ഇതൊക്കെ കണ്ടുമറന്ന സംഭവങ്ങള്‍ അല്ലേ' എന്നൊക്കെ തോന്നുമെങ്കിലും കുറച്ചുകഴിയുമ്പോഴേക്കും പ്രേക്ഷകന്‍ ചിത്രത്തിലേക്ക് absorb ആകപ്പെടുന്നു. ചുരുക്കം ചിലഘട്ടങ്ങളില്‍ ഒഴികെ പിന്നെയെവിടെയും 'കണ്ടുമറന്ന കാഴ്ചകള്‍', 'അതിഭാവുകത്വം', 'ലോജിക്കില്ലായ്മ' ഇവയൊന്നും അയാളെ പിന്നീട് അലോസരപ്പെടുത്തുന്നില്ല. നായകന്‍റെ ഹീറോയിസത്തിന് അയാള്‍ കയ്യടിക്കുകയും, നായകന്‍റെ ജീവിതത്തില്‍ ദുരന്തങ്ങള്‍ അരങ്ങേറുമ്പോള്‍ കണ്ണീര്‍ വാര്‍ക്കുകയും ചെയ്യുന്നു. ചിത്രത്തിന്റെ പൊളിറ്റിക്കല്‍ കറക്റ്റ്നസ്സിനെക്കുറിച്ച് വേവലാതിപ്പെടാതെ ചിത്രത്തിന്‍റെ ഒരു ഭാഗമായി രണ്ടരമണിക്കൂറിനുശേഷം തിരിച്ചുപോരുന്നു. അങ്ങനെസംഭവിക്കുമ്പോള്‍, തന്റെ target audienceല്‍ വലിയൊരുഭാഗത്തെയും തൃപ്തിപ്പെടുത്താനാകുമ്പോള്‍ സംവിധായകന്‍ തന്റെ ദൗത്യത്തില്‍ ലക്ഷ്യം കണ്ടു എന്ന് നിസംശയം പറയാം. അറ്റ്‌ലീ ഇവിടെ നേടിയതും മറ്റൊന്നല്ല. വിജയ്‌, സമാന്ത, രാധികാ ശരത്കുമാര്‍, രാജേന്ദ്രന്‍ തുടങ്ങിയ അഭിനേതാക്കളുടെ പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ടുള്ള മാക്സിമം ലെവല്‍ പ്രകടനങ്ങള്‍തന്നെ കാഴ്ചവെപ്പിക്കാനും, ബേബി നൈനികയുടെ cuteness അരോചകമാവാത്തവിധത്തില്‍ അവതരിപ്പിച്ച് പ്രേക്ഷകമനസ്സുകളില്‍ ആ കുട്ടിയ്ക്ക് ഒരു സ്ഥാനം നേടിക്കൊടുക്കാനും അറ്റ്‌ലീയ്ക്ക് സാധിച്ചു. വില്ലന്‍ വേഷത്തില്‍ എത്തിയ സംവിധായകന്‍ ജെ.മഹേന്ദ്രനും (അഭിനയജീവിതത്തില്‍ ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെചിത്രം മാത്രമാണ്) തന്റെ വേഷം മികച്ചതാക്കി. തന്റെ അന്‍പതാമത്തെ ചിത്രത്തില്‍ ജീവി പ്രകാശ്കുമാര്‍ ഒരുക്കിയ ഗാനങ്ങള്‍ ശരാശരിനിലവാരം പുലര്‍ത്തിയെങ്കിലും പശ്ചാത്തലസംഗീതം മിക്കയിടങ്ങളിലും മികച്ചതായിരുന്നു. തമിഴ് സിനിമകളുടെ പശ്ചാത്തലസംഗീതത്തില്‍ അത്ര conventional അല്ലാത്ത ചെണ്ടയും മറ്റും ഫലപ്രദമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
അറ്റ്‌ലീ എന്ന വിജയ്‌ ഫാന്‍ ചുരുക്കം ചിലരംഗങ്ങളിലെങ്കിലും അറ്റ്‌ലീ എന്നസംവിധായകനെ മറികടക്കുന്നുണ്ടെങ്കിലും മിക്കയിടങ്ങളിലും പ്രേക്ഷകന്റെ പള്‍സ് അറിയാവുന്ന അറ്റ്‌ലീ എന്ന സംവിധായകന്‍തന്നെയാണ് മുന്നിട്ടുനിന്നത്. മെയിന്‍സ്ട്രീം തമിഴ് സിനിമയില്‍ കാണാവുന്നതിലും അല്‍പമധികം വയലന്‍സ് ഉള്‍പ്പെടുത്തിയത് ചിത്രത്തെ പ്രതികൂലമായി ബാധിക്കില്ല എന്ന് വിശ്വസിക്കാം. ലഭ്യമായ resourcesനെ ഉപയോഗിച്ച്, കുറച്ചുകൂടി ശക്തമായൊരു തിരക്കഥയുടെ അകമ്പടിയോടെ ഒരുപടികൂടി ഉയര്‍ന്നുനില്‍ക്കുന്ന ചിത്രമാക്കി ഒരുക്കാമായിരുന്നെന്ന് തോന്നിപ്പിക്കുമെങ്കിലും, ഒരുവിധം ലക്ഷണമൊത്ത ഒരു മസാലചിത്രംതന്നെയാണ് തെറി. ഒരു വിജയ്‌ ചിത്രത്തില്‍നിന്ന് എന്തുപ്രതീക്ഷിക്കാം എന്ന് പരിപൂര്‍ണ്ണബോധമുള്ളവര്‍ക്ക് ചെറിയപോരായ്മകള്‍ സൗകര്യപൂര്‍വ്വം മറന്നുകൊണ്ട് ആസ്വദിച്ചുകാണാവുന്ന ഒന്ന്. കാണാന്‍ ശ്രമിക്കാം.

Thursday, March 31, 2016

10 Cloverfield Lane Movie Review

10 ക്ലോവര്‍ഫീല്‍ഡ് ലെയ്ന്‍ (10 Cloverfield Lane, 2016, English)
2008ല്‍ ക്ലോവര്‍ഫീല്‍ഡ് എന്നൊരു ചിത്രം പുറത്തിറങ്ങി. സവിശേഷമായ promotion രീതികള്‍കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ monster movie വലിയൊരു വിജയമാവുകയായിരുന്നു. തുടര്‍ന്ന് ചിത്രത്തിന്റെ സംവിധായകന്‍ ലെറ്റ്‌ മി ഇന്‍, പ്ലാനെറ്റ് ഓഫ് ഏപ്സ് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. എന്നാല്‍ വളരെ രഹസ്യമായി ക്ലോവര്‍ഫീല്‍ഡിന് ഒരു തുടര്‍ച്ച അണിയറയില്‍ മറ്റൊരു സംവിധായകന്റെ കീഴില്‍ ഒരുങ്ങുന്നുണ്ടായിരുന്നു. ചിത്രത്തിന്റെ റിലീസിനു രണ്ടുമാസം മുന്‍പുമാത്രമാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടതുതന്നെ. 10 ക്ലോവര്‍ഫീല്‍ഡ് ലെയ്ന്‍ എന്ന് പേരിട്ട ചിത്രം ക്ലോവര്‍ഫീല്‍ഡിന്റെ പൂര്‍ണ്ണമായൊരു തുടര്‍ച്ച അല്ലെങ്കിലും അതുമായി രക്തബന്ധം പുലര്‍ത്തുന്ന ഒന്നാണെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെട്ടത്. Dan Trachtenberg സംവിധാനം ചെയ്ത് Mary Elizabeth Winstead, John Goodman, John Gallagher Jr തുടങ്ങിയവര്‍ മുഖ്യവേഷങ്ങളില്‍ എത്തിയ ചിത്രം മാര്‍ച്ച്‌ 11ന് റിലീസ് ആവുകയും മികച്ച അഭിപ്രായത്തോടെ വിജയത്തിലേക്ക് കുതിക്കുകയും ചെയ്തു. ആദ്യചിത്രത്തിനുശേഷം സമീപഭാവിയില്‍ എപ്പോഴോ ആണ് ഈ ചിത്രത്തിലെ സംഭവങ്ങള്‍ അരങ്ങേറുന്നത്.

തന്റെ ബോയ്‌ഫ്രണ്ടിനെ കാണാനായി കാറില്‍ പോവുകയായിരുന്ന മിഷേല്‍ എന്ന യുവതി ഒരു ആക്സിഡന്റില്‍പ്പെടുന്നു. പിന്നീട് ബോധം തിരിച്ചുകിട്ടുമ്പോള്‍ അജ്ഞാതമായൊരിടത്ത് മുറിവുകള്‍ പരിചരിക്കപ്പെട്ടനിലയില്‍ സ്വയം കാണുന്ന മിഷേലിനെ തുടര്‍ന്നുനേരിട്ടത് അപ്രതീക്ഷിതമായ ചില കാര്യങ്ങള്‍ ആയിരുന്നു. തുടര്‍ന്ന്‍ മിഷേലിന്റെയും മിഷേലിനെ അവിടെ സംരക്ഷിക്കുന്നവരുടെയും ജീവിതങ്ങളില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളാണ് ചിത്രത്തെ മുന്നോട്ടുകൊണ്ടുപോവുന്നത്. ഇനിയെന്തുസംഭവിക്കും എന്നുള്ള ആകാംക്ഷ പ്രേക്ഷകമനസ്സുകളില്‍ സൃഷ്ടിക്കാന്‍ ചിത്രത്തിലുടനീളം സംവിധായകന് സാധിച്ചിട്ടുണ്ട്. പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്താതെതന്നെയാണ് ചിത്രം ഒരുക്കപ്പെട്ടിരിക്കുന്നത്.
പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച നടീനടന്മാരുടെ മികച്ച പ്രകടനങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. മിഷേലിനെ അവതരിപ്പിച്ച Mary Elizabeth Winstead കഴിവുള്ളൊരു നടിയാണ് താന്‍ എന്ന് വീണ്ടും തെളിയിച്ചു. മറ്റുസാങ്കേതികവിഭാഗങ്ങളിലെല്ലാം ചിത്രം മികച്ചനിലവാരം പുലര്‍ത്തി.
ചുരുക്കത്തില്‍ നല്ലൊരു ത്രില്ലറാണ് 10 ക്ലോവര്‍ഫീല്‍ഡ് ലെയ്ന്‍. ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം. കാണാന്‍ ശ്രമിക്കുക.
#ShyamNTK

Friday, March 25, 2016

They're Watching Movie Review

ദേ ആര്‍ വാച്ചിംഗ് (They're watching, 2016, English)
Jay Lender, Micah Wright എന്നീ ഇരട്ടസംവിധായകരുടെ കന്നിച്ചിത്രമാണ്‌ ദേ ആര്‍ വാച്ചിംഗ്. Brigid Brannagh, Mia Faith, Kris Lemche, David Alpay തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രം മിസ്റ്ററി ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ഒന്നാണ്. ഒരു ടെലിവിഷന്‍ ഷോ ചിത്രീകരിക്കാനായി മോള്‍ഡോവയിലെ ഒരു ഗ്രാമത്തിലേക്ക് ചെല്ലുന്ന ഷൂട്ടിംഗ് ക്രൂവിന് നേരിടേണ്ടിവരുന്ന വിചിത്രമായ ദുരനുഭവങ്ങളെക്കുറിച്ചുള്ള ചിത്രമാണിത്.
അധികം വികസനമൊന്നും കടന്നുചെന്നിട്ടില്ലാത്ത ഒരു കൊച്ചുയൂറോപ്യന്‍ ഗ്രാമമാണ് പാവ്ലോവ്ക. വിചിത്രങ്ങളായ പല ആചാരാനുഷ്ഠാനങ്ങളും പിന്തുടരപ്പെടുന്ന, ഇരുന്നൂറോളം മാത്രം ജനസംഖ്യയുള്ള ഗ്രാമം. അവിടേയ്ക്ക് തങ്ങളുടെ ടിവി ഷോയുടെ ഒരു എപ്പിസോഡ് ഷൂട്ട്‌ ചെയ്യാനായി എത്തിയതാണ് ടെലിവിഷന്‍ പ്രൊഡ്യൂസര്‍ കേയ്റ്റും സംഘവും. ഗ്രാമത്തില്‍നിന്നല്‍പ്പം വിട്ടുമാറിയുള്ള ഒരു വീട്ടില്‍ ഷൂട്ടിംഗ് നിര്‍വഹിച്ച് തിരിച്ചുപോവുക എന്നലക്ഷ്യം മാത്രമുണ്ടായിരുന്ന അവരെ പക്ഷേ ആ ഗ്രാമത്തില്‍ കാത്തിരുന്നത് ഭീകരമായ മറ്റുചില പ്രശ്നങ്ങളായിരുന്നു. ആ പ്രശ്നങ്ങളില്‍നിന്ന് അവര്‍ രക്ഷപ്പെടുമോ, ഗ്രാമവാസികളുടെ വിചിത്രമായ പെരുമാറ്റത്തിന്റെ പിന്നിലെ കാരണമെന്താണ് തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് കഥ പുരോഗമിക്കുമ്പോള്‍ പ്രേക്ഷകന് കാണാനാവുക.
പല ഫൗണ്ട് ഫൂട്ടേജ് ചിത്രങ്ങളിലെയും പോലെ കഥാപാത്രങ്ങളെ introduce ചെയ്യാനും അവരെ പ്രേക്ഷകര്‍ക്ക് പരിചിതരാക്കാനും ഏറെ സമയമെടുക്കുന്നുണ്ട് ഈ ചിത്രവും. എന്നാല്‍ വരാന്‍ പോവുന്ന സംഭവങ്ങളിലേക്ക് വ്യംഗ്യമായി വിരല്‍ചൂണ്ടുന്നുമുണ്ട് ഇതിനിടയിലുള്ള പല സംഭവങ്ങളും. പ്രേക്ഷകമനസ്സുകളില്‍ ഇടയ്ക്കൊക്കെ ഒരു അസ്വസ്ഥത ഉണര്‍ത്തി മുന്നോട്ടുപോവുന്ന ചിത്രത്തിന്റെ ഗതി അവസാനത്തോടടുക്കുമ്പോള്‍ മറ്റൊരുദിശയിലേക്ക് മാറുന്നു, ചിത്രത്തിന്റെ അവസാനത്തെ അരമണിക്കൂറോളം നേരം വളരെ ത്രില്ലിംഗാണ്. ബജറ്റ് ഇല്ലായ്മ പല ഗ്രാഫിക്സ് രംഗങ്ങളിലും മുഴച്ചുനില്‍ക്കുന്നുണ്ടായിരുന്നെങ്കിലും അതൊന്നും അത്ര പ്രശ്നമായി തോന്നിയില്ല. അപ്രതീക്ഷിതമായരീതിയിലുള്ള ഒരു അന്ത്യമാണ് ചിത്രത്തിനുള്ളത്. അത്യാവശ്യം ത്രില്ലിംഗ് ആയൊരു ഹൊറര്‍ ചിത്രം കണ്ട സംതൃപ്തി മനസ്സില്‍ ഉണര്‍ത്താന്‍ ചിത്രത്തിനുസാധിച്ചു. പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച നടീനടന്മാരൊക്കെ തെറ്റില്ലാത്ത പ്രകടനം കാഴ്ചവെച്ചു. അത്രയ്ക്ക് അഭിനയിച്ചുതകര്‍ക്കാനുള്ള സന്ദര്‍ഭങ്ങള്‍ ഒന്നുംതന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നില്ലെങ്കിലും ഉള്ളരംഗങ്ങളൊക്കെ മോശമാക്കാതെതന്നെ എല്ലാവരും ചെയ്തു. ഇടയ്ക്കൊക്കെ വന്നുപോവുന്ന one liners പലതും രസകരമായിരുന്നു. ചിത്രത്തിന്റെ പോസ്റ്ററിലും, പല രംഗങ്ങളിലും 80sലെ ലൊ ബജറ്റ് ഹൊറര്‍ ചിത്രങ്ങള്‍ക്ക് ഹോമേജ് നല്‍കിയത് interesting ആയിത്തോന്നി.
പല ബിഗ്‌ ബജറ്റ് ഹൊറര്‍ ത്രില്ലറുകളും ഒരു Impactഉം ഉണ്ടാക്കാതെ കടന്നുപോകുന്ന ഇക്കാലത്ത് അവയെക്കാളുമൊക്കെ മെച്ചപ്പെട്ട, അത്യാവശ്യം ത്രില്ലിംഗ് ആയൊരു അനുഭവമായിരുന്നു ദേ ആര്‍ വാച്ചിംഗ്. ലൊ ബജറ്റ് ഹൊറര്‍ ത്രില്ലറുകളുടെ ആരാധകരുടെ മനസ്സുനിറയ്ക്കാന്‍പോന്ന ഒന്ന്. കാണാന്‍ ശ്രമിക്കാം.

