Tuesday, September 15, 2015

Njan Ninnodukoodeyundu Movie Review

ഞാന്‍ നിന്നോടുകൂടെയുണ്ട് (Njan Ninnodukoodeyundu, 2015, Malayalam)
ബാദല്‍ സര്‍ക്കാരിന്റെ Beyond the Land of Hattamala എന്ന ഇംഗ്ലീഷ് നാടകത്തെ അടിസ്ഥാനമാക്കി പ്രിയനന്ദനന്‍ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ഞാന്‍ നിന്നോടുകൂടെയുണ്ട്. വിനയ് ഫോര്‍ട്ടും സിദ്ധാര്‍ത്ഥ് ഭരതനും മുഖ്യവേഷങ്ങളില്‍ എത്തിയ ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചത് പ്രദീപ്‌ മണ്ടൂരാണ്. ഒരു ഉട്ടോപ്പ്യന്‍ ഗ്രാമത്തില്‍ എത്തിപ്പെടുന്ന രണ്ടുചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്.
തൃശ്ശൂരിലെ ഏതോ ഉള്‍നാടന്‍ ഗ്രാമത്തിലെ രണ്ട് ചെറുകിട കള്ളന്മാരാണ് ദമനനും മദനനും. ജീവിച്ചുപോകാനായി അല്ലറചില്ലറ മോഷണങ്ങള്‍ നടത്തുന്ന ഇവര്‍ ഒരിക്കല്‍ നാട്ടുകാരാല്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ നല്ല ഒഴുക്കുള്ള ഒരു പുഴയിലേക്ക് എടുത്തുചാടുന്നു. പിന്നീട് ബോധം വരുമ്പോള്‍ ഏതോ ഒരു ഗ്രാമത്തിലെ പുഴക്കരയില്‍ ഇവര്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. മെല്ലെയാണ് അവര്‍ക്ക് ആ വിവരം മനസ്സിലായത്, ഗ്രാമവാസികള്‍ക്ക് പണം, മോഷണം, ചതി തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിവോ കേട്ടുകേഴ്വിയോ ഇല്ല. എല്ലാം എല്ലാവരുടെയും ആണെന്ന തത്വത്തിന്‍മേലാണ് ജനജീവിതം മുന്നോട്ടുപോവുന്നത്. പകല്‍ കൃഷിയും മറ്റുജോലികളും ചെയ്തും, വൈകുന്നേരങ്ങളില്‍ ആടിപ്പാടി ആനന്ദിച്ചും ജീവിച്ചുപോവുന്ന അവരുടെ ഇടയിലേക്ക് എത്തിപ്പെടുന്ന ദമനനും മദനനും അവിടുത്തെ ജീവിതം ആസ്വദിക്കുന്നു. എന്നാല്‍ വൈകാതെ ദമനന്റെ മനസ്സില്‍ അധികാരത്തിനും അവകാശത്തിനുമുള്ള ആര്‍ത്തി മൂക്കുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം അതിന്റെ പരിസമാപ്തിയിലെത്തുന്നത്.
പണ്ട് പല അരങ്ങുകളിലായി സുഹൃത്തുക്കളും മറ്റും അവതരിപ്പിച്ചുകണ്ട ഒരു നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരം, അതും വര്‍ത്തമാനകാലസംവിധായകരില്‍ ജനപ്രീതിയ്ക്കുവേണ്ടി തന്റെ സൃഷ്ടികളില്‍ വിട്ടുവീഴ്ചകള്‍ അധികമൊന്നും ചെയ്യാന്‍ തയ്യാറാവാത്ത പ്രിയനന്ദനന്‍ സംവിധാനം ചെയ്യുമ്പോള്‍ ചിത്രം എങ്ങനെയായിത്തീരും എന്ന ആകാംക്ഷ ഈ ചിത്രത്തെപ്പറ്റി കേട്ടപ്പോള്‍ മുതല്‍ ഉണ്ടായിരുന്നു. സാഹിത്യസൃഷ്ടികള്‍ സിനിമയാക്കുമ്പോള്‍ മിക്കപ്പോഴും സംഭവിക്കാറുള്ള ഗുരുതരമായ പറിച്ചുനടല്‍പ്പിഴവുകള്‍ മിക്കവാറും ഒഴിവാക്കിത്തന്നെയാണ് ചിത്രം ഒരുക്കപ്പെട്ടിട്ടുള്ളത്‌. ഒട്ടും വലിച്ചുനീട്ടാതെതന്നെ പറയേണ്ടത് പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സംവിധായകന് സാധിച്ചു. ടൈറ്റിലുകള്‍ കാണിക്കുമ്പോള്‍ മുതല്‍ അവസാനം വരെ ഒട്ടും ബോറടിക്കാതെ രസകരമായിത്തന്നെ ചിത്രം കണ്ടിരിക്കാം. സാങ്കല്‍പ്പികഗ്രാമത്തെ മനോഹരമായി ചിത്രത്തില്‍ ഉടനീളം കാണിക്കുവാന്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സാധിച്ചു. ശരിക്കും ഒരു സ്വപ്നഭൂമിതന്നെ. കലാസംവിധാനവും മുഖ്യതാരങ്ങളുടെ പ്രകടനങ്ങളും മികച്ചുനിന്നു. എന്നാല്‍ ഗ്രാമവാസികളുടെ സംഭാഷണങ്ങളുടെ കാര്യത്തില്‍ അല്‍പം പതറിപ്പോയി രചയിതാവ്. പ്രധാനകഥാപാത്രങ്ങള്‍ വളരെ സ്വാഭാവികമായ ഭാഷയില്‍ സംസാരിച്ചപ്പോള്‍ ഗ്രാമവാസികളായ മറ്റുകഥാപാത്രങ്ങളുടെ സംസാരശൈലി അച്ചടിഭാഷ ആയപോലെ തോന്നി. ഒരുപക്ഷേ ഒരു രീതിയിലുള്ള ദേശ-കാലഗണനകളും ആ ഗ്രാമവാസികളെക്കുറിച്ച് ഉണ്ടാവേണ്ട എന്നതുകൊണ്ടായിരിക്കാം ഇത്തരമൊരു നീക്കം. ആ വേഷങ്ങള്‍ കൈകാര്യം ചെയ്ത മിക്കവരും അത്ര ഗുണമില്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. പലപ്പോഴും സ്വതന്ത്രമായി മുന്നോട്ടുപോവുന്ന കാണികളുടെ ആസ്വാദനത്തെപ്പോലും ബാധിക്കുന്നു ഇത്. ക്ലൈമാക്സ് രംഗങ്ങളിലും അല്‍പം നാടകീയത കടന്നുകൂടിയോ എന്നൊരു സംശയം. എങ്കിലും സിനിമയുടെ വേരുകള്‍ ഒരു നാടകത്തില്‍നിന്നാണെന്നതുകൊണ്ടും, സിനിമ മുന്നോട്ടുവെയ്ക്കുന്ന ആശയം മികച്ചതായതുകൊണ്ടും ഈ പോരായ്മകള്‍ കണ്ടില്ലെന്നുനടിക്കാവുന്നതേയുള്ളൂ. വിനയ് ഫോര്‍ട്ടും സിദ്ധാര്‍ത്ഥ് ഭരതനും ദമനനെയും മദനനെയും മികച്ചതാക്കി. വലിയ പ്രാധാന്യം ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും നായികമാരുടെ വേഷം ചെയ്ത നവമി മുരളിയും അപര്‍ണാ വിനോദും കുറ്റംപറയിപ്പിക്കാത്തവിധത്തിലുള്ള പ്രകടനങ്ങള്‍ കാഴ്ചവെച്ചു. മറ്റ് എടുത്തുപറയത്തക്ക പ്രകടനങ്ങള്‍ ഒന്നും ചിത്രത്തില്‍ ഉണ്ടായിരുന്നില്ല. മോശം publicityയും അമച്വര്‍ നാടകങ്ങളുടെ നിലവാരം പുലര്‍ത്തുന്ന പോസ്റ്ററുകളും മറ്റും ചിത്രത്തിന്‍റെ തീയറ്റര്‍ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു.
ബോറടിക്കാതെ കണ്ടിരിക്കാവുന്ന നല്ലൊരു ഫാന്റസി ചിത്രംതന്നെയാണ് ഞാന്‍ നിന്നോടുകൂടെയുണ്ട്. ചിത്രം കഴിഞ്ഞ് ഒന്ന് ആലോചിച്ചുനോക്കിയാലേ എന്തിനാണ് ഇങ്ങനെയൊരു പേരിട്ടത് എന്ന് പ്രേക്ഷകന് മനസ്സിലാവൂ. ചിത്രത്തിന്റെ ആത്മാംശം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെങ്കില്‍ അത് മനസ്സിലാവുമ്പോള്‍ നിങ്ങള്‍ക്കുള്ളില്‍ ഉണ്ടാവുന്ന അനുഭൂതി ആസ്വദനീയമായിരിക്കും. Reelmonk.comല്‍ ചിത്രം ലഭ്യമാണ്, കാണാന്‍ ശ്രമിക്കുക.

No comments:

Post a Comment