Tuesday, January 14, 2014

അലര്‍ച്ച

സ്ഥിരം ബസ്സില്‍ , ഓഫീസിലേക്കുള്ള യാത്രയിലായിരുന്നു അയാള്‍ .. മൂന്നുവര്‍ഷമായി പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും, നേരിട്ട് പരിചയപ്പെടാത്തതിനാല്‍ കണ്ടാല്‍ ചിരിക്കാത്ത ചില സുപരിചിതമുഖങ്ങളും, ആരെയൊക്കെയോ കാണാനായി എങ്ങോട്ടൊക്കെയോ പോകുന്ന കുറേ മുഖങ്ങളും ആ ബസ്സില്‍ ഉണ്ടായിരുന്നു. ആര്‍ക്കും കേള്‍ക്കാന്‍ താല്പര്യമില്ലാത്ത ഒരു പഴയ കന്നഡഗാനം ചെറിയ ശബ്ദത്തില്‍ ബസ്സില്‍ വെച്ചിട്ടുണ്ടായിരുന്നു. അവനവന്റെ കാതുകളില്‍ മാത്രം കേള്‍ക്കുന്ന പത്തിരുപത്തഞ്ച് വിവിധഗാനങ്ങള്‍ വേറെയും. ബസ്സ്‌ ഇതൊന്നുമറിയാതെ മുന്നോട്ടുപൊയ്ക്കൊണ്ടിരുന്നു.

പെട്ടെന്നാണ് അത് സംഭവിച്ചത്‌. അയാളുടെ അടുത്തിരുന്ന ചെറുപ്പക്കാരന്‍ ഏതോ ബാധ കയറിയതുപോലെ ഉറക്കെ അലറി. 'ആാാാാാാാാാാാാാാ', ആ മനുഷ്യന്‍ തൊണ്ടപൊട്ടുംവിധം അലറിക്കൊണ്ടിരുന്നു. വര്‍ഷങ്ങളായി നെഞ്ചിന്‍കൂടെന്ന തടവറയില്‍ പുറംലോകം കാണാതെ കിടന്ന ശബ്ദകണങ്ങള്‍ സ്വാതന്ത്ര്യം കിട്ടിയ ആവേശത്തിലെന്നപോലെ പുറത്തേയ്ക്ക് കുതിച്ചു. ആ യുവാവ് വീണ്ടും വീണ്ടും അലറി, 'ആാാാാാാാാാാാാാാ'.

എല്ലാവരും ആ ചെറുപ്പക്കാരനെ നോക്കുന്നുണ്ടായിരുന്നു. എന്തിനായിരിക്കും അവന്‍ അലറുന്നത്! എന്തെങ്കിലും കഠിനമായ വേദന അവനെ ശല്യപ്പെടുത്തുന്നുണ്ടോ? അതോ മനസ്സിന്റെ ഉള്ളില്‍ എവിടെയോ കുഴിച്ചുമൂടിയ ഏതോ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ അവനെ പെട്ടെന്ന് അലോസരപ്പെടുത്തിയോ? ആര്‍ക്കും ഒരു നിഗമനത്തിലെത്താന്‍ കഴിഞ്ഞില്ല. പലരും പതിഞ്ഞ ശബ്ദത്തില്‍ മുറുമുറുക്കുന്നുണ്ടായിരുന്നു. ചിലര്‍ ഡ്രൈവറോട് ബസ്സ്‌ നിര്‍ത്താന്‍ പറഞ്ഞു. ഇതൊന്നും വകവെയ്ക്കാതെ ആ മനുഷ്യന്‍ അലറിക്കൊണ്ടിരുന്നു.

അതിനിടയില്‍ മറ്റൊരു അലര്‍ച്ച എല്ലാവരുടെയും കാതുകളില്‍ മുഴങ്ങി. മുന്‍പിലത്തെ ഒരു സീറ്റില്‍ ഇരുന്ന ഒരു മധ്യവയസ്കയായിരുന്നു അത്. തന്റെ ശബ്ദത്തിന്റെ പരമാവധി ഉപയോഗിച്ചുകൊണ്ട് അവരും ഉറക്കെ അലറി. അവരുടെ കണ്ണുകളില്‍നിന്ന് വരണ്ട കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു. ഭ്രാന്തുപിടിച്ചതുപോലെ അവര്‍ അവരുടെ തല മുന്നിലത്തെ സീറ്റില്‍ ഇടിക്കുന്നുണ്ടായിരുന്നു. മറ്റൊരു ചെറുപ്പക്കാരിയും, രണ്ട് സ്കൂള്‍ വിദ്യാര്‍ഥികളും ഒട്ടും വൈകാതെതന്നെ അലറുന്നവരുടെ കൂട്ടത്തില്‍ കൂടി.

അല്‍പസമയത്തിനുള്ളില്‍ ആ ബസ്സിലുള്ള ഒട്ടുമിക്കവരും അലറാന്‍ തുടങ്ങിയിരുന്നു. ചെറുതും വലുതുമായ ഒട്ടേറെ അലര്‍ച്ചകള്‍ ആ ബസ്സില്‍ മുഴങ്ങി. സ്വന്തം ബാഗുകളും മൊബൈല്‍ ഫോണുകളും നിലത്തേക്ക് വലിച്ചെറിഞ്ഞും, അവ താഴെയിട്ട് ചവിട്ടിയും, അവര്‍ അലറിക്കൊണ്ടിരുന്നു. ആരോടൊക്കെയോ ഉള്ള പകയും, വിദ്വേഷവും, പരിഭവവും എല്ലാം സ്വയം തീര്‍ക്കുന്നപോലെ അവര്‍ അലറി. ബസ്സിലെ കണ്ടക്ടര്‍ പോലും സ്വന്തം മുടി വലിച്ചുപറിക്കാന്‍ ശ്രമിച്ചുകൊണ്ട് വീണ്ടും വീണ്ടും അലറിക്കൊണ്ടിരുന്നു.

അയാള്‍ക്ക്‌ തലകറങ്ങുന്നതുപോലെ തോന്നി. ചുറ്റിലും നോക്കിയ അയാള്‍ക്ക്‌ മറ്റൊന്നും കാണാന്‍ സാധിച്ചില്ല. കണ്മുന്നില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ചുഴി, അത് വലുതായി വരികയും, തന്നെ അതിലേക്ക് വലിച്ചെടുക്കുകയും ചെയ്യുന്നതുപോലെ അയാള്‍ക്ക്‌ തോന്നി.

കണ്ണുകള്‍ ഇറുക്കിയടച്ചുകൊണ്ട്, കൈകള്‍ മുറുകെപ്പിടിച്ചുകൊണ്ട്‌,അയാളും അലറി, ആാാാാാാാാാാാാാാാാാാാാ'


നിങ്ങള്‍ക്കും തോന്നിയിട്ടില്ലേ പലപ്പോഴും, ഒന്നലറാന്‍?? ഉച്ചത്തില്‍ , ശ്വാസം മുട്ടും വരെ, ഒന്നലറാന്‍??