Thozha Movie Review

തോഴ (Thozha, 2016, Tamil)
ബൃന്ദാവനം, യെവടു തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം വംശി പൈദിപ്പള്ളി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് തോഴാ. തെലുങ്കില്‍ ഊപ്പിരി എന്നപേരിലും തമിഴില്‍ തോഴാ എന്നപേരിലും ചിത്രീകരിക്കപ്പെട്ട ചിത്രത്തില്‍ നാഗാര്‍ജുന, കാര്‍ത്തി, തമന്ന, പ്രകാശ് രാജ് തുടങ്ങിയവര്‍ മുഖ്യവേഷങ്ങളില്‍ എത്തി. ഫ്രഞ്ച് ചിത്രമായ ഇന്‍ടച്ചബിള്‍സിന്റെ ഒഫിഷ്യല്‍ remake ആയ തോഴ മലയാളനടിയായ കല്‍പനയുടെ അവസാനചിത്രംകൂടിയാണ്. ശരീരം തളര്‍ന്ന ഒരു ധനികനായ മനുഷ്യന്റെയും അയാളുടെ കാര്യങ്ങള്‍ നോക്കാന്‍ ചുമതലപ്പെടുത്തിയ ഒരു ചെറുപ്പക്കാരന്റെയും ഹൃദയബന്ധത്തെക്കുറിച്ചുള്ള കഥയാണ് ചിത്രം പറയുന്നത്.
ജയിലില്‍നിന്ന്‍ പരോളില്‍ പുറത്തിറങ്ങിയ സീനു നല്ലനടപ്പിനായി പല ജോലികളും തേടുന്നു. അങ്ങനെയിരിക്കെ വിക്രമാദിത്യ എന്ന ശരീരം തളര്‍ന്നുകിടക്കുന്ന ധനികനെ പരിപാലിക്കാനുള്ള ജോലിയ്ക്കുള്ള ഇന്റര്‍വ്യൂ സീനു attend ചെയ്യുന്നു. അപ്രതീക്ഷിതമായി ആ ജോലി ലഭിച്ച സീനു അവിടെ ജോലിയ്ക്കുകയറുകയും നല്ലൊരു ബന്ധം കാലക്രമേണ സീനുവും വിക്രവും തമ്മില്‍ ഉടലെടുക്കുകയും ചെയ്യുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളും മറ്റുമാണ് ചിത്രത്തില്‍ പ്രേക്ഷകന് കാണാന്‍ സാധിക്കുക. ഏതാണ്ട് മൂന്നുമണിക്കൂറോളം ദൈര്‍ഘ്യമുണ്ടെങ്കിലും ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രംതന്നെയാണ് തോഴാ. Over dramatic ആക്കാതെ ഒരുക്കിയ വൈകാരികരംഗങ്ങളും, കുറിയ്ക്കുകൊള്ളുന്ന ഹാസ്യവും നല്ലരീതിയില്‍ ഫലംകണ്ടു. മുന്‍ചിത്രങ്ങളില്‍നിന്ന് സംവിധായകന്‍ ഒരുപാട് മുന്നോട്ടുവന്നിട്ടുണ്ടെന്ന കാര്യം ചിത്രത്തിലുടനീളം വ്യക്തമാണ്. ഭാഷാപരമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ഒറിജിനലിനോട് നീതിപുലര്‍ത്തുന്നരീതിയിലുള്ള ഒരു റീമേക്ക് തന്നെയാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്. എന്നിരുന്നാലും ഒരു ദ്വിഭാഷാചിത്രം ഒരുക്കിയപ്പോള്‍ അവിടെയുമിവിടെയും ചില്ലറ ഡബ്ബിങ്ങ് പ്രശ്നങ്ങളും മറ്റും സംഭവിച്ചിരുന്നു, എങ്കിലും അതൊക്കെ മറന്നുകളയാവുന്നതേ ഉള്ളൂ. പ്രധാനനടീനടന്മാരേക്കൊണ്ടൊക്കെ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. കാര്‍ത്തിയും നാഗാര്‍ജുനയും പ്രകാശ്‌ രാജുമൊക്കെ സ്വാഭാവികമായി, വളരെ ഈസി ആയാണ് തങ്ങളുടെ വേഷങ്ങള്‍ കൈകാര്യം ചെയ്തത്. പ്രത്യേകിച്ച് ഹാസ്യരംഗങ്ങളൊക്കെ കാര്‍ത്തി പ്രതീക്ഷിച്ചതിലും നല്ലരീതിയില്‍ ചെയ്തു. ഏറെ മിതത്വം നിറഞ്ഞ പ്രകടനമായിരുന്നു നാഗാര്‍ജുനയുടേത്. സ്ഥിരം eye candy റോളുകളില്‍നിന്ന് തമന്നയ്ക്ക് അല്‍പമെങ്കിലും മോചനം കിട്ടിയിരിക്കുന്നു ഈ ചിത്രത്തില്‍. മറ്റുവേഷങ്ങളില്‍ വന്ന കല്‍പനയും ജയസുധയുമൊക്കെ തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. ഒന്നുരണ്ട് അതിഥിതാരങ്ങളും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്, സ്പോയിലര്‍ ആകാമെന്നതിനാല്‍ ആരൊക്കെയാണെന്ന് പറയുന്നില്ല. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കിയത് ഗോപിസുന്ദര്‍ ആണ്, തന്റെ ജോലി അദ്ദേഹം ഭംഗിയാക്കി. മദന്‍ കര്‍ക്കി രചിച്ച ഗാനങ്ങളുടെ വരികള്‍ പലതും മികച്ചുനിന്നു, പി.എസ്.വിനോദിന്റെ ഛായാഗ്രഹണവും ഉന്നതനിലവാരം പുലര്‍ത്തി.
ചുരുക്കിപ്പറഞ്ഞാല്‍ ഒട്ടും മടുപ്പിക്കാത്ത, ആസ്വദിച്ചുകണ്ടിരിക്കാവുന്ന നല്ലൊരു ചിത്രമാണ് തോഴ. മിക്ക തമിഴ് മുഖ്യധാരാ ഫോര്‍മുലാചിത്രങ്ങളില്‍നിന്നും വ്യത്യസ്തമായി അധികം മസാല ചുവയ്ക്കാത്ത, ശരാശരി പ്രേക്ഷകന് ആസ്വദിക്കാനാവുംവിധം പാകത്തിന് രുചിയുള്ള ഒരു ചിത്രം. കാണാന്‍ ശ്രമിക്കാം.

iGirl Movie Review

ഐഗേള്‍ (iGirl, 2016, Cantonese)
Jia Wei Kan സംവിധാനം ചെയ്ത് Ekin Cheng, Chrissie Chau, Dominic Ho, Connie Man തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ പുതിയചിത്രമാണ് ഐഗേള്‍. ഒരു റൊമാന്റിക് സയന്‍സ് ഫിക്ഷന്‍ കോമഡിയാണ് ഐഗേള്‍. രസകരമായ ട്രെയിലര്‍ ആണ് ഈ ചിത്രം കാണാന്‍ എന്നെ പ്രേരിപ്പിച്ചത്. എന്തായാലും ആദ്യമായി ഒരു ചിത്രം തീയറ്ററില്‍ ഒറ്റയ്ക്കിരുന്നുകാണാനുള്ള ഭാഗ്യം എനിക്ക് ഈ ചിത്രംമൂലം ഉണ്ടായി. 150-200 സീറ്റിംഗ് കപ്പാസിറ്റി ഉള്ള തീയറ്ററില്‍ പൂര്‍ണ്ണമായും ഒറ്റയ്ക്കിരുന്നാണ് ഈ ചിത്രം ഞാന്‍ കണ്ടത്. പേരിനൊരു ഐഎംഡിബി പേജ് ഉണ്ടെന്നതൊഴിച്ചാല്‍ ഈ ചിത്രത്തിന്റെ കൂടുതല്‍ കാര്യമായ വിവരങ്ങളൊന്നും ഇന്റര്‍നെറ്റിലും ലഭ്യമല്ല.
വിവിധകാരണങ്ങളാല്‍ ബ്രേക്കപ്പ് ആയ മൂന്നുസുഹൃത്തുക്കള്‍, അവരില്‍ ഒരാളുടെ കമ്പ്യൂട്ടറില്‍ ഒരുദിവസം 'iGirl' എന്ന വെബ്‌സൈറ്റ് തന്നത്താനെ തുറക്കപ്പെടുന്നു. ആ വെബ്സൈറ്റ് വഴി ഒരു ഐഗേളിനെ അയാള്‍ ഓര്‍ഡര്‍ ചെയ്യുകയും രണ്ടുദിവസം കഴിയുമ്പോള്‍ അയാളുടെ വീട്ടില്‍ ഓര്‍ഡര്‍ ചെയ്ത പാക്കേജ് എത്തിച്ചേരുകയും ചെയ്യുന്നു. പാക്കേജ് തുറന്ന് അതിലെ instructions പ്രകാരം അതിനുള്ളിലെ മനുഷ്യസമാനമായ രൂപത്തെ എട്ടുമണിക്കൂര്‍ ചൂടുവെള്ളത്തില്‍ മുക്കിവെച്ച അയാളെ രാവിലെ വരവേറ്റത് മാംസവും മജ്ജയുമുള്ള, സര്‍വാംഗസുന്ദരിയായ ഒരു റോബോട്ട് ആയിരുന്നു. കാഴ്ചയില്‍ മനുഷ്യനെപ്പോലെതന്നെ ഇരിക്കുന്ന, എല്ലാ ജോലിയും ഞൊടിയിടയില്‍ perfect ആയി ചെയ്യാനുള്ള കഴിവുള്ള ഒന്നാന്തരം ഒരു മനുഷ്യറോബോട്ട്. അതിനെത്തുടര്‍ന്ന് അയാളുടെ സുഹൃത്തുക്കളും ഓരോ പെണ്‍റോബോട്ടുകളെ ഓര്‍ഡര്‍ ചെയ്യുന്നു, അവര്‍ക്കും തങ്ങളുടെ ഓര്‍ഡര്‍ പ്രകാരമുള്ള റോബോട്ട്സഖിമാരെ ലഭിക്കുന്നു. എന്നാല്‍ ഇവര്‍ ആരായിരുന്നു? എങ്ങനെയാണ് ആ വെബ്സൈറ്റ് അയാളുടെ കമ്പ്യൂട്ടറില്‍ തന്നത്താനെ തുറക്കപ്പെട്ടത്? ആരാണ് ഇതിനൊക്കെ പിന്നില്‍? ഈ ചോദ്യങ്ങള്‍ക്കൊക്കെയുള്ള ഉത്തരങ്ങളും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക.
വളരെ ശക്തമായ തിരക്കഥയൊന്നും അവകാശപ്പെടാനില്ലാത്ത ഒരു ചിത്രമാണ് ഐഗേള്‍. ശാസ്ത്രീയവശങ്ങള്‍ നോക്കിയാലും, ലോജിക് നോക്കിയാലും ഒക്കെ ഏറെ പാളിച്ചകള്‍ ഉള്ള ഒന്ന്. ഗ്രാഫിക്സും അത്ര നിലവാരമൊന്നും പുലര്‍ത്തുന്നില്ല. എന്നാല്‍ പ്രധാനനടീനടന്മാരുടെ മികച്ച പ്രകടനങ്ങള്‍ കൊണ്ടും, രസകരമായ situational humour കൊണ്ടും ഈ പോരായ്മകള്‍ ഒരുവിധമൊക്കെ മറയ്ക്കാന്‍ സംവിധായകന് സാധിച്ചു. ഒരു സയന്‍സ് ഫിക്ഷന്‍ എന്നരീതിയിലല്ലാതെ ഒരു റൊമാന്റിക്‌ കോമഡി എന്ന രീതിയില്‍ കാണുകയാണെങ്കില്‍ ആസ്വദനീയമായൊരു ചിത്രംതന്നെയാണ് ഇത്. മികച്ച ഗാനങ്ങളും പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു. ക്ലൈമാക്സിനുശേഷമുള്ള രംഗങ്ങളും മികവുറ്റതായിരുന്നു.
മൊത്തത്തില്‍ പറഞ്ഞാല്‍ സാധാരണ റൊമാന്റിക് കോമഡികളില്‍നിന്ന് അല്‍പം വിട്ടുമാറിയുള്ള രസകരമായൊരു ചിത്രം, അതാണ്‌ ഐഗേള്‍. അധികം ലോജിക്ക് ചികയാന്‍ പോകാതിരുന്നാല്‍ ആസ്വദിക്കാവുന്ന ഒന്ന്. കാണാന്‍ ശ്രമിക്കാം. 

Sunday, March 20, 2016

Kapoor and Sons Movie Review

കപൂര്‍ ആന്‍ഡ്‌ സണ്‍സ് (Kapoor& Sons, 2016, Hindi)
ഏക്‌ മേം ഔര്‍ ഏക്‌ തൂ എന്ന ചിത്രത്തിനും, ആലിയാ ഭട്ട് ജീനിയസ് ഓഫ് ദ ഇയര്‍ എന്ന short videoയ്ക്കും ശേഷം ശകുന്‍ ബത്ര സംവിധാനം ചെയ്ത പുതിയചിത്രമാണ് കപൂര്‍ ആന്‍ഡ്‌ സണ്‍സ്. ഫവാദ് ഖാന്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര, രജത് കപൂര്‍, രത്നാ പാഠക് ഷാ, ഋഷി കപൂര്‍, ആലിയാ ഭട്ട് എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം തമിഴ്നാട്ടില്‍ ജീവിക്കുന്ന ഒരു കപൂര്‍ കുടുംബത്തിന്റെ കഥയാണ് പറയുന്നത്.
തന്റെ മകനും മകന്റെ ഭാര്യയ്ക്കുമൊപ്പം കുന്നൂരില്‍ വാര്‍ദ്ധ്യകകാലജീവിതം മുന്നോട്ടുനയിക്കുകയാണ് തൊണ്ണൂറുകാരനായ അമര്‍ജിത്ത് കപൂര് അഥവാ മുത്തച്ഛന്‍ കപൂര്‍‍. ദൈനംദിനജീവിതത്തില്‍ നാം കാണുന്നപോലെയുള്ള ഒരു സാധാരണകുടുംബം. അങ്ങനെയിരിക്കെ മുത്തച്ഛന്‍ കപൂറിന് ഒരുദിവസം ഹൃദയാഘാതം വന്നതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ കൊച്ചുമക്കളായ രാഹുല്‍ കപൂറും അര്‍ജുന്‍ കപൂറും വിദേശത്തുനിന്ന് നാട്ടിലെത്തുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോവുന്നത്. ഹാസ്യത്തിനും വൈകാരികമുഹൂര്‍ത്തങ്ങള്‍ക്കും തുല്യപ്രാധാന്യംനല്‍കി ഒരുക്കിയാണ് സംവിധായകന്‍ ചിത്രത്തെ ഒരുക്കിയിരിക്കുന്നത്. വളരെ സ്വാഭാവികമായ രംഗങ്ങളിലൂടെ മുന്നോട്ടുപോവുന്ന ചിത്രത്തിന്റെ ക്ലൈമാക്സും പ്രേക്ഷകരുടെ മനസ്സുനിറയ്ക്കുന്ന ഒന്നാണ്.
ഒരു ചിത്രത്തിന്റെ എല്ലാ മേഖലകളും പരസ്പരപൂരകങ്ങളായിമാറുക, ചിത്രത്തിന്റെ മികവിലേക്ക് contribute ചെയ്യുക ഇതൊക്കെ വളരെ അപൂര്‍വമായി സംഭവിക്കുന്ന ഒന്നാണ്. ഇത്തരത്തിലുള്ള ഒരു ചിത്രമാണ് കപൂര്‍ ആന്‍ഡ്‌ സണ്‍സ്. സിനിമാറ്റിക് ആണെങ്കിലും ഒട്ടും സിനിമാറ്റിക് ആണെന്ന് തോന്നിക്കാത്തവിധത്തിലുള്ള സന്ദര്‍ഭങ്ങള്‍, സാധാരണജീവിതത്തില്‍ ഉള്ളതിനേക്കാള്‍ ഒട്ടും നാടകീയത കൂടുതല്‍ ഇല്ലാത്ത സംഭാഷണങ്ങള്‍, കഥാപാത്രങ്ങള്‍തമ്മിലുള്ള chemistry, ഒട്ടും off the track ആകാതെ മുന്നോട്ടുപോവുന്ന കഥ, മനോഹരമായ visuals, സന്ദര്‍ഭത്തിനിണങ്ങുന്ന ഗാനങ്ങള്‍, പറയാനാണെങ്കില്‍ ഇങ്ങനെ ഒരുപാടുണ്ട്. ബോളിവുഡിലെ entertaiment formulaകള്‍ക്ക് ഉള്ളില്‍നിന്നുകൊണ്ടുതന്നെ ഇത്രയും മികച്ചൊരു ചിത്രം ഒരുക്കാന്‍ ശകുന്‍ ബത്രയ്ക്ക് സാധിച്ചത് വളരെ വലിയൊരു നേട്ടംതന്നെയാണെന്നാണ് എന്റെ അഭിപ്രായം. അദ്ദേഹത്തിന്റെ അടുത്തചിത്രത്തിനായി സാകൂതം കാത്തിരിക്കുന്നു.
എല്ലാ നടീനടന്മാരുടെയും അന്യായപ്രകടനങ്ങള്‍ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ആരെപ്പറ്റിയാണ് ആദ്യം പറയേണ്ടത് എന്നറിയില്ല, എല്ലാവരും ഒന്നിനൊന്നുമികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. ഒരു കുടുംബത്തിലെ അംഗങ്ങളെ അവതരിപ്പിച്ച ഫവാദ് ഖാന്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര, രജത് കപൂര്‍, രത്നാ പാഠക് ഷാ, ഋഷി കപൂര് എന്നിവരുടെ chemistry വളരെ മികച്ചരീതിയില്‍ workout ആയി ഈ ചിത്രത്തില്‍. സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധം, അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം, മുത്തശ്ശനും പേരക്കുട്ടികളും തമ്മിലുള്ള ബന്ധം, ഇതൊക്കെ അത്യന്തം natural ആണ് ചിത്രത്തില്‍ പാകിസ്താനി അഭിനേതാവായ ഫവാദ് ഖാന്‍ ഈ ചിത്രത്തിലൂടെ ബോളിവുഡില്‍ തന്റെ സ്ഥാനം ഉറപ്പിക്കും എന്നുതന്നെ പ്രതീക്ഷിക്കാം. രജത് കപൂറിനെയും രത്നാ പാഠക്കിനെയും കൂടുതല്‍ ചിത്രങ്ങളില്‍ കാണാന്‍ ആഗ്രഹിക്കുന്നു. സിദ്ധാര്‍ഥ് മല്‍ഹോത്രയും ആലിയാ ഭട്ടും തങ്ങളുടെ വേഷങ്ങള്‍ ഗംഭീരമാക്കി. കാഴ്ചയില്‍ നമ്മുടെ സിനിമാ പാരഡൈസോ ഗ്രൂപ്പ് മെമ്പര്‍ ബിബിന്‍ മോഹനെപ്പോലെയുള്ള ഒരു ഹാസ്യകഥാപാത്രവും ചിത്രത്തില്‍ ഉണ്ടായിരുന്നു. Supporting charactersനെ അവതരിപ്പിച്ച അഭിനേതാക്കളും തങ്ങളുടെ വേഷങ്ങള്‍ മികച്ചതാക്കി.
ഒട്ടും ബോറടിക്കാതെ ഏതൊരുതരം പ്രേക്ഷകനും ആസ്വദിച്ചുകാണാവുന്ന വളരെ മികച്ചൊരു ചിത്രമാണ് കപൂര്‍ ആന്‍ഡ്‌ സണ്‍സ്. ഒരു near-to perfect family drama എങ്ങനെ ഒരുക്കാമെന്നുപഠിക്കാനായി film studentsന് refer ചെയ്യാവുന്ന, നാടകീയതയുടെ അതിപ്രസരം ഇല്ലാത്ത നല്ലൊരു ചിത്രം. കാണാന്‍ ശ്രമിക്കുക.

