Tuesday, February 9, 2016

Visaranai Movie Review

വിസാരണൈ (Visaranai, 2016, Tamil)
പൊല്ലാതവന്‍, ആടുകളം എന്നീ ചിത്രങ്ങള്‍ക്കുശേഷം വെട്രിമാരന്റെ മൂന്നാമത്തെ സംവിധാനസംരംഭം എന്നനിലയില്‍ ഏറെ പ്രതീക്ഷയുള്ളൊരു ചിത്രമായിരുന്നു വിസാരണൈ. ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ പ്രതീക്ഷകള്‍ ഏറെ വര്‍ദ്ധിക്കുകയും ചെയ്തു. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നെങ്കിലും പിന്നീട് ഒരുവര്‍ഷത്തോളം ഈ ചിത്രത്തെക്കുറിച്ച് ഒന്നും കേട്ടില്ല. അങ്ങനെയിരിക്കെയാണ് ഈയിടെ ചിത്രം റിലീസായവിവരം മനസ്സിലാക്കിയത്. പൊതുവേ ഇവിടത്തെ സെന്‍സര്‍ബോര്‍ഡിന് വയലന്‍സ് ഇഷ്ടമല്ലാത്തതുകൊണ്ട് ധാരാളം കട്ടുകള്‍ ഉണ്ടാകുമെന്ന് മനസ്സില്‍ ഉറപ്പിച്ചെങ്കിലും എന്തായാലും കാണാന്‍തന്നെ തീരുമാനിച്ചു. ആ തീരുമാനം എന്തായാലും തെറ്റായില്ല. വളരെ മികച്ചൊരു ചലച്ചിത്രാനുഭവംതന്നെയായിമാറി വിസാരണൈ. എം.ചന്ദ്രകുമാര്‍ എന്നാ ഓട്ടോറിക്ഷാഡ്രൈവര്‍ സ്വന്തം ദുരനുഭവങ്ങളെ ആസ്പദമാക്കിരചിച്ച ലോക്കപ്പ് എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. അട്ടക്കത്തി ദിനേഷ്, സമുദ്രക്കനി, ആടുകളം മുരുഗദോസ്, കിഷോര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു.
തന്റെ നാട്ടില്‍ ജോലിയില്ലാത്തതിനാല്‍ ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമത്തില്‍ വന്ന് അവിടത്തെ ഒരു പലചരക്കുകടയില്‍ ജോലിചെയ്യുകയാണ് പാണ്ടി. വാടകയ്ക്ക് വീടെടുത്തുതാമസിക്കാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതിനാല്‍ ഒരു പാര്‍ക്കിലാണ് പാണ്ടിയും സമാനാവസ്ഥയിലുള്ള കൂട്ടുകാരും അന്തിയുറങ്ങുന്നത്. അങ്ങനെയിരിക്കെ ഒരുനാള്‍ പാണ്ടിയെയും കൂട്ടുകാരെയും പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയി സ്റ്റേഷനില്‍വെച്ച് ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങുന്നു. എന്താണ് കാരണമെന്നുപോലും അറിയാത്ത അവസ്ഥയിലാണ് പാണ്ടിയും കൂട്ടരും. ഒരു മോഷണക്കേസ് പെട്ടെന്ന് ക്ലോസ് ചെയ്യണം എന്ന അവസ്ഥയില്‍ യഥാര്‍ത്ഥപ്രതികളെ കിട്ടാത്തതിനാല്‍ പാണ്ടിയെയും കൂട്ടരെയും മര്‍ദ്ദിച്ച് കുറ്റം ഏല്‍പ്പിക്കുക എന്നതാണ് പോലീസിന്റെ ലക്ഷ്യം എന്ന് അവര്‍ പിന്നീടുമനസ്സിലാക്കുന്നു. എന്നാല്‍ ചെയ്യാത്ത കുറ്റം ഏല്‍ക്കാന്‍ തങ്ങള്‍ തയ്യാറല്ല എന്ന് പാണ്ടി തീര്‍ത്തുപറയുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിലൂടെ സംവിധായകന്‍ പ്രേക്ഷകനുമുന്നില്‍ അവതരിപ്പിക്കുന്നത്.
ആദ്യപകുതിയില്‍ ശാരീരികപീഡനമുറകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചുപോകുന്ന മറ്റൊരു സാധാരണസിനിമമാത്രമാണോ ഇതെന്ന് സംശയം തോന്നിയെങ്കിലും ആദ്യപകുതിയുടെ അവസാനത്തോടെ കഥയില്‍ ഒരു വഴിത്തിരിവ് ഉണ്ടാവുന്നു. നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥിതിയുടെ ഒരു നേര്‍ക്കാഴ്ചയാവുകയാണ് ചിത്രം പിന്നീട്. ഒരുനിമിഷംപോലും പ്രേക്ഷകനെ ബോറടിപ്പിക്കാതെ ആദ്യാവസാനം പിടിച്ചിരുത്തുന്നുണ്ട് ചിത്രം. വളരെ സത്യസന്ധവും മികച്ചതുമായൊരു ending ചിത്രത്തിനുണ്ട്. ഇന്നത്തെ സമൂഹത്തില്‍ ആരാണ് സുരക്ഷിതര്‍ എന്ന ചോദ്യം പ്രേക്ഷകമനസ്സുകളില്‍ അവസാനിപ്പിക്കുന്നുണ്ട് ചിത്രത്തിന്റെ ending. കലര്‍പ്പില്ലാത്ത ആഖ്യാനശൈലി ചിത്രത്തിന്റെ വലിയൊരു മുതല്‍ക്കൂട്ടാണ്. വളരെ സ്വാഭാവികമായ, raw ആയ പ്രകടനങ്ങളും ചിത്രത്തിന്റെ മാറ്റുകൂട്ടി. അട്ടക്കത്തി ദിനേഷ്, സമുദ്രക്കനി തുടങ്ങിയവരുടെ പ്രകടനങ്ങള്‍ എടുത്തുപറയേണ്ടവയാണ്. ചെറിയവേഷങ്ങള്‍ ചെയ്ത നടീനടന്മാര്‍പോലും തങ്ങളുടെ പ്രകടനത്താല്‍ പ്രേക്ഷകനെ വിസ്മയിപ്പിക്കുന്നു. ക്രൂരമായ ചില ഹാസ്യരംഗങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഗാനങ്ങളില്ലാത്ത ചിത്രത്തില്‍ പശ്ചാത്തലസംഗീതം സാമാന്യം നിലവാരം പുലര്‍ത്തിയെങ്കിലും ചിലയിടങ്ങളിലെങ്കിലും പഴയ തമിഴ് ചിത്രങ്ങളെ ഓര്‍മ്മിപ്പിച്ചു. മറ്റുസാങ്കേതികമേഖലകളില്‍, പ്രത്യേകിച്ച് ചിത്രസംയോജനത്തിലും വര്‍ണ്ണസന്നിവേശത്തിലും മറ്റും ചിത്രം ഉയര്‍ന്ന നിലവാരം പുലര്‍ത്തി.
ക്രൂരമാംവിധം സ്വാഭാവികമായ മികച്ചൊരു സോഷ്യല്‍ ത്രില്ലറാണ് വിസാരണൈ. വെട്രിമാരന്‍ എന്ന സംവിധായകന്റെ കഴിവ് ഒരിക്കല്‍ക്കൂടി എടുത്തുകാട്ടുന്ന ഒന്ന്. തീര്‍ച്ചയായും കാണാന്‍ ശ്രമിക്കുക.

No comments:

Post a Comment