Friday, March 11, 2016

Kadhalum Kadanthu Pogum Movie Review

കാതലും കടന്തുപോകും (Kadhalum Kadanthu Pogum, 2016, Tamil)
സൂധുകവ്വും, എക്സ് എന്നീ ചിത്രങ്ങള്‍ക്കുശേഷം നളന്‍ കുമാരസ്വാമി സംവിധാനംചെയ്ത പുതിയചിത്രമാണ് കാതലും കടന്തുപോകും. സംവിധായകന്റെ ആദ്യചിത്രത്തിലെ നായകനായ സൂധുകവ്വുമിലെ നായകനായ വിജയ്‌ സേതുപതിതന്നെയാണ് ഈ ചിത്രത്തിലും നായകവേഷത്തില്‍ എത്തിയിരിക്കുന്നത്. മഡോണാ സെബാസ്റ്റ്യന്‍ നായികാവേഷം അവതരിപ്പിച്ച ചിത്രത്തില്‍ ഒരുപറ്റം പുതുമുഖങ്ങളും വേഷമിട്ടിരിക്കുന്നു. My Dear Desparado എന്ന സൗത്ത് കൊറിയന്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ റീമേക്ക് ആണ് ഈ ചിത്രം. സൂധുകവ്വും അത്രയ്ക്കൊന്നും ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും രസകരമായ ട്രെയിലറും മഡോണാ സെബാസ്റ്റ്യന്റെ സാന്നിധ്യവുമായിരുന്നു ഈ ചിത്രം കാണാന്‍ പ്രേരിപ്പിച്ച മുഖ്യഘടകങ്ങള്‍.
പഠനം പൂര്‍ത്തിയാക്കിയശേഷം വീട്ടുകാര്‍ ജോലിയ്ക്കുപോകാന്‍ അനുവദിക്കാത്തതിനാല്‍ അവരുടെ എതിര്‍പ്പിനെ മറികടന്ന് ചെന്നൈയിലേക്ക് ജോലിയ്ക്കായി ഒളിച്ചോടിയതാണ് യാഴിനി. ഒരു പ്രത്യേകസാഹചര്യത്തില്‍ അവര്‍ ചെറിയൊരു വീട്ടിലേക്ക് താമസംമാറുന്നു. അവിടെ അടുത്തമുറിയില്‍ താമസിക്കുന്നത് കതിര്‍ എന്ന ചെറുപ്പക്കാരനായ റൗഡിയാണ്. അവര്‍ക്കിടയില്‍ കാലക്രമേണ വിചിത്രമായൊരു സൗഹൃദം വികസിക്കുന്നു. തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സംഭവവികാസങ്ങളാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക. ഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടിത്തന്നെ കഥ മുന്നോട്ടുപോകുമ്പോഴും ഒരു റൊമാന്റിക്‌ ഫീല്‍ തരാന്‍ ചിത്രത്തിനാകുന്നുണ്ട്. ഒട്ടും ബോറടിപ്പിക്കാതെ ചിത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന് സാധിച്ചു എന്നുതന്നെവേണം പറയാന്‍. മികച്ച പല ഒറ്റഷോട്ട് രംഗങ്ങളും ചിത്രത്തിന്റെ മാറ്റുകൂട്ടി. ചുരുക്കം ചില രംഗങ്ങള്‍ അവിശ്വസനീയമായിത്തോന്നാമെങ്കിലും ചിത്രത്തിന്റെ രസച്ചരടുപൊട്ടിക്കുന്നില്ല എന്നതിനാല്‍ അതൊക്കെ സൗകര്യപൂര്‍വ്വം മറക്കാവുന്നതേയുള്ളൂ. ശക്തമായൊരു കഥ അവകാശപ്പെടാനില്ലെങ്കിലും മികച്ച makingഉം പ്രകടനങ്ങളും ആ പോരായ്മ നികത്തുന്നുണ്ട്.
വിജയ്‌ സേതുപതി തന്റെ വേഷം പതിവുപോലെ ഭംഗിയാക്കി. ഹാസ്യരംഗങ്ങളില്‍ ഏറെ ചിരിപ്പിച്ചു ഇദ്ദേഹം. മിതത്വം പാലിച്ചുകൊണ്ടുള്ള പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. മഡോണാ സെബാസ്റ്റ്യന്‍ തന്റെ ആദ്യത്തെ മുഴുനീളവേഷം എങ്ങനെ ചെയ്യും എന്നകാര്യത്തില്‍ ആശങ്ക ഉണ്ടായിരുന്നെങ്കിലും ഒട്ടും പതറാതെതന്നെ അവര്‍ തന്റെ വേഷം മനോഹരമാക്കി. നായകനുള്ള അത്രതന്നെ സ്ക്രീന്‍ സ്പേസ് ഉള്ള നായികാകഥാപാത്രം അവരുടെ കൈകളില്‍ ഭദ്രമായിരുന്നു. ഏറെ സുന്ദരിയുമായിരുന്നു അവര്‍ ചിത്രത്തില്‍. മറ്റുനടീനടന്മാര്‍ക്ക് താരതമ്യേന ചെയ്യാന്‍ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ എങ്കിലും അവരൊക്കെ തങ്ങളുടെ വേഷങ്ങള്‍ നന്നായിത്തന്നെ ചെയ്തു. സാധാരണ 90% തമിഴ് സിനിമകളിലും കണ്ടുവരുന്ന പല ക്ലീഷേകളും (ഉദാഹരണത്തിന് നായകന്‍റെ ഉപഗ്രഹങ്ങള്‍) ഈ ചിത്രത്തില്‍ ഉണ്ടായിരുന്നില്ല എന്നത് സന്തോഷമുളവാക്കി.
സന്തോഷ്‌ നാരായണന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവും മികച്ചുനിന്നു. മറ്റുസാങ്കേതികമേഖലകളിലും ചിത്രം പൊതുവേ നല്ലനിലവാരം പുലര്‍ത്തിയെങ്കിലും ഒരുപക്ഷേ അപ്‌ലോഡ്‌ ചെയ്ത ഫയലിന്റെ പ്രശ്നംകൊണ്ടാവാം, ചിലയിടത്തൊക്കെ audio sync issues ഉണ്ടായിരുന്നു. ഒന്നുരണ്ടിടത്ത്‌ subtitle ഉണ്ടായിരുന്നെങ്കിലും ഡയലോഗ് ഒന്നും ഉണ്ടായിരുന്നില്ല. ഇത് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ കണ്ണില്‍പ്പെട്ടിട്ടുണ്ടാവുമെന്നും വരുംദിവസങ്ങളില്‍ അവര്‍ അത് തിരുത്തുകയും ചെയ്യുമെന്ന് പ്രത്യാശിക്കാം.
മനസ്സും, ചിലപ്പോഴൊക്കെ കണ്ണും നിറയ്ക്കുന്ന മികച്ചൊരു ചിത്രമാണ് കാതലും കടന്തുപോകും. ഈയടുത്തകാലത്ത് ഏറ്റവുമധികം ആസ്വദിച്ചുകണ്ട ഒരു തമിഴ് ചിത്രം. കാണാന്‍ ശ്രമിക്കുക.

Thursday, March 10, 2016

Daddy's Home Movie Review

ഡാഡി ഈസ്‌ ഹോം (Daddy's Home, 2015, English)
Sean Anders സംവിധാനം ചെയ്ത് Will Ferrell, Mark Wahlberg, Linda Cardellini തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച കോമഡി ചിത്രമാണ് ഡാഡി ഈസ്‌ ഹോം. ക്രിസ്മസ് സീസണില്‍ പുറത്തിറങ്ങിയ ചിത്രം ബോക്സോഫീസില്‍ വലിയ വിജയമായിരുന്നു.
തന്റെ ഭാര്യയായ സാറയ്ക്കും, സാറയ്ക്ക് മുന്‍ഭര്‍ത്താവില്‍ ഉണ്ടായ രണ്ടുകുട്ടികള്‍ക്കുമൊപ്പം ജീവിതം നയിക്കുകയാണ് ബ്രാഡ്. കുട്ടികളെ ഏറെ സ്നേഹിക്കുന്ന ബ്രാഡ് അവരെ സന്തോഷിപ്പിക്കാന്‍ പല കാര്യങ്ങളും ചെയ്യുന്നു. അങ്ങനെ പതുക്കെ കുട്ടികള്‍ ബ്രാഡുമായി ഇണങ്ങാന്‍ തുടങ്ങുന്നതിനിടെയാണ് അവരുടെ ജീവിതത്തിലേക്ക് സാറയുടെ മുന്‍ഭര്‍ത്താവും കുട്ടികളുടെ അച്ഛനുമായ ഡസ്റ്റി കടന്നുവരുന്നത്. ബ്രാഡിനെക്കാളും ഏറെ രസികനും charmingഉം ആയ ഡസ്റ്റിയുടെ വരവ് ബ്രാഡിനെ വിഹ്വലനാക്കുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവപരമ്പരകളാണ് ചിത്രം. ഒറ്റവരിയില്‍ കഥ കേള്‍ക്കുമ്പോള്‍ ഏറെ സീരിയസ് ആയൊരു ചിത്രമാണെന്ന തോന്നല്‍ ഉളവാക്കുമെങ്കിലും ആദിമധ്യാന്തം ഹാസ്യത്തിന്റെ ചുവടുപിടിച്ചാണ് ചിത്രം മുന്നോട്ടുപോവുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും നമ്മളെ ചിരിപ്പിക്കുന്നവയാണ്. situational comedy മുതല്‍ slapstick വരെ പലവിധത്തിലുള്ള ഹാസ്യരംഗങ്ങള്‍ ചിത്രത്തില്‍ കാണാന്‍ സാധിക്കും. വര്‍ണ്ണവിവേചനത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന പല രംഗങ്ങളും നമ്മുടെ ഓണ്‍ലൈന്‍ പൊറാട്ടുനാടകങ്ങളെ ഓര്‍മ്മിപ്പിച്ചു. രണ്ടാംപകുതിയുടെ മദ്ധ്യത്തോടടുക്കുമ്പോള്‍ ഒരല്‍പം സീരിയസ് ആകുന്ന ചിത്രം പക്ഷേ അവസാനത്തോടടുക്കുമ്പോള്‍ വീണ്ടും ചിരിയുടെ അലയൊലികള്‍ പ്രേക്ഷകരില്‍ ഒരുക്കുന്നു. വളരെ രസകരമായൊരു അവസാനമാണ് ചിത്രത്തിനുള്ളത്. പ്രേക്ഷകര്‍ക്കായി നല്ലൊരു surpriseഉം സംവിധായകന്‍ അവസാനരംഗത്തില്‍ ഒരുക്കിയിട്ടുണ്ട്.
എല്ലാ നടീനടന്മാരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. ചിത്രത്തിന്റെ നിര്‍മ്മാതാവുകൂടിയായ Will Ferrell ബ്രാഡ് എന്ന കഥാപാത്രത്തെ മികച്ചതാക്കി. ഡസ്റ്റിയെ അവതരിപ്പിച്ച Mark Wahlbergഉം സാറയെ അവതരിപ്പിച്ച Linda Cardelliniയും നന്നായിരുന്നു. മറ്റുനടീനടന്മാരുടെ പ്രകടനങ്ങളും ആസ്വദനീയമായിരുന്നു. മികച്ച പശ്ചാത്തലസംഗീതവും നിലവാരമുള്ള ദൃശ്യങ്ങളും ചിത്രത്തിന്റെ മാറ്റുകൂട്ടി.
ഏറെ രസിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന നല്ലൊരു ചിത്രമാണ് ഡാഡി ഈസ്‌ ഹോം. ചില്ലറ മാറ്റങ്ങള്‍ വരുത്തി മലയാളത്തിലേക്ക് remake ചെയ്‌താല്‍ മറ്റൊരു ബ്ലോക്ക്‌ബസ്റ്റര്‍ ആയേക്കാവുന്ന ഒന്ന്. കാണാന്‍ ശ്രമിക്കാം.

Tuesday, March 8, 2016

Meet The Patels Movie Review

മീറ്റ്‌ ദ പട്ടേല്‍സ് (Meet The Patels, 2015, English)
USല്‍ ജീവിക്കുന്ന ഇന്ത്യന്‍ വംശജരായ രവി പട്ടേലും ഗീതാ പട്ടേലും ചേര്‍ന്ന് ഒരുക്കിയ സെമി-ഡോക്യുമെന്ററി ചിത്രമാണ് മീറ്റ്‌ ദ പട്ടേല്‍സ്. സഹോദരീസഹോദരങ്ങളായ ഗീതയും രവിയും തങ്ങളുടെ കുടുംബാങ്ങങ്ങളുടെയും സുഹൃത്തുക്കളുടെയും മറ്റും real life footages capture ചെയ്ത്, അതും, കുറച്ച് കാര്‍ട്ടൂണ്‍ രംഗങ്ങളും ചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പട്ടേല്‍ കുടുംബത്തിലെ അംഗമായ രവിയുടെ വിവാഹം നടത്താന്‍ വേണ്ടി ആ കുടുംബം നടത്തുന്ന പരിശ്രമങ്ങളെപ്പറ്റിയാണ്‌ ചിത്രം പറയുന്നത്.
Audrey എന്ന തന്റെ girlfriendമായി ബ്രേക്ക്‌അപ്പ് ആകുന്ന മുപ്പതുകാരന്‍ രവി തന്റെ അച്ഛനമ്മമാരുടെ ഇഷ്ടപ്രകാരം arranged marriage ചെയ്യാന്‍ തയ്യാറാകുന്നു. രവിയ്ക്ക് അനുയോജ്യയായ ഒരു പെണ്‍കുട്ടിയെ കണ്ടെത്താനായി അച്ഛനമ്മമാര്‍ ശ്രമിക്കുന്നു, ഈ സംഭവപരമ്പരകളൊക്കെ രവിയുടെ മൂത്തസഹോദരി ഗീത ഒരു ക്യാമറയില്‍ പകര്‍ത്തുന്നു, അതൊക്കെ വെട്ടിക്കൂട്ടി ഒരു ഡോക്യുമെന്ററി ആക്കുന്നു, അതാണ്‌ മീറ്റ്‌ ദ പട്ടേല്‍സ്. നമ്മള്‍ കാണുന്നത് ഒരു സിനിമയല്ല, മറിച്ച് യഥാര്‍ത്ഥജീവിതമാണ് എന്ന് നിരന്തരം ഓര്‍മ്മപ്പെടുത്തുന്ന ഒന്ന്. ചിത്രത്തിന്റെ തുടക്കത്തിലെ ഒരു സീനില്‍ത്തന്നെ ക്യാമറയുടെ ഒരറ്റത്ത് തൂങ്ങിനില്‍ക്കുന്ന മൈക്രോഫോണ്‍ ചൂണ്ടിക്കാണിച്ച് രവി പറയുന്നുണ്ട്, അടുത്ത ഒന്നരമണിക്കൂര്‍ നിങ്ങള്‍ കാണാന്‍ പോവുന്നത് പലപ്പോഴും unfocussed ആയ, ഫ്രെയിം സെറ്റ് ചെയ്യാത്ത, ഫ്രെയ്മിന്റെ വലത്തേയറ്റത്ത് പലപ്പോഴും മൈക്രോഫോണ്‍ കാണാവുന്നതരത്തിലുള്ള ഒരു ചിത്രമാണ് എന്ന്. രവിയെ ചുറ്റിപ്പറ്റിയുള്ള കഥയായതുകൊണ്ട്‌ ഗീതയാണ് ചിത്രത്തിലുടനീളം ക്യാമറ കൈകാര്യം ചെയ്യുന്നത്. 2009ല്‍ ചിത്രീകരണം തുടങ്ങിയ ചിത്രം 2011-2012 ടൈമിലാണ് പൂര്‍ത്തിയാക്കപ്പെട്ടത്. എഡിറ്റിങ്ങും മറ്റും കഴിഞ്ഞ് ഒടുവില്‍ 2014ല്‍  Los Angeles Film Festivalല്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം അവിടെ Audience Award നേടുകയും Fox Searchlight ഈ ചിത്രത്തിന്റെ remake rights വാങ്ങുകയും ചെയ്തു. ഇന്ത്യന്‍-അമേരിക്കന്‍ കള്‍ച്ചറുകളിലെ നല്ലവശങ്ങളെയും മോശം വശങ്ങളെപ്പറ്റിയും ചിത്രം ചര്‍ച്ചചെയ്യുന്നുണ്ട്, ആദ്യാവസാനമുള്ള subtle natural humour ചിത്രത്തെ കൂടുതല്‍ ആസ്വദനീയമാക്കി.
ഒരു സെമി-ഡോക്യുമെന്ററി ആയതുകൊണ്ട് അഭിനേതാക്കളുടെ പ്രകടനങ്ങളെപ്പറ്റി പ്രത്യേകിച്ച് ഒന്നും പറയാനില്ല, എല്ലാവരും നല്ല രസമുണ്ടായിരുന്നു. Technically പടം വീക്ക് ആണെന്ന് പറയാം, പക്ഷേ ആദ്യംതന്നെ makers അക്കാര്യം confess ചെയ്യുന്നതുകൊണ്ട് കാണുമ്പോള്‍ നമുക്ക് പ്രത്യേകിച്ച് പ്രശ്നമൊന്നും തോന്നില്ല. ആകെമൊത്തം നോക്കിയാല്‍ വളരെ ആസ്വദിച്ചുകണ്ടിരിക്കാവുന്ന നല്ലൊരു ചിത്രംതന്നെയാണ് മീറ്റ്‌ ദ പട്ടേല്‍സ്. കാണാന്‍ ശ്രമിക്കുക.

Thursday, February 25, 2016

Zootopia Movie Review

സൂട്ടോപ്പ്യ (Zootopia, 2016, English)
ഡിസ്നി സ്റ്റുഡിയോസിന്റെ ബാനറില്‍ പുറത്തിറങ്ങിയ പുതിയചിത്രമാണ് സൂട്ടോപ്പ്യ. ബോള്‍ട്ട്, ടാന്‍ഗിള്‍ഡ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ Byron Howardഉം Wreck it Ralphന്റെ സംവിധായകനായ Rich Mooreഉം Jared Bushഉം ചേര്‍ന്നാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.മൃഗങ്ങള്‍ മാത്രമുള്ള ഒരു സാങ്കല്‍പ്പികലോകത്താണ് ചിത്രത്തിന്റെ കഥനടക്കുന്നത്.
കാലാതീതമായൊരു കാലം, ഉട്ടോപ്പിയപോലൊരു ദേശം. അവിടെ ഇരപിടിയന്മാരായ സിംഹങ്ങളും കടുവകളുമൊക്കെ തങ്ങളുടെ ഇരകളായ മുയലുകളുടെയും ആടുകളുടെയും മറ്റുമൊപ്പം ഒരു സാമൂഹികജീവിതം നയിക്കുകയാണ്. എങ്കിലും ശക്തികുറഞ്ഞ മുയലുകളെയും മറ്റും വലിയ മൃഗങ്ങള്‍ക്ക് പുച്ഛംതന്നെയാണ് പലപ്പോഴും. അവിടെ ജൂഡി ഹോപ്സ് എന്ന മുയല്‍പ്പെണ്‍കുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്‍പോട്ടുപോവുന്നത്. സൂട്ടോപ്പ്യ നഗരത്തിലെ പോലീസ് സേനയില്‍ ചേരാന്‍ കുട്ടിക്കാലംമുതല്‍ക്കേ ആഗ്രഹിക്കുന്ന ജൂഡി തന്റെ പരിശ്രമത്തിനൊടുവില്‍ അവിടെയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നു. അവരുടെ പോലീസ് സേനയിലെ ആദ്യമുയല്‍ ആണ് ജൂഡി. എന്നാല്‍ ഒരു മുയല്‍ ആണെന്നതിനാല്‍ ജൂഡിയ്ക്ക് ബുദ്ധിമുട്ടുള്ള ജോലികള്‍ ഒന്നുംതന്നെ നല്‍കാന്‍ department തയ്യാറാവുന്നില്ല. അതിനിടെയാണ് പലപ്പോഴായി കാണാതായ പതിനാല് സസ്തനികളെപ്പറ്റി ജൂഡി അറിയുന്നത്. തന്റെ കഴിവുതെളിയിക്കാനായി ജൂഡി ആ കേസ് ഏറ്റെടുക്കുന്നു. കേസന്വേഷണത്തിനിടെ നിക്ക് എന്നൊരു കുറുക്കച്ചാരും ജൂഡിയ്ക്കൊപ്പം കൂടുന്നു. തിരോധാനങ്ങളുടെ കാരണം അന്വേഷിക്കാന്‍ തുടങ്ങിയ ജൂഡിയെയും നിക്കിനെയും കാത്തിരുന്നത് കൂടുതല്‍ ഭീകരമായ കാര്യങ്ങളായിരുന്നു. ആ പ്രശ്നങ്ങളില്‍നിന്ന് ജൂഡിയും നിക്കും രക്ഷപ്പെടുമോ? കേസ് തെളിയിക്കാന്‍ അവര്‍ക്ക് സാധിക്കുമോ? അതിനെത്തുടര്‍ന്ന് അവരെക്കാത്തിരുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണ്? ഇതൊക്കെയാണ് ചിത്രത്തില്‍ പിന്നീട് നമുക്ക് കാണാന്‍ സാധിക്കുക.
വളരെ ആസ്വദനീയമായൊരു അനിമേഷന്‍ ചിത്രമെന്നതിനൊപ്പം മോശമല്ലാത്തൊരു ത്രില്ലര്‍ കൂടിയാണ് സൂട്ടോപ്പ്യ. ആദ്യാവസാനം നിറഞ്ഞമനസ്സോടെ ചിത്രം കാണുന്ന പ്രേക്ഷകര്‍ പലപ്പോഴും ഇനിയെന്തുസംഭവിക്കും എന്നോര്‍ത്ത് ആകാംക്ഷപ്പെടുകയും ചെയ്യും. ചിത്രത്തിലെ നുറുങ്ങുതമാശകളെല്ലാം ഏറെ രസിപ്പിക്കുന്നവയാണ്. നമ്മുടെലോകംപോലെത്തന്നെയുള്ള ഒരു parallel ലോകമാണ് സൂട്ടോപ്പ്യ എന്ന് കാണിക്കുന്നതിനായി ഉപയോഗിച്ച ചെറിയചെറിയ references ഒക്കെ രസകരമായിരുന്നു. ഈ പോസ്റ്ററിലെ പരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ത്തന്നെ മനസ്സിലാവും. ചിരിയുടെ പൊടിപൂരമായിരുന്നു പലരംഗങ്ങള്‍ക്കും തീയറ്ററില്‍. പ്രധാനകഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയ Ginnifer Goodwin, Jason Bateman എന്നിവര്‍ തങ്ങളുടെ ജോലി ഭംഗിയാക്കി. ഷക്കീരയുടെ കഥാപാത്രവും ഏറെ രസകരമായിരുന്നു. ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ദൃശ്യങ്ങളും ഉന്നതനിലവാരം പുലര്‍ത്തി.
കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമൊപ്പമിരുന്ന് ആസ്വദിച്ചുകാണാവുന്ന രസകരമായ ഒരു ചിത്രമാണ് സൂട്ടോപ്പ്യ. ഒട്ടും ബോറടിപ്പിക്കാത്ത, മനസ്സുനിറയ്ക്കുന്ന ഒന്ന്. ചിത്രം വലിയൊരു ഹിറ്റായിമാറും എന്നുതന്നെയാണ് തീയറ്ററില്‍ പ്രേക്ഷകരുടെ പ്രതികരണത്തില്‍നിന്ന് മനസ്സിലാക്കാന്‍ സാധിച്ചത്. കാണാന്‍ ശ്രമിക്കുക.

Franky Short Film Review

ഫ്രാങ്കി (Franky, 2016, English)

നിയോ ന്വോര്‍ ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ പൊതുവേ വിരളമാണ്. വളരെ മിനിമലിസ്റ്റിക്ക് ആയ treatment, മിതത്വം പാലിക്കുന്ന പ്രകടനങ്ങള്‍, പതിഞ്ഞ സംഭാഷണങ്ങള്‍ തുടങ്ങിയ കാര്യങ്ങളാല്‍ പൊതുജനത്തെ കയ്യിലെടുക്കാന്‍ സാധിക്കില്ല എന്നൊരു ധാരണകൊണ്ടാവാം അത്. ഇടയ്ക്ക് ചില പരീക്ഷണങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും ഇനിയും ഒരുപാട് explore ചെയ്യാന്‍ ബാക്കികിടക്കുന്ന ഒരു മേഖലയാണ് ഇത് എന്നാണ് എന്റെ അഭിപ്രായം. ഈയവസരത്തിലാണ് ഫ്രാങ്കി പ്രസക്തമാവുന്നത്. പതിനാറുമിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഒരു ഹ്രസ്വചിത്രമാണ് ഫ്രാങ്കി. പറയത്തക്ക യാതൊരു സിനിമാമുന്‍പരിചയവും അവകാശപ്പെടാനില്ലാത്ത അരുണ്‍ ഏലിയാസ്, ചിന്തു ജോസ് എന്നീ രണ്ടുചെറുപ്പക്കാരുടെ സംയുക്തസൃഷ്ടി. അണിയറയില്‍ പ്രവര്‍ത്തിച്ചവരും അഭിനേതാക്കളും പുതുമുഖങ്ങള്‍. എന്നിട്ടും ഹ്രസ്വചിത്രമേഖലയില്‍ തങ്ങളുടേതായ സ്ഥാനം ഉറപ്പിക്കുന്നുണ്ട് ഇവര്‍, ഫ്രാങ്കിയിലൂടെ. നവയുഗസിനിമയുടെ ശംഖൊലി ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് മുഴങ്ങുന്ന ഇക്കാലത്ത് ഫ്രാങ്കിയും മാറ്റത്തിന്റെ വിത്തുകള്‍ പാവാന്‍ തന്റേതായരീതിയില്‍ ശ്രമിക്കുന്നുണ്ട്. അണ്ണാറക്കണ്ണനും തന്നാലായത് എന്നാണല്ലോ! എന്നാല്‍ പല കൊമ്പന്‍സ്രാവുകളെക്കാളുമധികം ഇന്ത്യന്‍ സിനിമയുടെ മുന്നേറ്റത്തിലെക്കായി സംഭാവനചെയ്യാന്‍ സാധിക്കുന്നുണ്ട് ഫ്രാങ്കിയ്ക്ക്. അതിന്റെ അവതരണത്തിലെ തനതുശൈലിതന്നെയാവം കാരണം.
ഒരു മദ്ധ്യവയസ്കനും യുവാവും ഒരു പ്രത്യേകസാഹചര്യത്തില്‍ കണ്ടുമുട്ടുന്നു, അവരുടെ സംഭാഷണങ്ങളിലൂടെ കഥ വികസിക്കുന്നു. രണ്ടുപേര്‍ക്കും അവരവരുടേതായ ലക്ഷ്യങ്ങളുണ്ട്‌. അവരെ കൂട്ടിമുട്ടിക്കുന്ന ഒരു നിയോഗവും. ഇനിയെന്ത് സംഭവിക്കും എന്ന ചിന്തകൊണ്ട് പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കുന്നരീതിയിലുള്ള ആഖ്യാനശൈലിയാണ് സംവിധായകര്‍ ഫ്രാങ്കിയില്‍ അവലംബിച്ചിരിക്കുന്നത്. ആകെ നാലോ അഞ്ചോ കഥാപാത്രങ്ങളെ മാത്രമാണ് നിങ്ങള്‍ക്കീചിത്രത്തില്‍ കാണാന്‍ സാധിക്കുക. തങ്ങളുടെ ആകാരംകൊണ്ടോ ഗാംഭീര്യംകൊണ്ടോ പ്രേക്ഷകനെ മയക്കുന്നരീതിയിലുള്ള പ്രത്യേകതകള്‍ ഒന്നുംതന്നെയില്ലാത്ത ചില സാധാരണക്കാര്‍. എന്നാല്‍ ഇവരോരോരുതരും ഫ്രാങ്കിയുടെ അവിഭാജ്യഘടകങ്ങളാണ്, തങ്ങളുടേതായ പ്രാധാന്യമുള്ളവര്‍. ഓരോ ഫ്രെയിമും പ്രാധാന്യമര്‍ഹിയ്ക്കുന്നതാണ്, വരാന്‍പോകുന്ന സംഭവങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നവ. ARMYയ്ക്ക്  YMRA എന്നും  POLICEന്  ECILOP എന്നും പേരുള്ള ഒരു ഉട്ടോപ്പ്യന്‍ സ്ഥലത്താണ് കഥനടക്കുന്നത്. ചിത്രമവസാനിയ്ക്കുമ്പോള്‍ പ്രേക്ഷകമനസ്സുകളില്‍ ഉളവാകുന്ന ഞെട്ടലും തരിപ്പും തങ്ങളുടെ ഉദ്യമത്തില്‍ സംവിധായകര്‍ വിജയിച്ചു എന്നുതന്നെയാണ് തെളിയിക്കുന്നത്. സിന്‍ സിറ്റി പോലുള്ള ചില ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന കളര്‍ ടോണും ക്യാമറ ഉണ്ടെന്നുതോന്നിപ്പിക്കാത്തവിധത്തിലുള്ള ദൃശ്യങ്ങളും ചിത്രത്തിന്റെ മാറ്റുകൂട്ടി. ഗോവിന്ദ് കെ സജി ചിത്രസംയോജനത്തിലും ഛായാഗ്രഹണത്തിലും ഇനിയും ഉയരങ്ങള്‍ കീഴടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നവയുഗചിത്രങ്ങളുടെ മുഖമുദ്രയായ മിതാഭിനയം വിജയകരമായി അഭിനേതാക്കളിലേക്ക് സന്നിവേശിപ്പിക്കാന്‍ ഫ്രാങ്കിയിലൂടെ സംവിധായകര്‍ക്ക് സാധിച്ചു എന്നുതന്നെവേണം പറയാന്‍. നടന്മാരെ കഥാപാത്രമായി ജീവിയ്ക്കാന്‍ വിടുകയും, അതേസമയം ബോധപൂര്‍വമല്ലാതെതന്നെ അവരെക്കൊണ്ട് മിതത്വം പാലിപ്പിയ്ക്കുകയും ചെയ്യുക എന്നത് ചെറിയൊരു കാര്യമല്ല. മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ആദര്‍ശ് മോഹന്‍, ജോണ്‍ സോജന്‍ എന്നിവര്‍ പ്രത്യേകപരാമര്‍ശം അര്‍ഹിയ്ക്കുന്നു. അസ്വാഭാവികത തൊട്ടുതീണ്ടിയിട്ടില്ലാത്ത, വിശ്വസനീയമായ ഇവരുടെ പ്രകടനങ്ങള്‍ ഇവരെ കൂടുതല്‍ ചിത്രങ്ങളില്‍ കാണാന്‍ പ്രേക്ഷകരെ മോഹിപ്പിക്കുന്നതാണ്. മദ്ധ്യവയസ്കന്റെ വേഷത്തിലെത്തിയ ആദര്‍ശിന്റെ മേക്കപ്പില്‍ ചില പോരായ്മകള്‍ കാണാമായിരുന്നെങ്കിലും ചിത്രത്തിന്റെ ബജറ്റും മറ്റും നോക്കിയാല്‍ അതൊക്കെ സൗകര്യപൂര്‍വ്വം മറന്നുകളയാവുന്നതേ ഉള്ളൂ. താരതമ്യേന ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട അനൂപ്‌ ജോണ്‍സണ്‍, ഹാസില്‍, അനൂപ്‌ ലൂക്കോസ്, സുധീഷ്‌, സിനു, സുബിന്‍ എന്നിവരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി.
ഒരു ന്വോര്‍ ചിത്രത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്‌ അതിന്റെ പശ്ചാത്തലസംഗീതം. അല്പം പാളിയാല്‍പ്പോലും ചിത്രത്തിന്റെ മൂഡിനെ പ്രതികൂലമായി ബാധിക്കാവുന്ന ഒന്ന്. പശ്ചാത്തലസംഗീതം over the top ആയതുകൊണ്ടുമാത്രം അനുഭവവേദ്യമാവാതെപോയ പല ചലച്ചിത്രശ്രമങ്ങളും താളുകള്‍ പിന്നോട്ടുമറിച്ചാല്‍ നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ ഫ്രാങ്കിയുടെ ഏറ്റവും ശക്തമായ മേഖലകളിലൊന്ന് പശ്ചാത്തലസംഗീതമാണ്. അമല്‍ വിശ്വനാഥ് എന്ന ചെറുപ്പക്കാരന്‍ തന്റെ ജോലി ഗംഭീരമാക്കിയപ്പോള്‍ അന്താരാഷ്‌ട്രചിത്രങ്ങളോട് കിടപിടിയ്ക്കുന്ന ഒരുപിടി ഈണങ്ങള്‍ ആണ് പ്രേക്ഷകനുലഭിച്ചത്. മറ്റുസാങ്കേതികമേഖലകളിലും ചിത്രം ഉയര്‍ന്ന നിലവാരം പുലര്‍ത്തി.
സിനിമയെ മോഹിയ്ക്കുന്ന ഓരോരുത്തര്‍ക്കും പ്രചോദനമാണീ ചിത്രം. പരിമിതമായ resources ഉപയോഗിച്ചും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന നല്ലൊരു കലാസൃഷ്ടി ഒരുക്കാം എന്ന് തെളിയിക്കുന്ന ഒന്ന്. ആദ്യാവസാനം പ്രേക്ഷകനെ ആകാംക്ഷാഭരിതനാക്കുന്ന മികച്ചൊരു ഉദ്യമം. ഈ ശനിയാഴ്ച ചിത്രം യുട്യൂബിലൂടെ നിങ്ങള്‍ക്കുമുന്നിലേയ്ക്കെത്തുകയാണ്. തീര്‍ച്ചയായും കാണാന്‍ ശ്രമിയ്ക്കുക.

ചിത്രത്തിന്റെ  ടീസര്‍ ഇവിടെ കാണാം: Franky Teaser in Facebook
ചിത്രം ഇവിടെക്കാണാം: Franky

Wednesday, February 24, 2016

The Mermaid Movie Review

ദ മെര്‍മെയ്ഡ് (The Mermaid, 2016, Mandarin)
ഷാവോലിന്‍ സോക്കര്‍, കുങ്ങ്ഫു ഹസില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ അന്താരാഷ്‌ട്രശ്രദ്ധ പിടിച്ചുപറ്റിയ ചൈനീസ് സംവിധായകന്‍ സ്റ്റീഫന്‍ ചൗവ്വിന്റെ പുതിയ ചിത്രമാണ് ദ മെര്‍മെയ്ഡ്. Deng Chao, Lin Yun, Show Luo തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഒരുകൂട്ടം മത്സ്യമനുഷ്യരുടെ കഥയാണ് പറയുന്നത്.
Liu Xuan എന്ന ബിസിനസ്മാന്‍ തന്റെ കടല്‍സംബന്ധമായ ഒരു പ്രോജക്ടിനുവേണ്ടി ഒരു കടല്‍ത്തീരം വിലയ്ക്കുവാങ്ങുകയും അവിടത്തെ ജീവജാലങ്ങളെ സോണാര്‍ എന്നൊരു അപകടകരമായ ഉപകരണം ഉപയോഗിച്ച് തുടച്ചുനീക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ ഒട്ടേറെ മത്സ്യമനുഷ്യരുടെ വാസസ്ഥലമായിരുന്നു അത്. സോണാറിന്റെ ശക്തിയില്‍ ഏറെ മത്സ്യമനുഷ്യര്‍ മരിച്ചുപോവുകയും കുറേപ്പേര്‍ രോഗബാധിതരാവുകയും ചെയ്യുന്നു. ബാക്കിയുള്ള മത്സ്യമനുഷ്യര്‍ ഒരു ഇടത്താവളം കണ്ടെത്തി അവിടെവെച്ച് തങ്ങളുടെ ദുരവസ്ഥയ്ക്ക് കാരണക്കാരനായ Liu Xuanനോട്‌ പകരംവീട്ടാന്‍ തീരുമാനിക്കുന്നു. തന്റെ വാലില്‍ ബാലന്‍സ് ചെയ്തുകൊണ്ട് മനുഷ്യരെപ്പോലെ നടക്കാന്‍ പരിശീലിച്ച ഷാന്‍ എന്ന മത്സ്യകന്യകയെ മനുഷ്യവേഷം കെട്ടിച്ച് Liu Xuanനെ വധിക്കാനായി മത്സ്യമനുഷ്യര്‍ അയയ്ക്കുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും മറ്റുമാണ് ചിത്രത്തിലൂടെ സംവിധായകന്‍ പറയുന്നത്.
ചെറിയചെറിയ ഹാസ്യരംഗങ്ങള്‍കൊണ്ടും നുറുങ്ങുതമാശകള്‍കൊണ്ടും ആദ്യാവസാനം പ്രേക്ഷകനെ പിടിച്ചിരുത്തുന്നതില്‍ സംവിധായകന്‍ വിജയം കണ്ടു. അതോടൊപ്പംതന്നെ socially relevant ആയൊരു പ്രശ്നത്തെ ഫാന്റസിയുടെ മൂടുപടമിടുവിച്ചുകൊണ്ട് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുകയും സഹജീവിസ്നേഹത്തിന്റെ ആവശ്യകത രസകരമായിത്തന്നെ പ്രേക്ഷകന് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു. വിശ്വസനീയമായ vfx, sfx, cgi തുടങ്ങിയവയും മികച്ചുനില്‍ക്കുന്ന പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ മാറ്റുകൂട്ടി.
അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളും ചിത്രത്തിന്റെ മുഖ്യാകര്‍ഷണങ്ങളില്‍ ഒന്നാണ്. നായികാകഥാപാത്രത്തെ അവതരിപ്പിച്ച Show Luo തന്റെ വേഷം മനോഹരമാക്കി. ഇനിയുമേറെ മികച്ച വേഷങ്ങള്‍ ഇവര്‍ക്ക് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. Deng Choയുടെ നായകവേഷവും മികച്ചതായിരുന്നു. മറ്റുനടീനടന്മാരും നല്ലരീതിയില്‍ത്തന്നെ തങ്ങളുടെ വേഷം കൈകാര്യം ചെയ്തു.
ഈ വര്‍ഷത്തെ ചൈനീസ് ന്യൂ ഇയര്‍ സീസണില്‍ റിലീസ് ചെയ്ത ചിത്രം വമ്പിച്ച കളക്ഷനോടെ മുന്നേറുകയാണ്. ചൈനീസ് സിനിമാചരിത്രത്തിലെ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമായി മെര്‍മെയ്ഡ് മാറിക്കഴിഞ്ഞു. ഇതുവരെ ഏകദേശം അഞ്ഞൂറുമില്യണ്‍ USDയാണ് ചിത്രത്തിന്റെ കളക്ഷന്‍. ഇപ്പോഴും നിറഞ്ഞസദസ്സില്‍ത്തന്നെ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്റെ ത്രീഡിയിലുള്ള ഇംഗ്ലീഷ് ഡബ്ബും പുറത്തിറക്കാന്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു.
ഫാന്റസി ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വളരെ ആസ്വദിച്ചുകണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് മെര്‍മെയ്ഡ്. കാണാന്‍ ശ്രമിക്കുക.

Tuesday, February 9, 2016

Visaranai Movie Review

വിസാരണൈ (Visaranai, 2016, Tamil)
പൊല്ലാതവന്‍, ആടുകളം എന്നീ ചിത്രങ്ങള്‍ക്കുശേഷം വെട്രിമാരന്റെ മൂന്നാമത്തെ സംവിധാനസംരംഭം എന്നനിലയില്‍ ഏറെ പ്രതീക്ഷയുള്ളൊരു ചിത്രമായിരുന്നു വിസാരണൈ. ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ പ്രതീക്ഷകള്‍ ഏറെ വര്‍ദ്ധിക്കുകയും ചെയ്തു. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നെങ്കിലും പിന്നീട് ഒരുവര്‍ഷത്തോളം ഈ ചിത്രത്തെക്കുറിച്ച് ഒന്നും കേട്ടില്ല. അങ്ങനെയിരിക്കെയാണ് ഈയിടെ ചിത്രം റിലീസായവിവരം മനസ്സിലാക്കിയത്. പൊതുവേ ഇവിടത്തെ സെന്‍സര്‍ബോര്‍ഡിന് വയലന്‍സ് ഇഷ്ടമല്ലാത്തതുകൊണ്ട് ധാരാളം കട്ടുകള്‍ ഉണ്ടാകുമെന്ന് മനസ്സില്‍ ഉറപ്പിച്ചെങ്കിലും എന്തായാലും കാണാന്‍തന്നെ തീരുമാനിച്ചു. ആ തീരുമാനം എന്തായാലും തെറ്റായില്ല. വളരെ മികച്ചൊരു ചലച്ചിത്രാനുഭവംതന്നെയായിമാറി വിസാരണൈ. എം.ചന്ദ്രകുമാര്‍ എന്നാ ഓട്ടോറിക്ഷാഡ്രൈവര്‍ സ്വന്തം ദുരനുഭവങ്ങളെ ആസ്പദമാക്കിരചിച്ച ലോക്കപ്പ് എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. അട്ടക്കത്തി ദിനേഷ്, സമുദ്രക്കനി, ആടുകളം മുരുഗദോസ്, കിഷോര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു.
തന്റെ നാട്ടില്‍ ജോലിയില്ലാത്തതിനാല്‍ ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമത്തില്‍ വന്ന് അവിടത്തെ ഒരു പലചരക്കുകടയില്‍ ജോലിചെയ്യുകയാണ് പാണ്ടി. വാടകയ്ക്ക് വീടെടുത്തുതാമസിക്കാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതിനാല്‍ ഒരു പാര്‍ക്കിലാണ് പാണ്ടിയും സമാനാവസ്ഥയിലുള്ള കൂട്ടുകാരും അന്തിയുറങ്ങുന്നത്. അങ്ങനെയിരിക്കെ ഒരുനാള്‍ പാണ്ടിയെയും കൂട്ടുകാരെയും പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയി സ്റ്റേഷനില്‍വെച്ച് ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങുന്നു. എന്താണ് കാരണമെന്നുപോലും അറിയാത്ത അവസ്ഥയിലാണ് പാണ്ടിയും കൂട്ടരും. ഒരു മോഷണക്കേസ് പെട്ടെന്ന് ക്ലോസ് ചെയ്യണം എന്ന അവസ്ഥയില്‍ യഥാര്‍ത്ഥപ്രതികളെ കിട്ടാത്തതിനാല്‍ പാണ്ടിയെയും കൂട്ടരെയും മര്‍ദ്ദിച്ച് കുറ്റം ഏല്‍പ്പിക്കുക എന്നതാണ് പോലീസിന്റെ ലക്ഷ്യം എന്ന് അവര്‍ പിന്നീടുമനസ്സിലാക്കുന്നു. എന്നാല്‍ ചെയ്യാത്ത കുറ്റം ഏല്‍ക്കാന്‍ തങ്ങള്‍ തയ്യാറല്ല എന്ന് പാണ്ടി തീര്‍ത്തുപറയുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിലൂടെ സംവിധായകന്‍ പ്രേക്ഷകനുമുന്നില്‍ അവതരിപ്പിക്കുന്നത്.
ആദ്യപകുതിയില്‍ ശാരീരികപീഡനമുറകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചുപോകുന്ന മറ്റൊരു സാധാരണസിനിമമാത്രമാണോ ഇതെന്ന് സംശയം തോന്നിയെങ്കിലും ആദ്യപകുതിയുടെ അവസാനത്തോടെ കഥയില്‍ ഒരു വഴിത്തിരിവ് ഉണ്ടാവുന്നു. നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥിതിയുടെ ഒരു നേര്‍ക്കാഴ്ചയാവുകയാണ് ചിത്രം പിന്നീട്. ഒരുനിമിഷംപോലും പ്രേക്ഷകനെ ബോറടിപ്പിക്കാതെ ആദ്യാവസാനം പിടിച്ചിരുത്തുന്നുണ്ട് ചിത്രം. വളരെ സത്യസന്ധവും മികച്ചതുമായൊരു ending ചിത്രത്തിനുണ്ട്. ഇന്നത്തെ സമൂഹത്തില്‍ ആരാണ് സുരക്ഷിതര്‍ എന്ന ചോദ്യം പ്രേക്ഷകമനസ്സുകളില്‍ അവസാനിപ്പിക്കുന്നുണ്ട് ചിത്രത്തിന്റെ ending. കലര്‍പ്പില്ലാത്ത ആഖ്യാനശൈലി ചിത്രത്തിന്റെ വലിയൊരു മുതല്‍ക്കൂട്ടാണ്. വളരെ സ്വാഭാവികമായ, raw ആയ പ്രകടനങ്ങളും ചിത്രത്തിന്റെ മാറ്റുകൂട്ടി. അട്ടക്കത്തി ദിനേഷ്, സമുദ്രക്കനി തുടങ്ങിയവരുടെ പ്രകടനങ്ങള്‍ എടുത്തുപറയേണ്ടവയാണ്. ചെറിയവേഷങ്ങള്‍ ചെയ്ത നടീനടന്മാര്‍പോലും തങ്ങളുടെ പ്രകടനത്താല്‍ പ്രേക്ഷകനെ വിസ്മയിപ്പിക്കുന്നു. ക്രൂരമായ ചില ഹാസ്യരംഗങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഗാനങ്ങളില്ലാത്ത ചിത്രത്തില്‍ പശ്ചാത്തലസംഗീതം സാമാന്യം നിലവാരം പുലര്‍ത്തിയെങ്കിലും ചിലയിടങ്ങളിലെങ്കിലും പഴയ തമിഴ് ചിത്രങ്ങളെ ഓര്‍മ്മിപ്പിച്ചു. മറ്റുസാങ്കേതികമേഖലകളില്‍, പ്രത്യേകിച്ച് ചിത്രസംയോജനത്തിലും വര്‍ണ്ണസന്നിവേശത്തിലും മറ്റും ചിത്രം ഉയര്‍ന്ന നിലവാരം പുലര്‍ത്തി.
ക്രൂരമാംവിധം സ്വാഭാവികമായ മികച്ചൊരു സോഷ്യല്‍ ത്രില്ലറാണ് വിസാരണൈ. വെട്രിമാരന്‍ എന്ന സംവിധായകന്റെ കഴിവ് ഒരിക്കല്‍ക്കൂടി എടുത്തുകാട്ടുന്ന ഒന്ന്. തീര്‍ച്ചയായും കാണാന്‍ ശ്രമിക്കുക.

Sunday, February 7, 2016

People Places Things Movie Review

പീപ്പിള്‍ പ്ലേസസ് തിങ്ങ്സ്‌ (People Places Things, 2015, English)
ചിലചിത്രങ്ങളുടെ പേര് കേള്‍ക്കുമ്പോള്‍ത്തന്നെ നമുക്ക് ആ ചിത്രം കാണാന്‍ തോന്നും. അങ്ങനെ കണ്ടൊരു ചിത്രമാണിത്. ജെയിംസ് സി. സ്ട്രൗസ് സംവിധാനം ചെയ്ത് ജെമൈന്‍ ക്ലെമന്റ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് പീപ്പിള്‍ പ്ലേസസ് തിങ്ങ്സ്‌. റെജീന ഹാള്‍, സ്റ്റെഫാനി അലീന്‍, ജെസിക വില്യംസ് തുടങ്ങിയവര്‍ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സാന്ദര്‍ഭികഹാസ്യത്തില്‍ അധിഷ്ഠിതമായ ഒന്നാണ്. തന്റെ ഭാര്യ പിരിഞ്ഞുപോയശേഷം ഒരാള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
തന്റെ മക്കളുടെ അഞ്ചാംപിറന്നാളിന്റെ അന്ന് തന്റെ ഭാര്യ മറ്റൊരാളുമായി ബന്ധത്തിലാണെന്ന് വില്‍ മനസ്സിലാക്കുന്നു. വില്ലിനെ ഉപേക്ഷിച്ച് പുതിയ സുഹൃത്തിനൊപ്പം പോകുന്ന വില്ലിന്റെ ഭാര്യ ചാര്‍ലി അവര്‍ക്കൊപ്പം അവരുടെ മക്കളെയും കൊണ്ടുപോവുന്നു. തന്റെ ജോലിയും ഒഴിവുസമയങ്ങളിലുള്ള ഗ്രാഫിക് നോവല്‍ രചനയുമായി മുന്നോട്ടുപോവുന്ന വില്ലിന്റെയടുത്ത് ഒരുദിവസം ചാര്‍ലി തന്റെ മക്കളെ ഏല്‍പ്പിക്കുന്നു. പൊതുവേ അലസജീവിതം നയിക്കുന്ന വില്ലിന് മക്കളെ ഒറ്റയ്ക്കുനോക്കാനുള്ള പ്രാപ്തി വേണ്ടുവോളം ഇല്ലതാനും. അങ്ങനെ രസകരമായ സംഭവങ്ങളിലൂടെ ചിത്രം മുന്നോട്ടുപോവുന്നു. വളരെ സാധാരണയായ ജീവിതങ്ങള്‍തന്നെയാണ് നമുക്ക് ചിത്രത്തിലുടനീളം കാണാന്‍ സാധിക്കുന്നത് എന്നതിനാല്‍ എല്ലാത്തിനെയും മാറ്റിമറിക്കുന്ന ഒരു ക്ലൈമാക്സ് അല്ല ചിത്രത്തിന്, മറിച്ച് ചെറിയ ശുഭപ്രതീക്ഷ പ്രേക്ഷകമനസ്സുകളില്‍ ഉളവാക്കുന്നവിധത്തിലുള്ള ചെറിയൊരു വഴിത്തിരിവിലൂടെയാണ് ചിത്രം അവസാനിക്കുന്നത്. ഒന്നരമണിക്കൂറില്‍ താഴെമാത്രം ദൈര്‍ഘ്യമുള്ള ചിത്രം ഒട്ടും ബോറടിപ്പിക്കാതെ കടന്നുപോവുന്നുണ്ട്. ആത്മാര്‍ഥമായ പ്രകടനങ്ങളും ജീവിതത്തോടുചേര്‍ന്നുനില്‍ക്കുന്ന രസകരമായ സംഭാഷണശകലങ്ങളും ചിത്രത്തിന്റെ മാറ്റുകൂട്ടി. ഏറെ ചിരിപ്പിക്കുന്ന പല കഥാസന്ദര്‍ഭങ്ങളും ചിത്രത്തിലുണ്ട്.
ആദ്യാവസാനം ഒരു ചെറുപുഞ്ചിരിയോടെ കാണാവുന്ന ഒരു കൊച്ചുചിത്രം, അതാണ്‌ പീപ്പിള്‍ പ്ലേസസ് തിങ്ങ്സ്‌. കാണാന്‍ ശ്രമിക്കുക.

Natsamrat Movie Review

നടസമ്രാട്ട് (Natsamrat, 2016, Marathi)
മഹേഷ്‌ മഞ്ജരേക്കര്‍ സംവിധാനം ചെയ്ത് നാനാ പടേക്കര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച പുതിയ മറാത്തി ചിത്രമാണ് നടസമ്രാട്ട്. ഒരു നാടകനടന്റെ വിരമിച്ചതിനുശേഷമുള്ള ജീവിതകഥ പറയുന്ന ചിത്രത്തില്‍ നാനാ പടേക്കറിനൊപ്പം സംവിധായകന്റെ ഭാര്യയായ മേധാ മഞ്ജരേക്കര്‍, വിക്രം ഗോഖലെ, മൃണ്‍മയി ദേശ്പാണ്ഡേ തുടങ്ങിയവര്‍ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് താര്യാഞ്ചെ ബൈട് എന്നചിത്രത്തിന്റെ സംവിധായകനായ കിരണ്‍ യദ്ന്യോപവിട്, വാസിര്‍, ശൈത്താന്‍ തുടങ്ങിയ ചിത്രങ്ങളുടെ രചയിതാക്കളില്‍ ഒരാളായ അഭിജിത്ത് ദേശ്പാണ്ഡേ എന്നിവര്‍ ചേര്‍ന്നാണ്. 1970ല്‍ അരങ്ങേറപ്പെട്ട ഇതേപേരിലുള്ള കുസുമാഗ്രജിന്റെ നാടകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.
ഗണ്‍പത് രാമചന്ദ്ര ബെല്‍വാല്‍ക്കാര്‍ എന്ന നാടകനടന്‍ തന്റെ വേദിയിലെ പ്രകടനംകൊണ്ട് നടസമ്രാട്ട് എന്ന പട്ടം നേടിയ ആളാണ്‌. പ്രായമായപ്പോള്‍ തന്റെ അഭിനയജീവിതം മതിയാക്കി ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ജീവിക്കാന്‍ അദ്ദേഹം തീരുമാനിക്കുന്നു. എന്നാല്‍ ഉള്ളില്‍ നിറഞ്ഞ കലയാല്‍ അദ്ദേഹത്തെ വിടാതെപിടികൂടിയ അദ്ദേഹത്തിന്റെ eccentric ആയ ജീവിതശൈലികള്‍ മൂലം അതത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. പിന്നീട് നമ്മള്‍ പ്രതീക്ഷിക്കുന്നരീതിയില്‍ത്തന്നെയാണ് കാര്യങ്ങള്‍ പോവുന്നത്. മകന്റെ ഭാര്യയുമായുള്ള വഴക്കും അവരുടെ വീട്ടില്‍നിന്ന് മാറി മകളുടെ കൂടെ താമസിക്കാന്‍ ചെല്ലുന്നതും പിന്നീട് അവിടെയും പ്രശ്നങ്ങള്‍ ഉണ്ടാവുന്നതും, അങ്ങനെ പലപ്പോഴായി കണ്ടുമറന്ന സംഭവങ്ങളുടെ ഒരു സീരീസ്. ഒടുവില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതുപോലുള്ള ഒരു അവസാനവും. എന്നാല്‍ ഇത്തരത്തിലുള്ളൊരു സാധാരണകഥയാണെങ്കില്‍ക്കൂടി മറ്റുപലകാര്യങ്ങളാല്‍ ആ കുറവ് നികത്താന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. മികച്ച കഥാസന്ദര്‍ഭങ്ങളും ഒട്ടും ബോറടിപ്പിക്കാത്ത ആഖ്യാനശൈലിയും ചിത്രത്തെ ആസ്വദനീയമാക്കി. പ്രത്യേകിച്ചും ആദ്യപകുതിയില്‍ മനസ്സിനെ സ്പര്‍ശിക്കുന്ന ഏറെ രംഗങ്ങള്‍ ഉണ്ടായിരുന്നു. എന്താണ് സംഭവിക്കാന്‍ പോവുന്നതെന്ന് മുന്‍പുതന്നെ വ്യക്തമായി അറിയാമെങ്കില്‍ക്കൂടി സംഭാഷണങ്ങളുടെ മികവുമൂലം ഏറെ ഹൃദയസ്പര്‍ശിയായിത്തീരുന്നുണ്ട് ആ രംഗങ്ങളൊക്കെ.
ഇതൊന്നുമല്ല എന്നാല്‍ ചിത്രത്തിന്റെ ഏറ്റവും വലിയ highlight, മറിച്ച് ഗണ്‍പത്റാവുവായി നിറഞ്ഞാടിയ നാനാ പടേക്കര്‍തന്നെയാണ്. എഴുന്നേറ്റുനിന്ന് കയ്യടിക്കാന്‍ തോന്നുന്നവിധത്തിലുള്ള പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. ദേശീയ അവാര്‍ഡുകളില്‍ മികച്ചനടന്മാരുടെ ലിസ്റ്റില്‍ ഇദ്ദേഹവും മുന്‍പന്തിയില്‍ ഉണ്ടാകുമെന്നത് നിസംശയം പറയാവുന്ന കാര്യമാണ്. അല്പം eccentric ആയ കഥാപാത്രത്തെ അത്യന്തം പൂര്‍ണ്ണതയോടെ അദ്ദേഹം അവതരിപ്പിച്ചു, പറയാന്‍ വാക്കുകളില്ല, കണ്ടുതന്നെ അനുഭവിക്കുക. ഇതിലും നന്നായി ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റൊരാള്‍ക്ക് സാധിക്കുമോ എന്ന് സംശയമാണ്. കമലഹാസന് ഒരുപക്ഷേ തന്റെ താരപരിവേഷം പൂര്‍ണ്ണമായും അഴിച്ചുവെച്ചാല്‍ പറ്റുമായിരിക്കും, ഇതിനോടുകിടപിടിയ്ക്കുന്ന രീതിയില്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍. ഗണ്‍പത്റാവുവിന്റെ സുഹൃത്തായ റാംഭാവുവായി വിക്രം ഗോഖലെയും, ഭാര്യയായി മേധാ മഞ്ജരേക്കറും വിസ്മയിപ്പിച്ചു. ചില ഹിന്ദി സിനിമകളില്‍ കമ്മീഷണറുടെയും മന്ത്രിയുടെയും ഒക്കെ വേഷം ചെയ്യുന്ന വിക്രം ഗോഖലെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു ഈ വേഷത്തില്‍. അതുപോലെ മേധാ മഞ്ജരേക്കര്‍. ആകെ വളരെക്കുറച്ചുസിനിമകളേ ഇവര്‍ ചെയ്തിട്ടുള്ളൂ എന്നാണ് ഇന്റര്‍നെറ്റില്‍നിന്ന് അറിയാന്‍ സാധിച്ചത്. കൂടുതല്‍ അവസരങ്ങള്‍ ഇവര്‍ക്ക് ലഭിക്കട്ടെ. മറ്റുവേഷങ്ങള്‍ ചെയ്ത നടീനടന്മാരും തങ്ങളുടെ ജോലി ഭംഗിയാക്കി. എബ്രഹാം ആന്‍ഡ്‌ ലിങ്കന്‍ എന്ന പ്രമോദ് പപ്പന്‍ ക്ലാസ്സിക്കിലെ നായികമാരില്‍ ഒരാളായ നേഹാ പെണ്ട്സേ ഈ ചിത്രത്തില്‍ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രത്തിന്റെ കലാസംവിധാനം മികവുറ്റതായിരുന്നു. എണ്‍പതുകളിലെ ഭാരതം നല്ലരീതിയില്‍ പുനര്‍സൃഷ്ടിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. ഗാനങ്ങളും പശ്ചാത്തലസംഗീതവും മികച്ചുനിന്നു.
ആദ്യാവസാനം ഒരു നാനാ പടേക്കര്‍ ഷോ, അതാണ്‌ ഈ ചിത്രം. ഓരോ കലാസ്നേഹിയും കണ്ടിരിക്കേണ്ട ഒന്ന് എന്നൊക്കെ പറയാം. കാണാന്‍ ശ്രമിക്കുക.

Gour Hari Dastaan Movie Review

ഗൗര്‍ ഹരി ദാസ്താന്‍ (Gour Hari Dastaan, 2015, Hindi)
ഗൗര്‍ ഹരിദാസ് എന്ന സ്വാതന്ത്ര്യസമരസേനാനിയുടെ ജീവിതത്തെ ആസ്പദമാക്കി അനന്ത് മഹാദേവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗൗര്‍ ഹരി ദാസ്താന്‍. അനന്ത് മഹാദേവനും പ്രശസ്തസാഹിത്യകാരനായ സി.പി.സുരേന്ദ്രനും ചേര്‍ന്ന് ചിത്രത്തിന്റെ രചനനിര്‍വഹിച്ചു. വിനയ് പാഠക് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ രണ്‍വീര്‍ ഷോരെ, കൊങ്കണ സെന്‍ ശര്‍മ, തനിഷ്ഠ ചാറ്റര്‍ജി തുടങ്ങിയവര്‍ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അവസാനവര്‍ഷങ്ങളില്‍ വാനരസേനയില്‍ പ്രവര്‍ത്തിച്ച ഒരു കുട്ടിയ്ക്ക് അയാള്‍ വളര്‍ന്നുവലുതായശേഷം നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളെക്കുറിച്ചാണ് ചിത്രം പറയുന്നത്.
താന്‍ സ്വാതന്ത്ര്യസമരസേനാനി ആണെന്ന് തെളിയിക്കാന്‍ മതിയായ രേഖകള്‍ ഇല്ലെന്നതിനാല്‍ ആ പേര് നിഷേധിക്കപ്പെട്ടവനാണ് ഗൗര്‍ ഹരിദാസ്‌. കുട്ടിക്കാലത്ത് വാനരസേനയില്‍ പ്രവര്‍ത്തിക്കുകയും തൊണ്ണൂറുദിവസത്തോളം ഒറീസ്സയിലെ ഒരു ജയിലില്‍ കിടക്കുകയും ചെയ്ത അദ്ദേഹത്തിന്റെ കയ്യില്‍ ആകെയുള്ളത് ജയിലില്‍ കിടന്ന രേഖകളും വീര്യംചോരാത്ത ഓര്‍മ്മകളും മാത്രമാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം മുംബൈയിലേക്ക് താമസംമാറിയ അദ്ദേഹം പിന്നീട് സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന താമ്രപത്രത്തിനായി അപേക്ഷിച്ചെങ്കിലും മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ ആ അപേക്ഷ ഉദ്യോഗസ്ഥര്‍ നിരസിക്കുന്നു. അത് ലഭിക്കാനായുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങളും മറ്റുമാണ് ചിത്രം പറയുന്നത്. ഏറെ വര്‍ഷങ്ങളുടെ പരിശ്രമങ്ങള്‍ക്കൊടുവില്‍ തന്റെ എണ്‍പത്തിനാലാംവയസ്സിലാണ് അദ്ദേഹത്തിന് തന്റെ അവകാശം പതിച്ചുനല്‍കപ്പെടുന്നത്. വേണ്ടസമയത്ത് ലഭിക്കാത്ത ഒന്നിന് പിന്നീട് എന്തുവിലയാണുള്ളത് എന്നചോദ്യം ചിത്രം മുന്നോട്ടുവെയ്ക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യയും ഇപ്പോഴത്തെ ഇന്ത്യയും തമ്മിലുള്ള വളരെ അര്‍ത്ഥവത്തായ താരതമ്യവും ചിത്രത്തില്‍ കാണാം. മികച്ച പല രംഗങ്ങള്‍കൊണ്ടും സമ്പുഷ്ടമാണെങ്കിലും ചിത്രം വളരെ മെല്ലെ മുന്നോട്ടുനീങ്ങുന്ന ഒന്നാണ്. എങ്കിലും ക്ഷമിച്ചിരുന്നുകണ്ടാല്‍ മികച്ചൊരു അനുഭവംതന്നെയാണ് ഗൗര്‍ ഹരി ദാസ്താന്‍.
വിനയ് പാഠക് എന്നനടന്റെ കരിയറിലെതന്നെ മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു ഈ ചിത്രത്തിലെ ഗൗര്‍ ഹരിദാസ്. ആ കഥാപാത്രത്തിന് വിവിധ കാലാന്തരങ്ങളില്‍ വരുന്ന മാറ്റങ്ങളും ഓരോ ചെറിയ സ്വഭാവവൈശിഷ്യങ്ങളും മറ്റും അദ്ദേഹം ഗംഭീരമാക്കി. ശരിക്കും ചിത്രത്തെ തോളിലേറ്റി എന്നൊക്കെ പറയാവുന്ന പ്രകടനം. ഇത്തവണത്തെ ദേശീയ അവാര്‍ഡുകളില്‍ മികച്ചനടന്റെ സ്ഥാനത്തേയ്ക്കുള്ള ലിസ്റ്റില്‍ മുന്‍പന്തിയില്‍ ഇദ്ദേഹവും ഉണ്ടാകും എന്നുറപ്പാണ്. ചിത്രം കഴിഞ്ഞാലും ഗൗര്‍ ഹരിദാസ് പ്രേക്ഷകമനസ്സുകളില്‍ തങ്ങിനില്‍ക്കുന്നവിധത്തിലുള്ള കറയറ്റ പ്രകടനം. അദ്ദേഹത്തിന്റെ പ്രകടനത്തിനുമുന്‍പില്‍ നിഴലായി ഒതുങ്ങാനായിരുന്നു മറ്റുനടീനടന്മാരുടെ യോഗം എങ്കിലും കൊങ്കണ സെന്‍ ശര്‍മ ഗൗര്‍ ഹരിദാസിന്റെ പത്നിയുടെ വേഷം മികവുറ്റതാക്കി. മറ്റുള്ളവരും തങ്ങളുടെ വേഷങ്ങള്‍ മികച്ചതാക്കി. വിക്കിപീഡിയയില്‍ വേറെയും കുറേപ്പേര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചു എന്ന് കണ്ടെങ്കിലും അവരില്‍ പലരെയും ചിത്രത്തില്‍ കാണാന്‍ സാധിച്ചില്ല. ഒരുപക്ഷേ ദൈര്‍ഘ്യം എറിയതുമൂലം കട്ട്‌ ചെയ്തതാവാം. ഒരിക്കലും ഒരു പോസിറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധ്യതയില്ലെന്ന് മറ്റുചിത്രങ്ങള്‍ കണ്ടപ്പോള്‍ തോന്നിയ ഭരത് ദഭോല്‍ക്കര്‍ എന്ന നടന്‍ ഇതില്‍ ചെറുതെങ്കിലും നല്ലൊരു വേഷം അവതരിപ്പിച്ചത് കൗതുകമുണര്‍ത്തി. മറ്റുസാങ്കേതികമേഖലകളില്‍ ചിത്രം നല്ല നിലവാരം പുലര്‍ത്തി. സി.പി. സുരേന്ദ്രന്റെ ഡയലോഗുകള്‍ മികച്ചുനിന്നു. അവസാനത്തെ ക്രെഡിറ്റ്‌സിന്റെ സമയത്ത് കേള്‍ക്കാവുന്ന എല്‍.സുബ്രഹ്മണ്യം ചിട്ടപ്പെടുത്തിയ ഗാനവും നന്നായിരുന്നു.
പ്രതിപാദിക്കുന്ന വിഷയംകൊണ്ടും ശക്തമായ പ്രകടനങ്ങള്‍കൊണ്ടും കണ്ടിരിക്കേണ്ട മികച്ചൊരു ചലച്ചിത്രാനുഭവമാണ് ഗൗര്‍ ഹരി ദാസ്താന്‍. കാണാന്‍ ശ്രമിക്കുക.

Friday, February 5, 2016

Sanam Teri Kasam Movie Review

സനം തേരി കസം (Sanam Teri Kasam, 2016, Hindi)
രാധികാ റാവു, വിനയ് സപ്രു ദ്വയം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് സനം തേരി കസം. ഇതേ പേരില്‍ ബോളിവുഡില്‍ നിര്‍മ്മിക്കപ്പെട്ട മൂന്നാമത്തെ ചിത്രമാണിത്. തെലുങ്ക് നടനായ ഹര്‍ഷവര്‍ദ്ധന്‍ റാണെ, പാകിസ്ഥാനി അഭിനേത്രി മാവ്ര ഹുസൈന്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഹിമേഷ് റേഷമ്മിയ ആണ്. തന്റെ looksനെപ്പറ്റി അപകര്‍ഷതയുള്ള ഒരു പെണ്‍കുട്ടിയുടെയും വീട്ടുകാരില്‍നിന്നകന്നുജീവിക്കുന്ന ഒരു ചെറുപ്പക്കാരന്റെയും കഥയാണ് ചിത്രം പറയുന്നത്.
മുംബൈയില്‍ ജീവിക്കുന്ന ഒരു തെലുങ്ക് ബ്രാഹ്മണകുടുംബത്തിലെ അംഗമാണ് സരസ്വതി അഥവാ സരു. അച്ഛനമ്മമാരുടെയും ഇളയസഹോദരിയുടെയും കൂടെ ജീവിക്കുന്ന സരുവിനെ താന്‍ സുന്ദരിയല്ല എന്ന അപകര്‍ഷത വേട്ടയാടുന്നു. സരുവിന് വിവാഹമാലോചിക്കുന്ന ചെറുപ്പക്കാരെല്ലാംതന്നെ വിവാഹത്തില്‍നിന്ന് പിന്മാറുന്നതിനാല്‍ സരുവിന്റെ വിവാഹം നടക്കാതിരിക്കുകയും അതുമൂലമുള്ള കുറ്റപ്പെടുത്തലുകള്‍ സരുവിനെ വേട്ടയാടുകയും ചെയ്യുന്നു. അങ്ങനെയിരിക്കെ അപ്രതീക്ഷിതമായ ചില സംഭവപരമ്പരകള്‍ക്കുശേഷം സരുവും കുടുംബവും താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിലെ മറ്റൊരു ഫ്ലോറില്‍ താമസിക്കുന്ന ഇന്ദര്‍ എന്ന ചെറുപ്പക്കാരന്‍ സരുവിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോവുന്നത്.
ചിത്രത്തിന്റെ കഥ അധികം കേട്ടുപഴകിയതല്ലെങ്കിലും കുറച്ച് outdated ആയിത്തോന്നി. ഈ പോരായ്മയെ ഒരുവിധമൊക്കെ മറയ്ക്കാന്‍ ബോറടിപ്പിക്കാതെ മുന്നോട്ടുപോവുന്നവിധത്തിലുള്ള കഥാസന്ദര്‍ഭങ്ങള്‍ക്കും ചിത്രത്തോടുചേര്‍ന്നുനില്‍ക്കുന്ന ഗാനങ്ങള്‍ക്കും സാധിച്ചു. എങ്കിലും അവസാനത്തെ അരമണിക്കൂര്‍ പ്രേക്ഷകന്റെ ക്ഷമപരീക്ഷിക്കുന്നതായിരുന്നു. ആ രംഗങ്ങളൊക്കെ ഏറെ വലിച്ചുനീട്ടപ്പെട്ടപോലെത്തോന്നി. ഇക്കാരണത്താല്‍ത്തന്നെ അതുവരെ ചിത്രം കാണുമ്പോള്‍ ഉണ്ടായ ഒരു സംതൃപ്തിയോടെ ചിത്രം കണ്ടുതീര്‍ക്കാന്‍ പ്രേക്ഷകന് സാധിക്കുമോ എന്ന് സംശയമാണ്. Emotional scenes ഒന്ന് tone down ചെയ്തിരുന്നെങ്കില്‍ കുറച്ചുകൂടെ impact പ്രേക്ഷകമനസ്സുകളില്‍ ഉണ്ടാക്കാന്‍ ചിത്രത്തിന് സാധിച്ചേനെ.
സരുവായി വേഷമിട്ട മാവ്ര ഹുസൈന്‍ എന്ന നടിയുടെ മികച്ചപ്രകടനംതന്നെയാണ് ചിത്രത്തിന്റെ highlightsല്‍ ഒന്ന്. വളരെ മികച്ചപ്രകടനമായിരുന്നു അവരുടേത്. വളരെ വിശ്വസനീയമായൊരു makeoverഉം അവര്‍ നല്ലരീതിയില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ അവര്‍ക്ക് ലഭിക്കും എന്ന് പ്രതീക്ഷിക്കാം. നായകനായ ഇന്ദറിനെ അവതരിപ്പിച്ച ഹര്‍ഷവര്‍ദ്ധന്‍ റാണെയും തന്റെ വേഷം മോശമാക്കിയില്ല. മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ച മനീഷ് ചൗധരി, മുരളി ശര്‍മ, പ്യുമൊരി മേഹ്ത തുടങ്ങിയവരും തങ്ങളുടെ ജോലി വൃത്തിയായി ചെയ്തു. വിജയ്‌ രാസിന്റെ നല്ലൊരു അതിഥിവേഷവും മികച്ചുനിന്നു. കഥാസന്ദര്‍ഭങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന മികച്ച ഗാനങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. പശ്ചാത്തലസംഗീതവും മികവുപുലര്‍ത്തി. Editing കുറച്ചുകൂടെ ക്രിസ്പ് ആക്കാമായിരുന്നു എന്നാണെന്റെ അഭിപ്രായം.
അവസാനത്തെ അരമണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ദുഃഖഭരിതരംഗങ്ങള്‍ സഹിക്കാനാവുമെങ്കില്‍ മടിക്കാതെ കാണാവുന്ന ഒരു ചിത്രംതന്നെയാണ് സനം തേരി കസം. പ്രേക്ഷകന്റെ സാമാന്യബോധത്തെ ചോദ്യം ചെയ്യാത്ത, ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒന്ന്‍. കാണാന്‍ ശ്രമിക്കാം.

Tuesday, February 2, 2016

Jhankaar Beats Movie Review

ഝന്‍കാര്‍ ബീറ്റ്സ് (Jhankaar Beats, 2003, Hindi)
കഹാനി, അഹല്യ (ഷോര്‍ട്ട് ഫിലിം) തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ സുജോയ് ഘോഷ് സംവിധാനം ചെയ്ത ആദ്യചിത്രമായിരുന്നു ഝന്‍കാര്‍ ബീറ്റ്സ്. സഞ്ജയ്‌ സൂരി, ജൂഹി ചൗള, രാഹുല്‍ ബോസ്, ശയാന്‍ മുന്‍ഷി, റിങ്കി ഖന്ന, റിയാ സെന്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രം സംഗീതത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒന്നായിരുന്നു.
ആര്‍ഡി ബര്‍മ്മന്റെ ആരാധകരായ രണ്ട് ചെറുപ്പക്കാരാണ് ദീപും ഋഷിയും. ഒരു പരസ്യഏജന്‍സിയില്‍ ജോലിചെയ്യുന്ന അവരുടെ സ്വപ്നമാണ് 'ഝന്‍കാര്‍ ബീറ്റ്സ്' എന്ന പോപ്‌ മ്യൂസിക്‌ മത്സരത്തില്‍ വിജയികളാവുക എന്നത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും പരാജയപ്പെട്ടെങ്കിലും ഈ വര്‍ഷവും ആ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ദീപും ഋഷിയും. മത്സരത്തിനായുള്ള ഇവരുടെ തയ്യാറെടുപ്പുകളും അതിനിടയില്‍ അവര്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കുറെയൊക്കെ പ്രവചനീയമായരീതിയില്‍ത്തന്നെയാണ് ചിത്രം മുന്നോട്ടുപോവുന്നതെങ്കിലും ഒരിടത്തും ബോറടിപ്പിക്കാതെ ചിത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന് സാധിച്ചു. ഒപ്പം പ്രധാനനടീനടന്മാരുടെ charming and energetic performances ചിത്രത്തിന് ഗുണംചെയ്തു. അധികവും ഓഫ്ബീറ്റ് ചിത്രങ്ങളില്‍ വേഷമിടാറുള്ള രാഹുല്‍ ബോസിന്റെ മികച്ചൊരു പ്രകടനമായിരുന്നു ചിത്രത്തില്‍. അതുപോലെത്തന്നെ ജൂഹി ചൗള, സഞ്ജയ്‌ സൂരി തുടങ്ങിയവരും തങ്ങളുടെ വേഷങ്ങള്‍ മനോഹരമാക്കി.
ആര്‍ഡി ബര്‍മ്മന് ഒരു സമര്‍പ്പണം എന്നരീതിയിലാണ് ചിത്രം പുറത്തിറക്കിയത്. വിശാല്‍ ശേഖര്‍ ദ്വയം ഈണംനല്‍കിയ മികച്ച ഒരുപിടി ഗാനങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. കെ.കെ ആലപിച്ച 'തൂ ആഷിക്വി ഹേ' എന്ന ഗാനം ഇന്നും പ്രേക്ഷകര്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒന്നാണ്.
നിരുപദ്രവകരമായ നര്‍മശകലങ്ങള്‍കൊണ്ടും പ്രധാനനടീനടന്മാരുടെ ഊര്‍ജസ്വലമായ പ്രകടനങ്ങള്‍കൊണ്ടും അതിലൊക്കെ ഉപരി മികവുറ്റ ഗാനങ്ങള്‍ കൊണ്ടും നല്ലരീതിയില്‍ ആസ്വദിക്കാവുന്ന ഒരു ചിത്രമാണ് ഝന്‍കാര്‍ ബീറ്റ്സ്. കാണാന്‍ ശ്രമിക്കാം.

Barah Aana Movie Review

ബാരഹ് അണ (Barah Aana, 2009, Hindi)
രാജാ കൃഷ്ണമേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് ബാരഹ് അണ അഥവാ പന്ത്രണ്ടണ. നസിറുദ്ദീന്‍ ഷാ, വിജയ്‌ രാസ്, അര്‍ജുന്‍ മാഥുര്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ബ്ലാക്ക്‌ കോമഡി വിഭാഗത്തില്‍ പെടുത്താവുന്ന ഒന്നാണ്.
മുംബൈയില്‍ ഒരു മുറിയില്‍ വാടകയ്ക്ക് താമസിക്കുന്ന മൂന്നുപേരുടെ ജീവിതങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോവുന്നത്. ഒരു ഡ്രൈവര്‍ ആയി ജോലിചെയ്യുന്ന ശുക്ല (നസിറുദ്ദീന്‍ ഷാ), ഒരു ഫ്ലാറ്റിലെ സെക്യൂരിറ്റിയായ യാദവ് (വിജയ്‌ രാസ്), ഒരു കഫേയിലെ വെയ്റ്റര്‍ ആയ അമന്‍ (അര്‍ജുന്‍ മാഥുര്‍) എന്നിവര്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാനായി ഭാഗ്യംതേടി മുംബൈയില്‍ വന്നവരാണ്. പ്രശ്നങ്ങളും ബുദ്ധിമുട്ടുകളുമായി മുന്നോട്ടുപോവുന്ന അവരുടെ ജീവിതങ്ങളില്‍ ഒരുനാള്‍ വലിയൊരു വഴിത്തിരിവുണ്ടാകുന്നു, ഒരു പ്രത്യേകസാഹചര്യത്തില്‍ അവര്‍ക്ക് Kidnappers ആകേണ്ടിവരുന്നു. അതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തിലൂടെ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്.
Cinematic liberty എന്നപേരുപറഞ്ഞ് രംഗങ്ങളെ കഴിവതും ചലച്ചിത്രവല്‍ക്കരിക്കാതെ വളരെ സ്വാഭാവികമായാണ് ചിത്രം മുന്നോട്ടുപോവുന്നത്.. നടീനടന്മാരുടെ അത്യന്തം natural ആയ പ്രകടനങ്ങള്‍കൂടി ആയപ്പോള്‍ ഒരു സിനിമയാണ് കാണുന്നതെന്ന തോന്നല്‍പോലും ഇല്ലാതാകുന്നു. ഇതുകൊണ്ടൊക്കെത്തന്നെയാകാം ശുക്ലയെ അപമാനിക്കുന്ന മുതലാളിയുടെ ഭാര്യയോട് നമുക്ക് വെറുപ്പ് തോന്നുകയും, യാദവിന്റെ ദുഃഖം നമ്മുടെകൂടെ ദുഃഖമായി തോന്നുകയും ഒക്കെ ചെയ്തത്. ഈ ചിത്രത്തിന്റെ ടൈറ്റില്‍കൊണ്ട് സംവിധായകന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് ആദ്യം മനസ്സിലായില്ലെങ്കിലും ചിത്രത്തിലെ അവസാനത്തെ ഡയലോഗ് അതിനുള്ള ഉത്തരമാവുന്നു.
ഒരു shoestring budgetലാണ് ചിത്രീകരിക്കപ്പെട്ടതെങ്കിലും ബജറ്റിന്റെ കുറവ് ചിത്രത്തിന്റെ നിലവാരത്തെ ബാധിക്കാതിരിക്കാനുള്ള ശ്രമത്തില്‍ സംവിധായകനും സംഘവും വിജയം കണ്ടു. സാങ്കേതികവിഭാഗങ്ങളിലെല്ലാംതന്നെ ചിത്രം മോശമല്ലാത്ത നിലവാരം പുലര്‍ത്തി.
സംവിധായകന്റെ ഇതിനുശേഷമുള്ള ചിത്രമായ എയര്‍ലിഫ്റ്റ്‌ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുമ്പോള്‍ അദ്ദേഹത്തിന്റെ മികച്ച മറ്റൊരു സൃഷ്ടിയായ ബാരഹ് അണയും കാണാന്‍ ശ്രമിക്കുക. വളരെയേറെ ആസ്വദനീയമായ ഈ കൊച്ചുചിത്രം നിങ്ങളെ നിരാശപ്പെടുത്തില്ല.

Zed Plus Movie Review

സെഡ് പ്ലസ്‌ (Zed Plus, 2014, Hindi)
വെള്ളാപ്പള്ളിയ്ക്ക് Y ലെവല്‍ സെക്യൂരിറ്റി ലഭിച്ച ഈ വേളയില്‍ യാദൃശ്ചികമായാവാം ഈ ചിത്രം കാണാന്‍ ഇടയായത്. ദൂരദര്‍ശനില്‍ ചാണക്യന്‍ എന്ന സീരീസിലൂടെ പ്രേക്ഷകമനസ്സില്‍ ഇടംനേടിയ ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്ത ചിത്രമാണ് സെഡ് പ്ലസ്‌. അദ്ദേഹത്തിന്റെ മറ്റുചിത്രങ്ങളെപ്പോലെ ഇതും ഒരു political satire ആണ്. ആദില്‍ ഹുസൈന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ മുകേഷ് തിവാരി, മോണാ സിംഗ്, സഞ്ജയ്‌ മിശ്ര, കുല്‍ഭൂഷന്‍ ഖര്‍ബന്ദ തുടങ്ങിയവര്‍ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചു.
അസ്ലം ഒരു പഞ്ചര്‍ഷോപ്പ് നടത്തുന്ന ആളാണ്‌. തന്റെ കടയില്‍നിന്നുള്ള തുച്ഛമായ വരുമാനത്താല്‍ കുടുംബം മുന്നോട്ടുകൊണ്ടുപോവാന്‍ കഷ്ടപ്പെടുന്ന അസ്ലം അയല്‍ക്കാരനായ ഹബീബുമായി ഒരു സ്ത്രീയുടെ പേരില്‍ ശത്രുതയിലാണ്. അങ്ങനെയിരിക്കെ ഗ്രാമത്തിലെ ദര്‍ഗയിലേക്ക് പ്രധാനമന്ത്രി സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയും ആ സന്ദര്‍ശനസമയത്ത് ദര്‍ഗയുടെ ഉത്തരവാദിത്വം അസ്ലമിന് ലഭിക്കുകയും ചെയ്യുന്നു. ഹിന്ദി നേരെചൊവ്വേ അറിയാത്ത പ്രധാനമന്ത്രി അസ്ലമിനോട് എന്തെങ്കിലും ആവശ്യം നിറവേറ്റാന്‍ ഉണ്ടോ എന്ന് ചോദിക്കുമ്പോള്‍ അസ്ലം തനിക്ക് അയല്‍ക്കാരുടെ ശല്യം ഉണ്ടെന്ന് പറയുന്നു. അത് അയല്‍രാജ്യമായ പാക്കിസ്ഥാനെപ്പറ്റിയാണെന്ന് കരുതുന്ന പ്രധാനമന്ത്രി അസ്ലമിന് Z ലെവല്‍ സെക്യൂരിറ്റി നല്‍കാന്‍ ആഹ്വാനം ചെയ്യുന്നു. തുടര്‍ന്നുണ്ടാവുന്ന രസകരവും വിചിത്രവുമായ സംഭവങ്ങളാണ് ചിത്രത്തെ മുന്നോട്ടുകൊണ്ടുപോവുന്നത്.
ഇതൊരു സാങ്കല്‍പ്പികകഥയാണ്, കാരണം ഒരു ഡെമോക്രാറ്റിക്‌ രാജ്യത്ത് ഇത്തരമൊരു കഥ അസംഭവനീയമാണെന്നുള്ള disclaimerഓടെയാണ് ചിത്രം തുടങ്ങുന്നതുതന്നെ. ചിത്രത്തിലുടനീളം ഹാസ്യത്തിന്റെ മേമ്പൊടിയോടെ ഇന്നത്തെ സമൂഹത്തില്‍ നടക്കുന്ന പല കാര്യങ്ങളെയും സംവിധായകന്‍ കളിയാക്കിയിട്ടുണ്ട്. രസകരമായിത്തന്നെ ചിത്രത്തെ അവസാനിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു..
ഇഷ്കിയ, ലൈഫ് ഓഫ് പൈ, ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ പ്രേക്ഷകമനസ്സുകളില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കിയ ആദില്‍ ഹുസൈന്‍ ഈ ചിത്രത്തിലെ അസ്ലം പഞ്ചര്‍വാല എന്ന കഥാപാത്രത്തെ അനായാസേന അവതരിപ്പിച്ചു. വളരെ മികച്ചതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. അസ്ലമിന്റെ അയല്‍ക്കാരനായി മുകേഷ് തിവാരിയും തന്റെ വേഷം ഭംഗിയാക്കി. മറ്റുനടീനടന്മാരും തങ്ങളുടെ വേഷങ്ങള്‍ നന്നായിത്തന്നെ അവതരിപ്പിച്ചു. സാങ്കേതികമേഖലകളില്‍ ചിത്രം തെറ്റില്ലാത്ത നിലവാരം പുലര്‍ത്തി.
രസകരമായൊരു ആക്ഷേപഹാസ്യചിത്രമാണ് സെഡ് പ്ലസ്‌. കൊട്ടിഘോഷിക്കാന്‍ വലിയൊരു താരനിരയോ ബ്രഹ്മാണ്ഡസെറ്റുകളോ ഒന്നുമില്ലാതെതന്നെ പ്രേക്ഷകമനസ്സുകളെ സ്പര്‍ശിക്കുന്ന ഒന്ന്. കാണാന്‍ ശ്രമിക്കാം.

Saturday, January 30, 2016

The Boy Movie Review

ദ ബോയ്‌ (The Boy, 2016, English)
The Devil Inside, Wer തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ വില്ല്യം ബ്രെന്റ് ബില്ലിന്റെ പുതിയ ചിത്രമാണ് ദ ബോയ്. ലോറന്‍ കോഹന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ Rupert Evans, Ben Robson തുടങ്ങിയവരും വേഷമിട്ടിരിക്കുന്നു. ഒരു Psychological horror thriller ആയ ചിത്രം ഒരു പാവയുടെ കഥയാണ് പറയുന്നത്.
ഒരു ബ്രിട്ടീഷ് കുടുംബത്തിലെ കുട്ടിയെ നോക്കാന്‍ ആയയെ ആവശ്യമുണ്ടെന്നറിഞ്ഞ് ആ ജോലിയ്ക്കായി UKയില്‍ എത്തിയതാണ് ഗ്രേറ്റ. അവിടെയെത്തിയശേഷമാണ് താന്‍ പരിപാലിക്കാന്‍ പോകുന്നത് ഒരു മനുഷ്യക്കുട്ടിയെ അല്ല, മറിച്ച് ബ്രംസ് എന്നപേരുള്ള ഒരു പാവയെ ആണെന്നുള്ള കാര്യം അവര്‍ മനസ്സിലാക്കുന്നത്. തങ്ങളുടെ മരിച്ചുപോയ മകനായാണ്‌ ആ വീട്ടിലെ വൃദ്ധദമ്പതികള്‍ ആ പാവയെ കണക്കാക്കുന്നത്. ഒരു കുട്ടിയെ വളര്‍ത്തുന്നതുപോലെത്തന്നെ വളരെ ശ്രദ്ധയോടുകൂടി ബ്രംസിനെ നോക്കണം എന്ന് നിര്‍ദേശിച്ചുകൊണ്ട് വൃദ്ധദമ്പതികള്‍ ഒരു യാത്രയ്ക്ക് പോകുന്നു. തുടര്‍ന്ന് ഗ്രേറ്റയ്ക്ക് അവിടെ അസ്വാഭാവികമായ പല അനുഭവങ്ങളും ഉണ്ടാവുന്നു, വളരെ വിചിത്രമായ സംഭവങ്ങളാണ് തുടര്‍ന്ന് ഉണ്ടാവുന്നത്. അപ്രതീക്ഷിതമായൊരു തിരിവ് അവസാനത്തോടടുക്കുമ്പോള്‍ ചിത്രത്തില്‍ ഉണ്ടാവുന്നുണ്ട്. മോശമല്ലാത്തരീതിയില്‍ ചിത്രത്തെ അവസാനിപ്പിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.
ട്രെയിലര്‍ കണ്ടപ്പോള്‍ ബാധകയറിയ പാവ എന്ന കണ്ടുമടുത്ത ക്ലീഷേ തീമിലുള്ള മറ്റൊരു സിനിമ എന്നേ കരുതിയിരുന്നുള്ളൂ. എന്നാല്‍ റിലീസിനുശേഷം തെറ്റില്ലാത്ത അഭിപ്രായങ്ങള്‍ കേട്ടതുകൊണ്ടാണ് ചിത്രം കാണാന്‍ തീരുമാനിച്ചത്. എന്തായാലും ആ തീരുമാനം വെറുതെയായില്ല. അത്യാവശ്യം ആസ്വദിച്ചുകാണാവുന്ന ഒരു ചിത്രംതന്നെയായിമാറി ബോയ്‌. നായികയായി അഭിനയിച്ച ലോറന്‍ കോഹന്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. സാങ്കേതികപരമായും ചിത്രം നല്ല നിലവാരം പുലര്‍ത്തി. ചിത്രത്തിന്റെ ഇടയ്ക്കുവെച്ച് കുറേ logical mistakes ഉള്ളതായി തോന്നാമെങ്കിലും അവസാനത്തോട് അടുക്കുമ്പോള്‍ ഒരുവിധം എല്ലാക്കാര്യങ്ങള്‍ക്കും വ്യക്തത കൈവരുന്നുണ്ട്‌.
ഹൊറര്‍ ചിത്രങ്ങളില്‍ കാണാറുള്ള സ്ഥിരം ക്ലീഷേകള്‍ കുറെയൊക്കെ ഒഴിവാക്കിക്കൊണ്ട് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഈ ചിത്രം ബോറടിക്കാതെ കാണാവുന്ന, കുറച്ചൊക്കെ പുതുമയുള്ള ഒന്നാണ്. കാണാന്‍ ശ്രമിക്കാം.

Wednesday, January 13, 2016

X: Past is Present Movie Review

എക്സ്: പാസ്റ്റ് ഈസ്‌ പ്രെസന്റ് (X: Past is Present ,2015, Hindi)
മധ്യവയസ്കനായ ഒരു ഓഫ്-ബീറ്റ് ചലച്ചിത്രസംവിധായകന്‍ ഒരു പാര്‍ട്ടിയില്‍വെച്ച് ഒരു പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നു. അവര്‍ ഒരുമിച്ച് സമയം ചെലവഴിക്കുന്നു, ആ സമയമൊക്കെയും അയാളുടെ ജീവിതത്തിലൂടെ കടന്നുപോയ പല സ്ത്രീകളുടെയും നോണ്‍-ലീനിയര്‍ ആയ ഓര്‍മ്മകള്‍ ആ പെണ്‍കുട്ടി അയാളില്‍ ഉണര്‍ത്തുന്നു. ഇതാണ് എക്സ്: പാസ്റ്റ് ഈസ്‌ പ്രെസന്റ്. വളരെ uneven ആയ മേക്കിംഗ്. ചില രംഗങ്ങള്‍ വളരെ രസകരമായി തോന്നുമ്പോള്‍ മറ്റുപല രംഗങ്ങളും വല്ലാതെ pretentious ആയിത്തോന്നി. ഒടുക്കം സിനിമ കഴിഞ്ഞപ്പോഴല്ലേ മനസ്സിലായത്. പതിനൊന്ന് \സംവിധായകര്‍ ചേര്‍ന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു കഥാപാത്രത്തിന്റെ ജീവിതത്തിലെ പല ഭാഗങ്ങളും രചിച്ച് സംവിധാനം ചെയ്ത് പലരും ചേര്‍ന്ന്. രജത് കപൂര്‍, അന്‍ഷുമന്‍ ഝാ, ദേവ് സാഗൂ, രണ്‍ദീപ് ബോസ് എന്നിവര്‍ ആണ് സംവിധായകനായ 'കെ'യുടെ വിവിധഘട്ടങ്ങളെ അവതരിപ്പിച്ചത്. നായികമാരായി രാധികാ ആപ്തെ, റി സെന്‍, സ്വരാ ഭാസ്കര്‍, പര്‍ണോ മിത്ര, ഹുമാ ഖുറേഷി, പിയാ ബാജ്പേയി തുടങ്ങിയവര്‍ കെയുടെ ജീവിതത്തിലൂടെ കടന്നുപോയ സ്ത്രീകളുടെ വേഷങ്ങള്‍ അവതരിപ്പിച്ചു.
ഒരു പരീക്ഷണചിത്രമാണെങ്കിലും ഒരുവിധം entertaining ആയിട്ടുതന്നെയാണ് ചിത്രം ഒരുക്കപ്പെട്ടിരിക്കുന്നത്. ഒരുപാട് ഇഷ്ടമായ സീക്വന്‍സുകള്‍ ഒരുക്കിയത് രാജശ്രീ ഓഝ (അയ്‌ഷ), പ്രതിം. ഡി ഗുപ്ത, ക്യു (ഗാണ്ടു ദ ലൂസര്‍), നളന്‍ കുമാരസ്വാമി (സൂധുകവും) തുടങ്ങിയവരുടെ ആണ്. ആരണ്യകാണ്ഡത്തിന്റെ സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജ രചിച്ച് നളന്‍ കുമാരസ്വാമി സംവിധാനം ചെയ്ത ചിത്രത്തിന്റെ അവസാനഭാഗം ഏറെ ത്രില്ലിംഗ് ആയിരുന്നു. ചിത്രത്തില്‍ പല ഘട്ടങ്ങളിലും നായകന്‍റെ perspectiveല്‍ നിന്ന് കാണിക്കുന്ന രംഗങ്ങള്‍ ആയതുകൊണ്ട് നായകകഥാപാത്രത്തെ സ്ക്രീനില്‍ കാണാനേ സാധിക്കില്ല. പല ചിത്രങ്ങളിലും ഈ രീതി ദൈര്‍ഘ്യം കുറഞ്ഞ ഷോട്ടുകളില്‍ ഉപയോഗിച്ചുകണ്ടിട്ടുണ്ടെങ്കിലും കൂടുതല്‍ നേരം ഇങ്ങനെ കാണുന്നത് ആദ്യമായിട്ടാണ്.
പതിനൊന്ന് സംവിധായകരുടെ വേറിട്ട ചിന്താഗതികളെ സംഗമിപ്പിച്ച് വെട്ടിക്കൂട്ടിയ എഡിറ്റര്‍മാരുടെ കഴിവ് പ്രശംസനീയമാണ്. സാങ്കേതികപരമായി ചിത്രം ഏതാണ്ട് ഒരേ നിലവാരംതന്നെയാണ് പുലര്‍ത്തിയത്. ഒരു പരീക്ഷണചിത്രം എന്നനിലയില്‍ രസിച്ച് കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് എക്സ്: പാസ്റ്റ് ഈസ്‌ പ്രെസന്റ്. കാണാന്‍ ശ്രമിക്കുക.

Sunday, January 3, 2016

Our Times Movie Review

ഔര്‍ ടൈംസ് (Our Times, 2015, Mandarin)
Southeast Asian റൊമാന്റിക്‌ പടങ്ങള്‍ കാണാന്‍ ഒരു പ്രത്യേകരസമാണ്. വളരെ സിമ്പിള്‍ ആയി പ്രേക്ഷകരെ രസിപ്പിച്ചും ഇത്തിരി കണ്ണുനിറയിപ്പിച്ചും മുന്നോട്ടുപോകുന്നവയാണ് ഈ ശ്രേണിയില്‍പ്പെടുന്ന മിക്കപടങ്ങളും. ഈ ഗണത്തില്‍പ്പെടുത്താവുന്ന ഏറ്റവും പുതിയ ചിത്രമാണ് ഔര്‍ ടൈംസ്. ഈ ചിത്രം കുറച്ചാഴ്ചകള്‍ക്കുമുന്‍പ് തീയറ്ററില്‍ കാണണം എന്ന് കരുതിയെങ്കിലും സബ്ടൈറ്റില്‍ ഇല്ലാത്തതിനാല്‍ കാണാന്‍ സാധിച്ചില്ല. Frankie Chen സംവിധാനം ചെയ്ത് Vivian Sung, Darren Wang, Dino Lee തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഒരു സാധാരണപെണ്‍കുട്ടിയുടെ ഹൈസ്കൂള്‍ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടുപോകുന്നത്.
ലിന്‍ ട്രൂലി തന്റെ കൂട്ടുകാരോടൊപ്പം ഹൈസ്കൂള്‍ ജീവിതം മുന്നോട്ടുകൊണ്ടുപോവുകയാണ്‌. മനംമയക്കുന്ന സൗന്ദര്യമോ മറ്റെന്തെങ്കിലും കഴിവുകളോ ഒന്നുമില്ലാത്ത ഒരു സാധാരണ കുട്ടിയാണ് ട്രൂലി. സ്കൂളിലെ ഒട്ടുമിക്ക പെണ്‍കുട്ടികളെയും പോലെ ട്രൂലിയും ആ സ്കൂളിലെതന്നെ വിദ്യാര്‍ഥിയായ, സുന്ദരനും പഠനത്തില്‍ മുന്നിട്ടുനില്‍ക്കുന്നവനും ബാസ്കറ്റ്ബോള്‍ കളിക്കാരനുമായ ഔയാങ്ങില്‍ അനുരക്തയാണ്. ഒരിക്കല്‍ ഔയാങ്ങുമായി വഴക്കിടുന്ന തായുവിന് ഒരു പണി കൊടുക്കാനായി ട്രൂലി അയാള്‍ക്ക് ഒരു ചെയിന്‍ ലെറ്റര്‍ രഹസ്യമായി നല്‍കുന്നു. എന്നാല്‍ അത് ട്രൂലി നല്‍കിയതാണെന്ന് കണ്ടെത്തിയ തായു ട്രൂലിയെ ഭീഷണിപ്പെടുത്തുകയും തന്റെ ഹോംവര്‍ക്കും മറ്റും ട്രൂലിയെക്കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ മെല്ലെ അവര്‍ തമ്മില്‍ ഒരു ബന്ധം ഉടലെടുക്കുന്നു. പിന്നീട് അവരുടെ സ്കൂള്‍ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക. മുഴുവനായും നായികയുടെ perspectiveലാണ് കഥ മുന്നോട്ടുപോവുന്നത്. ആദ്യാവസാനം ആസ്വാദനത്തിന്റെ രസച്ചരടുപൊട്ടിക്കാതെതന്നെ ചിത്രം അവതരിപ്പിക്കാന്‍ സംവിധായകന് സാധിച്ചു. നല്ല ഫീല്‍ തരുന്നൊരു ക്ലൈമാക്സും ചിത്രത്തിനുണ്ട്.
പ്രധാനനടീനടന്മാരൊക്കെ നല്ല പ്രകടനം കാഴ്ചവെച്ച ചിത്രത്തില്‍ പശ്ചാത്തലസംഗീതം മികച്ചുനിന്നു. എങ്കിലും ഒരു മോഹം, ഗോവിന്ദ് മേനോന്‍ ഈ ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയിരുന്നെങ്കില്‍ എത്ര രസമായേനെ എന്ന്! എന്തായാലും മറ്റ് സാങ്കേതികമേഖലകളിലും ചിത്രം ഉയര്‍ന്നനിലവാരം പുലര്‍ത്തി.
ഏറെ ആസ്വദിച്ചുകാണാവുന്ന രസമുള്ളൊരു ചിത്രമാണ് അവര്‍ ടൈംസ്. റൊമാന്റിക്‌ കോമഡികള്‍ ഇഷ്ടപ്പെടുന്നവര്‍ എന്തായാലും കാണാന്‍ ശ്രമിക്കുക.

Saturday, January 2, 2016

The Beauty Inside Movie Review

ദ ബ്യൂട്ടി ഇന്‍സൈഡ് (The Beauty Inside, 2015, Korean)
കൊറിയന്‍ പരസ്യചിത്രരംഗത്തെ പ്രശസ്തസംവിധായകനായ Baek Jong-yul ആദ്യമായി സംവിധാനം ചെയ്ത feature film ആണ് ദ ബ്യൂട്ടി ഇന്‍സൈഡ്. ഇന്‍റല്‍, തോഷിബ എന്നീ കമ്പനികളുടെ ആഭിമുഖ്യത്തില്‍ 2012 മുതല്‍ ആരംഭിച്ച ഇതേപേരിലുള്ള interactive web seriesല നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം നിര്‍മ്മിക്കപ്പെട്ടത്. വിചിത്രനായൊരു മനുഷ്യന്റെ കഥയാണ് ചിത്രം പറയുന്നത്.
വൂജിന്‍ എന്ന ചെറുപ്പക്കാരന്‍ ഒരു പ്രത്യേക അവസ്ഥയില്‍ ജീവിക്കുന്നയാളാണ്. ഓരോതവണ ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴും അയാള്‍ മറ്റൊരാളായി മാറുന്നു, അതായത് അയാള്‍ക്ക് സ്ഥിരമായൊരു രൂപമില്ല. ഒരുദിവസം അയാള്‍ ഒരു വൃദ്ധനാവാം, അടുത്തനാള്‍ ഒരു യുവതിയാവാം, മറ്റൊരുനാള്‍ ഒരു കുട്ടിയാവാം, അങ്ങനെ അടുത്തദിവസം എന്താവുമെന്ന് ഒരു ഐഡിയയും ഇല്ലാത്ത ജീവിതം. തന്റെ പതിനെട്ടാം പിറന്നാള്‍ മുതലാണ്‌ ഈ അവസ്ഥയില്‍ വൂജിന്‍ എത്തിപ്പെട്ടത്. ഇതുകൊണ്ടുതന്നെ ഒരു സാമൂഹികജീവിതം സാധ്യമല്ലാത്ത വൂജിന് കൂട്ടായുള്ളത് അയാളുടെ അമ്മയും ഒരു സുഹൃത്തും മാത്രമാണ്. അങ്ങനെയുള്ള വൂജിന്റെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി കടന്നുവരുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും മറ്റുമാണ് ചിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കുക.
Emotionally strong and touching ആയൊരു രീതിയിലാണ് ചിത്രം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. കഥാപാത്രങ്ങളുടെ പ്രശ്നങ്ങള്‍ പ്രേക്ഷകന്‍റെകൂടി പ്രശ്നങ്ങളാണെന്ന് പ്രേക്ഷകനുതോന്നിപ്പിക്കും വിധം സംവിധായകന്‍ കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. ചിത്രം കണ്ടുതുടങ്ങിയാല്‍ കുറച്ചുനേരത്തിനകംതന്നെ കഥാഗതിയുടെ ഒരു ഭാഗമാകുന്ന പ്രേക്ഷകന് പിന്നീട് ആകാംക്ഷയോടെയേ ചിത്രം കാണാനാകൂ. ചിത്രത്തില്‍ കൊറിയയിലെ പ്രമുഖനടീനടന്മാര്‍ ഉള്‍പ്പെടെ എണ്‍പതോളം പേരാണ് പ്രധാനകഥാപാത്രമായ വൂജിനെ അവതരിപ്പിച്ചിരിക്കുന്നത്. ഇടയ്ക്കിടെ വൂജിന്റെ മുഖം മാറുമെങ്കിലും കഥയില്‍ ഇഴുകിച്ചേര്‍ന്നതിനാല്‍ ഇവരെല്ലാം വേറെവേറെ ആളുകള്‍ ആണെന്ന തോന്നലേ ഉണ്ടായില്ല. മുഖങ്ങള്‍ക്കുമപ്പുറം വൂജിന്‍ എന്ന കഥാപാത്രംതന്നെയാണ് ചിത്രത്തില്‍ നിറഞ്ഞുനിന്നത്. വൂജിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന പെണ്‍കുട്ടിയായി വേഷമിട്ട Han Hyo-joo തന്റെ വേഷം അത്യന്തം മനോഹരമാക്കി. ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ദൃശ്യങ്ങളും മികച്ചുനിന്നു.
രസകരമായൊരു ആശയം വളരെ മികച്ചരീതിയില്‍ അവതരിപ്പിക്കപ്പെട്ട നല്ലൊരു പ്രണയചിത്രമാണ് ദ ബ്യൂട്ടി ഇന്‍സൈഡ്. കാണാന്‍ ശ്രമിക്കുക.